കള്ളാ അത് കൊണ്ടു പോകരുതേ

കള്ളാ അത് കൊണ്ടു പോകരുതേ
...............................................................
അലച്ചിൽ തിന്നു നടന്നു
സമയം തോരാമഴയായ്
ഞരമ്പിലൂടെ ഒഴുകി
പടുമാവ് വിളിച്ചു
അതിന്റെ മടിയിൽ കിടന്നു

ഉണർന്നപ്പോൾ
ബേഗുകാണാനില്ല
ഓർമ്മകളെഴുതിയ പുസ്തകം
അതിലുണ്ട്
അതിലെ അക്ഷരങ്ങൾ
ഏകാന്തതയുടെ ചിത്രങ്ങളാണ്
കള്ളൻ അതു കാണില്ല
വാക്കുകളിൽ പ്രകാശിക്കുന്ന
നിന്നെ കാണാം
അവൻ നിന്നെ തിരഞ്ഞു വരാം
എന്റെ ഹംസമല്ലെന്നു പറഞ്ഞ്

ഉപേക്ഷിക്കപ്പെട്ട പൂച്ചയുടെ
ആത്മകഥയിലെ
ഒന്നാമത്തെ അദ്ധ്യായമാണ് ഞാൻ
അതു കൊണ്ട്
എന്നെ തിരഞ്ഞാരും വരില്ല

കള്ളാ
ഇന്നോളം ഞാൻ സൂക്ഷിച്ച
എന്റെ എകാന്തതകളുടെ ഭാണ്ഡം
നീ കൊണ്ടു പോയല്ലോ
ഇനി കനത്തു വീഴുമേകാന്തനാമിഷങ്ങൾ
ഞാനെവിടെ വരയ്ക്കും ?

പൊള്ളിക്കരിഞ്ഞ പകലിന്റെ കരി കൊണ്ട്
ഈ മാവെനിക്ക്
കുളിർ വരച്ചു തന്ന പോലെ
പൊള്ളലുകൾ തന്ന കരി കൊണ്ടല്ല
തീ തന്ന വെളിച്ചം കൊണ്ട്

കള്ളാ അത് കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ
അവളുടെ അസാന്നിധ്യത്തിൽ
കിടക്കുവാൻ
ഞാൻ വരച്ച തണലാണത്.
-മുനീർ അഗ്രഗാമി

No comments:

Post a Comment