ഹർത്താലിനെ കുറിച്ച് ഒരു കുറിപ്പ്- മുനീർ അഗ്രഗാമി

ഹർത്താലിനെ കുറിച്ച് ഒരു കുറിപ്പ്
............................................................
റെയിൽവേ സ്റ്റേഷനിൽ നിന്നും
പുറത്തിറങ്ങുമ്പോൾ
കൊതുകൾ വിശ്രമിക്കാത്ത നഗരത്തിൽ
വെയിൽ ഉരുക്കിയൊഴിക്കുന്ന
കറുത്ത ചൂടിൽ
നട്ടുച്ച ,മരുഭൂമിയിൽ ഒറ്റപ്പെട്ട
ഗ്രാമീണനെ പോലെ
തളർന്നു കിടന്നു
ചീനി മരങ്ങളുടേയും ബദാം മരങ്ങളുടേയും നിഴലുകൾ വിരിച്ച്
ഒരു മഹാന്റെ പേരിലുള്ള റോഡിൽ
അദ്ദേഹത്തിന്റെ ഉടലിലെന്ന പോലെ
ചേർന്നു കിടന്നു
കൊതു കടിച്ച് അതിന്റെ ചോര തീർന്നതാവും
ആകെ വിളറിയിരിക്കുന്നു.
വിളർച്ചയിലൂടെ നടന്നുപോകുന്ന
മനുഷ്യരുടെ അസ്വസ്ഥതയിലൂടെ
ഒരു തെരുവുപട്ടി നടന്നു പോകുന്നു
വെളച്ചത്തോടൊപ്പം നിൽക്കുന്ന ഇരുട്ടു പോലെ
അപ്രതീക്ഷിതമായ ചുഴലി പോലെ
വന്ന്
കടകളും ഓഫീസുകളും പൂട്ടിയിട്ട്
ഹർത്താൽ കാൽനടയായി
തെക്കോട്ടുള്ള റോഡിന്റെ വിജനതയിൽ
കുത്തിയിരുന്നു
തിരക്കിന്റെ അസാന്നിദ്ധ്യങ്ങളും ആരവങ്ങളുടെ അഭാവങ്ങളും
അതിനൊപ്പമിരുന്നു
നട്ടുച്ച അസ്വസ്ഥമായ ചേരിയിലൂടെ
പടിഞ്ഞാറോട്ട് പോയി
കടപ്പുറത്ത് അൽപം കൂടി നേരമിരുന്ന്
അത് മറ്റെവിടേക്കോ പോകും
ആദ്യമായി വീണ കുഴിയിലെന്ന പോലെ
ഞാൻ ഹർത്താലിൽ വീണു
പിടിച്ചു കയറ്റാൻ വാഹനങ്ങളില്ലാതെ
ദേശത്തിന് ഉണ്ടെന്നഹങ്കരിച്ച
പ്രബുദ്ധതയിലെ പടുകുഴിയിലിരുന്നു
നികത്തും തോറും കുഴിഞ്ഞു കൊണ്ടിരിക്കുന്ന
അഹന്തയിൽ നിന്ന്
എനിക്ക് കയറാനായില്ല
ഹർത്താൽ പ്രാകൃതമായ
വന്യ നിശ്ശബ്ദതയാണ്
സ്വന്തം ലഗ്ഗേജ് വിരിച്ച്
ഫുട്പാത്തിലെ മരത്തണലിൽ
കിടക്കുമ്പോൾ മരത്തിൽ നിന്നും
അതിറങ്ങി വന്നു
അല്ല
നേഷണൽ ഹൈവേയിലൂടെ
ആക്രോശങ്ങളായ് വന്നു
കഴുകന്റെ നോട്ടമാണ് അതിന്
അതിന്റെ കാൽനഖങ്ങളിൽ
കേരളത്തെ അത് റാഞ്ചുവാൻ
തഞ്ചം പാർക്കുന്ന പോലെ മിന്നൽ
വൈകുന്നേരത്തിന്റെ നാവിൽ നിന്നും
തെറിക്കുന്ന വാക്കിലെല്ലാം
ആ മിന്നൽ
മിന്നലുകൾ .
- മുനീർ അഗ്രഗാമി

No comments:

Post a Comment