മഴമലയാളം

മഴമലയാളം
....................
കൊടും ചൂടു കടിച്ചീമ്പിയ
അവധിക്കാലത്തിൻ്റെ ചൂരേ
മാമ്പഴ മണമുള്ള കുഞ്ഞുങ്ങളേ
ആഹ്ലാദത്തുള്ളികളായ് പെയ്ത്
മനസ്സുനിറച്ചവരേ
പുള്ളിക്കുട നിവർത്തുക


പേരറിയാ പേമാരി വരുന്നുണ്ട്
നേരറിയാ കൊടുങ്കാറ്റു വരുന്നുണ്ട്

ചീത്തമഴ കൊള്ളാതെ
ചീഞ്ഞ മഴ കൊള്ളാതെ
ഇടവപ്പാതിയുടെ വിരലിൽ തൂങ്ങി
നടന്നു പോവുക
തോട്ടുവരമ്പിലുടെ ആറ്റിറമ്പിലുടെ പോകു ക

കൈതക്കാടു ചുറ്റിപ്പോകുക,
നെല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
പുല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
ജലബിന്ദുക്കൾ വിളിച്ചുണർത്തിയ
പള്ളിക്കൂടം കാത്തിരിക്കുന്നുണ്ട്
തറയും പറയും എഴുതി വെച്ചിട്ടുണ്ട്
നമ്മുടെ വീട് തറയിലുറയ്ക്കുവാൻ
നമ്മുടെ പറ നിറയുവാൻ
നമുക്കു നമ്മുടെ മഴ മതി
തുള്ളികൾ വീഴുമ്പോൾ
പുള്ളിക്കുട പുള്ളിക്കുയിലായ്
ചിറക് കുടയുന്ന മഴ
ജീവൻ്റെ ഭാഷയിൽ
ജീവിതത്തിൻ്റെ ഭാഷയിൽ
സംസാരിക്കുന്ന മഴ

മഴ നമുക്കു ഭാഷയാണ്
നാവിലിറ്റുമ്പോൾ
നാടിനെ അറിയുന്ന ഭാഷ
നാവിലലിയുമ്പോൾ
അർത്ഥം ആത്മാവിലെത്തുന്ന വാക്ക്
മലയിൽ ആഴത്തിൽ
പെയ്ത്
മണ്ണിൽ തെളിനീരുറവയായ്
വറ്റിപ്പോയവയുടെ
പേരുകളുറക്കെ വിളിച്ച്
മലയാളമായ്
മധുരമായ്
സ്കൂളിലേക്കുള്ള വഴി യിൽ നിൽക്കുന്നു
കൈതപ്പൂവുപോലെ
പാഠപുസ്തകത്തിൻ്റെ പുറത്ത് നിൽക്കുന്നു
മഴ കൊള്ളാതെ
വരണ്ടു പോയവരെ നോക്കൂ
അവരിൽ നിന്നു നമുക്കില്ലൊരു തെഴുപ്പു പോലും രുചിക്കുവാൻ
മഴ നമുക്കു രുചി
ഭാഷയുടെ
വാക്കിൻ്റെ
മണ്ണിൻ്റെ
മനുഷ്യൻ്റെ.
കുഞ്ഞുങ്ങളേ കുളിരിൻ്റെ വഴികളേ
മാമ്പഴം പോലെ
അവധിക്കാലം രുചിച്ചു കഴിഞ്ഞു, നമ്മെയും
നാമതിനെയും
ബാക്കിയായ വിത്തുകളിനി
നമ്മുടെ മഴ കൊണ്ടു മുളയ്ക്കട്ടെ
മുളയ്ക്കട്ടെ!
- മുനീർ അഗ്രഗാമി
മഴമലയാളം
....................
കൊടും ചൂടു കടിച്ചീമ്പിയ
അവധിക്കാലത്തിൻ്റെ ചൂരേ
മാമ്പഴ മണമുള്ള കുഞ്ഞുങ്ങളേ
ആഹ്ലാദത്തുള്ളികളായ് പെയ്ത്
മനസ്സുനിറച്ചവരേ
പുള്ളിക്കുട നിവർത്തുക


പേരറിയാ പേമാരി വരുന്നുണ്ട്
നേരറിയാ കൊടുങ്കാറ്റു വരുന്നുണ്ട്

ചീത്തമഴ കൊള്ളാതെ
ചീഞ്ഞ മഴ കൊള്ളാതെ
ഇടവപ്പാതിയുടെ വിരലിൽ തൂങ്ങി
നടന്നു പോവുക
തോട്ടുവരമ്പിലുടെ ആറ്റിറമ്പിലുടെ പോകു ക

കൈതക്കാടു ചുറ്റിപ്പോകുക,
നെല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
പുല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
ജലബിന്ദുക്കൾ വിളിച്ചുണർത്തിയ
പള്ളിക്കൂടം കാത്തിരിക്കുന്നുണ്ട്
തറയും പറയും എഴുതി വെച്ചിട്ടുണ്ട്
നമ്മുടെ വീട് തറയിലുറയ്ക്കുവാൻ
നമ്മുടെ പറ നിറയുവാൻ
നമുക്കു നമ്മുടെ മഴ മതി
തുള്ളികൾ വീഴുമ്പോൾ
പുള്ളിക്കുട പുള്ളിക്കുയിലായ്
ചിറക് കുടയുന്ന മഴ
ജീവൻ്റെ ഭാഷയിൽ
ജീവിതത്തിൻ്റെ ഭാഷയിൽ
സംസാരിക്കുന്ന മഴ

മഴ നമുക്കു ഭാഷയാണ്
നാവിലിറ്റുമ്പോൾ
നാടിനെ അറിയുന്ന ഭാഷ
നാവിലലിയുമ്പോൾ
അർത്ഥം ആത്മാവിലെത്തുന്ന വാക്ക്
മലയിൽ ആഴത്തിൽ
പെയ്ത്
മണ്ണിൽ തെളിനീരുറവയായ്
വറ്റിപ്പോയവയുടെ
പേരുകളുറക്കെ വിളിച്ച്
മലയാളമായ്
മധുരമായ്
സ്കൂളിലേക്കുള്ള വഴി യിൽ നിൽക്കുന്നു
കൈതപ്പൂവുപോലെ
പാഠപുസ്തകത്തിൻ്റെ പുറത്ത് നിൽക്കുന്നു
മഴ കൊള്ളാതെ
വരണ്ടു പോയവരെ നോക്കൂ
അവരിൽ നിന്നു നമുക്കില്ലൊരു തെഴുപ്പു പോലും രുചിക്കുവാൻ
മഴ നമുക്കു രുചി
ഭാഷയുടെ
വാക്കിൻ്റെ
മണ്ണിൻ്റെ
മനുഷ്യൻ്റെ.
കുഞ്ഞുങ്ങളേ കുളിരിൻ്റെ വഴികളേ
മാമ്പഴം പോലെ
അവധിക്കാലം രുചിച്ചു കഴിഞ്ഞു, നമ്മെയും
നാമതിനെയും
ബാക്കിയായ വിത്തുകളിനി
നമ്മുടെ മഴ കൊണ്ടു മുളയ്ക്കട്ടെ
മുളയ്ക്കട്ടെ!
- മുനീർ അഗ്രഗാമി
നിലാവു പെയ്ത്
കുളിരേറിയതിനാലാവും
നിഴലു പുതച്ചു കിടക്കുന്നു ഭൂതലം!

നിൻ്റെ കണ്ണിൽ


നിൻ്റെ കണ്ണിൽ
...............................
നിൻ്റെ കണ്ണിൽ
ആകാശം
ഇളം നീല ,ഇളവെയിൽ

എൻ്റെ കരവലയത്തിൽ
ഇടവപ്പാതി നീ;
ഇളം ചൂടുള്ള പകൽ
കണ്ണിൽ കാർമേഘം
തുള്ളികൾ ,തുളുമ്പലുകൾ

നെഞ്ചിലൂടൊരു പുഴ
ഏങ്ങിയേങ്ങി
കുതിച്ച്,
കിതച്ച്...

നിൻ്റെ കരവലയത്തിൽ
ഞാൻ
തിരയടിക്കുമെട്ടാം കടൽ;
ജലം നീ ,
എന്നിൽ നിറഞ്ഞ് .
ഏഴു കടലിനേക്കാളും വലുത്

നീ എന്നിൽ നിന്ന്
കൺപോളകളടച്ച്
മറച്ച സങ്കടം
രണ്ടു കണ്ണിൽ !
രണ്ടുമ്മകളാൽ അതിനെ
ഞാനുറക്കിയിരിക്കുന്നു.

-മുനീർ അഗ്രഗാമി

രണ്ടു തുള്ളികൾ

രണ്ടു തുള്ളികൾ
.................................
നാം രണ്ടു തുള്ളികൾ
ഒരു മഴയിൽ
കൈ പിടിച്ചൊഴുകുന്നു.

-മുനീർ അഗ്രഗാമി

വാകപോൽ

വാകപോൽ നീ,
പൂത്തുനിൽക്കുന്ന വഴി
നേർത്ത കാറ്റായ് ഞാൻ

കാഴ്ചയില്ലാത്ത ഒരു മുത്തശ്ശി


കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
...................................
വികസനം എന്ന വാക്ക് കേട്ട്
കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
സത്യപ്രതിജ്ഞകളുടെ
മങ്ങിയ ഓർമ്മകളിൽ നിന്നും പുറത്തിറങ്ങി
വെറ്റില പ്പൊതിയഴിച്ച്
നൂറിൻ്റെ വെളുപ്പിലേക്ക് നോക്കി
ചോദിച്ചു,
മോനേ
വയലും ജലാശയവും
വികസിക്കുമോ ?
കുടിവെള്ളവും
കുടിയിലെ സന്തോഷവും
വികസിക്കുമോ ?
സ്നേഹവും സമാധാനവും
വികസിക്കുമോ ?

അവർ കുറേ പേരുണ്ടായിരുന്നു
കുടിലിൻ്റെ മുറ്റത്ത്
നിന്ന് പറയുകയായിരുന്നു
അവ്യക്തമായ ഇരമ്പലിന് കാതോർത്ത്
മുത്തശ്ശി ചോദിച്ചു ,
മോനേ
പൂക്കളും പൂമ്പാറ്റകളും
പുഴകളും വികസിക്കുമോ ?
ജീവവായുവും ജീവസ്പന്ദനങ്ങളും
വികസിക്കുമോ ?

അവരതു കേട്ടില്ല
ജെ. സി .ബി യുടെ ഇരമ്പൽ ചോദ്യങ്ങൾ വിഴുങ്ങിക്കളഞ്ഞു

വീടു തകരുന്ന ഒച്ച കേട്ട്
മുത്തശ്ശി വീണ്ടും ചോദിച്ചു,
എന്താണിടിഞ്ഞു പൊളിയുന്നത് ?
മോനേ
ലോകാവസാനമാണോ ?ഭൂകമ്പമാണോ ?
വികസനമാണോ ?

പെട്ടെന്ന്
നഗരം അതിൻ്റെ അടുത്ത ചുവട്
മുത്തശ്ശിയുടെ തലയിൽ വെച്ചു
പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ല
ഉത്തരങ്ങളും ഉണ്ടായില്ല
നഗരം താന്തോന്നിയായി
വളർന്നു കൊണ്ടിരുന്നു.
 
--മുനീർ അഗ്രഗാമി

രാത്രി

രാത്രി
..........
രാത്രി ചിറകു കുടയുന്നു
എന്നിലെ പൊന്തക്കാട്ടിൽ
ഏതോ ദുസ്സ്വപ്നത്തിന്നിടി -
വെട്ടിപ്പെയ്ത മഴയിൽ.
രാത്രി,
ഏകാന്തത കുടിച്ചവളെ പോലെ
പാതിരാ കാറ്റിലലയുന്നു,
ഇരുൾച്ചില്ലയിൽ വന്നിരിക്കുന്നു;
എന്നുറക്കം കൊത്തിത്തിന്നുന്നു.



- മുനീർ അഗ്രഗാമി

അടുക്കള

അടുക്കള
................
ഏറ്റവും ശാസ്ത്രീയ മായ
തടവറയാണ് അടുക്കള.
വീട് അതിൻ്റെ ചുറ്റുമതിൽ
അടുപ്പിനു മുന്നിലെ ജനാല
അതിൻ്റെ അഴികൾ
അതിനു പുറത്ത്
പരോളിൻ്റെ വെളിച്ചം
അതിനകത്ത്
കാരാഗൃഹത്തിൻ്റെ കറുപ്പ്

ചുമരിൽ കാർമേഘങ്ങളുടെ ചിത്രങ്ങൾ
പെയ്യുവാനാകാതെ കല്ലിച്ചുപോയവ.

നിലത്ത്
വിങ്ങി വിയർത്ത് പുകഞ്ഞ്
വീണുനനഞ്ഞ
സ്വപ്നങ്ങൾ ഒട്ടിപ്പിടിച്ച കൈക്കൽത്തുണി
അടുക്കള ;
മനുഷ്യൻ്റെ ആദ്യത്തെ നിർമ്മിതിയാണ്
ചുറ്റും കോട്ട കെട്ടി
നൂറ്റാണ്ടുകൾ എത്ര ശാസ്ത്രീയമായാണതിനെ
ജയിലാക്കിത്തീർത്തത്!

സ്ത്രീയോളം പഴക്കമുള്ള
ആഗ്രഹങ്ങളാണ്
അതിലെ തടവുകാർ
എത്ര ശാസ്ത്രീയമായാണവ
അകത്തു കിടക്കുന്നത് .


- മുനീർ അഗ്രഗാമി

മെയ് ഫ്ലവർ

മെയ് ഫ്ലവർ
.......................
വേനലിൻ്റെ
കനലെല്ലാം കൊഴിഞ്ഞു
മഴത്തുള്ളികൾ
അതിനു മുകളിൽ
നടത്തം പഠിക്കുന്നു

കുളിച്ചു തോർത്തുമ്പോൾ
കഞ്ഞിൻ്റെ കുസൃതി കാണുമ്പോലെ
മെയ് മാസം
അതു നോക്കി നി ൽ ക്കു ന്നു.

- മുനീർ അഗ്രഗാമി

ഓരോ ഭരണവും


ഓരോ ഭരണവും
...............................
മഴത്തുള്ളികൾ വീഴുമ്പോൾ
വേനൽ മാറുന്നു
അതുപോലെ
വോട്ടുകൾ വീഴുമ്പോൾ മനപ്പൂർവ്വം മാറുന്ന കാലാവസ്ഥയാണ്
ഭരണം

അതുകൊണ്ട്
ദാഹിച്ച് മരിക്കാറായ കുട്ടിക്ക്
വെള്ളം കൊടുക്കുക
ഉണങ്ങിച്ചുളിഞ്ഞ അമ്മയ്ക്ക്
തളിരു കൊടുക്കുക
കരിഞ്ഞു പോയ ദേശത്തിന്
പുതുമുള നൽകുക

ഋതുക്കൾ പോലെ
ഓരോ ഭരണവും
ഒരോ അനുഭവമാണ്;
ആഭരണമല്ല

പൂക്കൾ ആഭരമാണെന്നു തോന്നുമെങ്കിലും
അവ അടുത്ത തലമുറയ്ക്കു വേണ്ടിയുള്ള
പുഞ്ചിരിയാണ്.

- മുനീർ അഗ്രഗാമി

സ്വഭാവം


സ്വഭാവം
................
പകലിനെ കുറിച്ച്
എനിക്ക് പറയാനുള്ളത്
രാവിനോടു പറഞ്ഞു

രാവിനെ കുറിച്ച്
പറയാനുള്ളത് പകലിനോടും
പറഞ്ഞു

അവർ രണ്ടു പേരും
തമ്മിൽ കാണാത്തതു കൊണ്ട്
അങ്ങനെ
കാലം കഴിഞ്ഞു പോകുന്നു.
 
- മുനീർ അഗ്രഗാമി

സ്വപ്നത്തിൻ്റെ ഗാലറി

സ്വപ്നത്തിൻ്റെ ഗാലറി
............................
വിജയാഘോഷത്തിൽ നിൽക്കുമ്പോൾ
തോറ്റവരിൽ ബാക്കിയായ പ്രകാശം എന്നെ പിടിച്ചു കൊണ്ടുപോയി;
എൻ്റെ കൈ പിടിചച് ചുംബിച്ചു
അത് പറഞ്ഞു ,
പരാജയപ്പെട്ടവരുടെ സ്വപ്നത്തിൻ്റെ ഗാലറിയിൽ
നമുക്ക് അല്പനേരമിരിക്കാം

ഇരുന്നു;
മാൻപേട സിംഹത്തെ
കുത്തിമലർത്തുന്നതു കണ്ടു
വൻമരം വീണ്
കുഞ്ഞു ചെടികൾക്ക്
ആകാശം കൊടുക്കുന്നതു കണ്ടു

വറ്റിയ പുഴയിൽ നിന്ന്
പെട്ടെന്ന് ഒരു നീരൊഴുക്ക്
കടലിൽ ചാടുന്നതു കണ്ടു
ഇടവപ്പാതി പോലെ തലതല്ലി
പെയ്യുന്ന വെളുത്ത മേഘങ്ങളെ കണ്ടു .

ഉറക്കു കൊണ്ട് മറക്കാൻ ശ്രമിക്കുന്ന
ഉണർച്ചകളുടെ പിടച്ചിൽ
കണ്ടു
വിജയത്തിനു വേണ്ടി ധ്യാനിക്കുന്ന പുരോഹിതരെ കണ്ടു
രക്തം വീണു ചുവന്ന
ബുദ്ധ പ്രതിമ
കിട്ടിയ വെട്ടുകൾ എണ്ണുന്നതു കണ്ടു

അഹിംസയെ അറുത്ത്
പാചകം ചെയ്യുന്ന
കുട്ടികളെ കണ്ടു
കരച്ചിൽ വന്നു,
പ്രകാശം മങ്ങിത്തുടങ്ങി.
പോവാം
അതു പറഞ്ഞു
തിരിച്ചെത്തിയപ്പോൾ
വിജയിച്ച മുതു മുത്തച്ഛനെ പ്രതിഷ്ഠിച്ച്
വിളക്കു വെച്ചിരുന്നു
ജീവനോടെ വിഗ്രഹമാക്കിയിരുന്നു
ആളുകൾ തൊഴുതു നിൽക്കുന്നതു കണ്ടു
കണ്ണു നിറഞ്ഞു തൂവി

തോറ്റവരുടെ പ്രകാശം പിന്നെ നിന്നില്ല
അത് സൂര്യനാവാൻ ശക്തി നേടാൻ പോയി
ഞാൻ വിജയിച്ചവരുടെ
വെളിച്ചത്തിൽ കണ്ണു കാണാതെ വലഞ്ഞു
മുത്തപ്പാ
വിജയിച്ചിട്ടും
പരാജയപ്പെട്ടു പോകു ന്നവരെ
നിന്നെ പോലെ നീ കാക്കണേ
എന്നു പ്രാർത്ഥിച്ച്
കണ്ണടച്ചു നിന്നു

ഇപ്പോൾ തോറ്റവരും
വിജയിച്ചവരും
എൻ്റെ സ്വപ്നത്തിൻ്റെ ഗാലറിയിൽ വന്നിരിക്കുന്നു;
മുത്തപ്പൻ്റെ രാജ്യം വന്നു
മുത്തപ്പൻ്റെ രാജ്യത്തിലെ പ്രജകൾ
അവർക്കു വേണ്ടി
കളി തുടങ്ങി.
 കളി തുടങ്ങി.
- മുനീർ അഗ്രഗാമി

ചുവന്ന തടാകം

ചുവന്ന തടാകം
..........................
ചുവന്ന തടാകത്തിൽ
ഒരു താമര
വിടർന്നു നിൽക്കുന്നു .
അരിവാളുകൊണ്ട്
കൈ മുറിച്ച്
ആരാണതിലെ ജലം ചുവപ്പിച്ചത്?
നീലയിൽ നിന്ന്
ചുവപ്പിലേക്കുള്ള
ഈ ഭാവപ്പകർച്ചയാണോ
വിപ്ലവം?
തടാകത്തിൽ
ഇപ്പോൾ മഴ പെയ്യുന്നു
ലോകം എല്ലാ കുളിരിനേയും
ഇങ്ങോട്ട് പറഞ്ഞയക്കുന്നു
ഓളങ്ങൾ നിർത്താതെ
അലയടിക്കുന്നു
താമര ചെറുതായൊന്നു വിറച്ചുവോ
ഒരു കൈപ്പത്തി
അതിനു നേരെ നീളുന്നുവോ ?

- മുനീർ അഗ്രഗാമി

രാവ്

രാവ്
.........
യാമങ്ങൾ കൊണ്ട്
സമയമളക്കാനുള്ള
ദീർഘ ചുംബനമാണ് രാവ്.
നോക്കൂ ,
രാത്രിയുടെ കറുത്ത ചുണ്ടിൽ
നിലാവിൻ്റെ വെളുത്ത ചുണ്ട്!


- മുനീർ അഗ്രഗാമി

ഉത്തരം


ഉത്തരം
.............
പൂച്ചയ്ക്ക്
അവൾ മണി കെട്ടുന്നു,
പൂച്ച
ആരുടെ രൂപകം
എന്നതിൽ മാത്രമേ
ഇനി തർക്കമുള്ളൂ.

-മുനീർ അഗ്രഗാമി

ഭാഷ അസംബന്ധമാണ്


ഭാഷ അസംബന്ധമാണ്
.........................................
ഭാഷ അസംബന്ധമാണ്,
മൃഗങ്ങളേയും പക്ഷികളേയും
അവർക്കറിയാത്ത ഒച്ചയിൽ
വിളിക്കുമ്പോൾ
ലിപികൾ കൊണ്ട്
സാമ്യമില്ലാ ത്ത ചിത്രങ്ങൾ വരച്ച്
ആന ,
കുതിര,
മയിൽ എന്നു വായിക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
പല ഭാഷകളിൽ
പല ലിപികൾ കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരച്ചിട്ടും
വായിച്ചിട്ടും
മനുഷ്യൻ പീഡയേൽക്കുമ്പോൾ ;
കൊല്ലപ്പെടുമ്പോൾ

ഭാഷ അസംബന്ധമാണ്
കണ്ണുകൾ കണ്ണുകളോടും
കൈ കയ്യോടും
ഉരിയാടുമ്പോൾ
മണം മൂക്കിൽ വന്ന്
മാമ്പഴത്തെ കുറിച്ചു പറയുമ്പോൾ
വെടിയൊച്ച ചെവിയിൽ
മരണ നിലവിളിയെടുത്തു വെക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
ഈജിപ്തിൽ
സുമേറിയയിൽ
സിന്ധു നദീ തടത്തിൽ ചുടുകട്ടകളിൽ
മരിച്ചു കിടക്കുന്ന വാക്കുകളിൽ
പുനർജ്ജനിക്കാതെ
ജീർണ്ണിക്കുമ്പോൾ.
ഫലസ്തീനിൽ
സോമാലിയയിൽ
ഇന്ത്യയിൽ
കുട്ടികൾ ഭക്ഷണം എന്ന വാക്ക് പഠിക്കാനിരിക്കെ
മരിച്ചു പോകുമ്പോൾ
ജലം വെറും വാക്കായി
വരൾച്ചയുടെ നെഞ്ചത്തിരിക്കുമ്പോൾ!

ഭാഷ അസംബന്ധമാണ്
അമ്മ
അച്ഛൻ
അദ്ധ്യാപകൻ
മകൾ
മകൻ
എന്നീ
വാക്കുകളിൽ നിന്ന്
മനുഷ്യൻ ചോർന്നു പോകുമ്പോൾ .
ദയ
കാരുണ്യം
വാത്സല്യം
എന്നിവയിൽ നിന്ന്
മനുഷ്യത്വം വാർന്നു പോകുമ്പോൾ
ഭാഷ അസംബന്ധമാണ്
കവിത അതിൽ നിന്ന്
ജീവിതത്തിൽ നിന്നെന്ന പോലെ
ഇറങ്ങിപ്പോകുമ്പോൾ.
 
-മുനീർ അഗ്രഗാമി

അവർ

അവർ
............
അല്ലെങ്കിലും
അവളൊരു പുസ്തകമാണ്
അവനൊരു വായനക്കാരനും.

-മുനീർ അഗ്രഗാമി

ഇലഞ്ഞിപ്പൂ

ഇലഞ്ഞിപ്പൂ
.................
ഇന്ന്
കുറച്ചു മഴത്തുള്ളികൾ
വേനലിൻ്റെ ചിതാഭസ്മവും കൊണ്ട്
പുഴയിലേക്ക് പോയി
ഞാൻ
ഇലഞ്ഞിമരം പോലെ
ഇടവമാസത്തിൻ്റെ
മുറ്റത്തു് നിന്ന് പുതുമഴ
കൊളളുന്നു

നഷ്ടപ്പെട്ടു പോയ ഗാനം
തിരിച്ചു കിട്ടിയ ഇലകൾ
ചുണ്ടനക്കുന്നു;
ഉടലിൽ നിർവൃതിയുടെ
നനുത്ത ഉടയാട
എടുത്തണിയുന്നു
വിറകിനെ കുറിച്ചും
കിണറിനെ കുറിച്ചും പറഞ്ഞ്
നീ എൻ്റെയടുത്ത് നിന്ന്
മുല്ല വള്ളി പോലെ തളിർക്കുന്നു
മൊട്ടിടുന്നു
എനിക്കു മുന്നിൽ വിടർന്ന് നിൽക്കുന്നു
അന്നേരം
അതിരില്ലാതെ
അതിഗൂഢമായ്
ഒരു മേഘംനിന്നിൽ നിന്ന്
എന്നിലേക്ക് മഴയാവുന്നു
ഇപ്പോൾ ഞാൻ
നിൻ്റെ ചിരികൾ നിറഞ്ഞ ഇലഞ്ഞിമരം
അനുഭൂതിയുടെ ഒരു വസന്തം
വെയിൽ,
മങ്ങിയ നിലാവു പോലെ നിന്നു
നേർത്ത നിഴലുകൾ തന്നു;
നിഴലിൽ കളിക്കുന്ന മഴത്തുള്ളികളെ നോക്കുന്നു
അവ കൈകോർത്ത് പിടിച്ച്
നിലത്തൊരു കണ്ണാടിയുണ്ടാക്കുന്നു,
മഴ തോരുന്നു;
നാമതിൽ നോക്കി നിന്ന്
നമ്മെയും മഴയെഴുമറിയുന്നു
മരം പെയ്യുമ്പോലെ മനസ്സു പെയ്യുന്നു.
ഇലഞ്ഞിപ്പൂ പൊഴിയുന്നു
ലോകം മുഴുവൻ
സുഗന്ധം നിറയുന്നു
- മുനീർ അഗ്രഗാമി

അത്രയും രഹസ്യമായി അതു ചെയ്യുന്നു


അത്രയും രഹസ്യമായി അതു ചെയ്യുന്നു
.......................................................................
അത്രയും രഹസ്യമായി അതു ചെയ്യുന്നു,
ആൾക്കൂട്ടത്തിനു മുന്നിൽ നിന്ന് .
എൻ്റെ നാടിൻ്റെ ജീവറൻ്റ
ഒരു തുള്ളിയാണത്
എൻ്റെ മനസ്സിൽ നിന്ന്
ഇറ്റി വീണത്.

പലതുള്ളിയിൽ
പെരുവെള്ളം
അതീവ രഹസ്യങ്ങളുടെ മഴ
നാട് തളിർക്കട്ടെ
ജീവനോടെയിരിക്കട്ടെ !
എൻ്റെ ജീവനേ എന്ന്
നാട് അത്രമേൽ സ്നേഹത്തോടെ
എന്നെ വിളിക്കുമ്പോൾ ജനാധിപത്യം
എൻ്റെ രണ്ടാമത്തെ ഉടൽ.
എനിക്കു വേണ്ടി ഞാൻ പൗരനായി
പണിത സ്വപ്നം.

ഏതു നാടും പൗരൻ്റെ സന്തോഷത്തിൽ
തെഴുത്ത് വളരുമ്പോൾ
അവന് തണലാകുന്നു
രഹസ്യമായി ചെയ്തത്
അവെൻ്റ രഹസ്യങ്ങളുടെ കാവൽക്കാരനായി
ഉറച്ചു നിൽക്കുന്നു.

ജീവൻ്റെ ഒരു തുള്ളിയും പാഴാവില്ല
വിജയിച്ചവരും പരാജയപ്പെട്ടവരും
ജീവിക്കുന്ന ശ്വാസമാണത്
വിശ്വാസമാണത്
നാടിൻ്റെ ചലനവും .
 
-മുനീർ അഗ്രഗാമി

കുറെ കൊടികൾ


കുറെ കൊടികൾ
................................
ഇതാ ഞങ്ങൾ ആർപ്പുവിളികളും
ആക്രോശവുമാണെന്ന്
വിളിച്ചു പറഞ്ഞ്
കുറെ കൊടികൾ മുഖമില്ലാത്തവരുടെ കയ്യിൽ കിടന്നു തിളയ്ക്കുന്നു

തെരുവ് സ്തംഭിച്ചു നിന്ന് നോക്കുമ്പോൾ
വിപ്ലവം,
ദേശസ്നേഹം,
ദേശീയത,
ധർമ്മം
എന്നീ വാക്കുകൾ ശ്വാസം കിട്ടാതെ വീർപ്പുമുട്ടു
കയാണ്

കൊടികളുടുത്ത ബൈക്കുകൾ നിരന്നു നിൽക്കുന്നു
രാജ്യം അതിനു മുകളിൽ
യുവാക്കളുടെ ശരീരത്തിൽ
ഇരിക്കുന്നു

നല്ല വെയിലുണ്ട്
വെട്ടേറ്റും ബോംബേറ്റും
വീണവരുടെ വിലാപം
ഉരുകിയൊലിച്ചിട്ടുണ്ട്

തണലില്ല
കൊടികൾ ഇത്രയുണ്ടായിട്ടും
തണലില്ലാത്തതെന്ത് ?
ആസ്പത്രിയിലേക്ക്
നടക്കും വഴി
എതോ ഒരു വൃദ്ധൻ ചോദിച്ചു

ഓർമ്മയിൽ
സ്വാതന്ത്യ്രസമരമുള്ള വോട്ടറായതുകൊണ്ട്
അയാൾ ചോദിച്ചു പോയതാണ്

ബഹളത്തിനിടയിൽ
ഒന്നും തിരിച്ചറിഞ്ഞില്ല
ഒരാളെ പോലും
ആൾക്കൂട്ടം രാജ്യമല്ല
ആൾക്കൂട്ടം രാജ്യമല്ല
രാജ്യമല്ല
അയാളുടെ വോട്ട്
അയാളോട് പറഞ്ഞു കൊണ്ടിരുന്നു.

-മുനീർ അഗ്രഗാമി

വോട്ട്


 വോട്ട് 
.............
അഞ്ചു വർഷത്തിലൊരിക്കൽ
ഒറ്റപ്പൂവ് മാത്രമുണ്ടാകുന്ന മരം
ആ പൂവ് ചോദിച്ചവന് കൊടുത്ത്
നിസ്സംഗനായി നിൽക്കുന്നുരണ്ടു.
-മുനീർ അഗ്രഗാമി

രണ്ടു പെൺകുട്ടികൾ


രണ്ടു പെൺകുട്ടികൾ
............................
മനാഞ്ചിറയിൽ
രണ്ടു പെൺകുട്ടികൾ
വെറുതെയിരിക്കുന്നു;
ഒരാളുടെ വിരലുകൾ
മറ്റെയാളുടെ കയ്യിൽ
വീണു കിടക്കുന്നു;
ഒരാളുടെ മുടി
മറ്റെയാളുടെ മുടിയിൽ എത്തിപ്പിടിക്കുന്നു;
രണ്ടു പേരുടേയും വസ്ത്രം
സ്കൂളിനെ കുറിച്ച് സംസാരിക്കുന്നു;

അവരുടെ തൊട്ടടുത്ത്
അണ്ണാൻ കടിച്ചെറിഞ്ഞ
രണ്ടു മാമ്പഴം
മാവടുത്തുണ്ടായിട്ടും
അനാഥമായി കാറ്റു കൊള്ളുന്നു;

ഒറ്റമുറി ,
വീടാകുന്ന
ഒരു ദേശത്തെ കുറിച്ച്
അവർ സംസാരിക്കുന്നു;
മുപ്പത്തെട്ട് മുറിവിലൂടെ
മരണം കൊണ്ടുപോയ
കുട്ടുകാരിയുടെ പേരവരോർക്കുന്നു;
മരത്തിൽ നിന്ന് പിടി വിട്ട്
രണ്ടിലകൾ
അവർക്കു മേൽ വീഴുന്നു;
ഒരാൾ ഓരാളെ ചേർത്തു പിടിക്കുന്നു

വെയിൽ മങ്ങുന്നു;
കാറ്റ് അവരുടെ ബേഗ്
തട്ടി നോക്കി
ഹോം വർക്ക് ചെയ്തോ എന്നന്വേഷി ക്കുമ്പോലെ
കടന്നു പോകുന്നു;
ഇങ്ങനെയിരുന്നാൽ വീട്ടിലെത്തുമോ
എന്നു ചോദിച്ച്
ഒരു മഴ
പെട്ടെന്ന്
അവരെ ഓടിച്ചു കളഞ്ഞു.

-- മുനീർ അഗ്രഗാമി

അതു കൊണ്ടാവുമോ?


അതു കൊണ്ടാവുമോ?
........................................
എത്ര ഉയരത്തിൽ നിന്നാണ്
അതു വീഴുന്നത് !
എത്ര ആഴത്തിലേക്കാണ്
അതു പോകുന്നത് !
അതു കൊണ്ടാവുമോ
അതിനിത്ര കുളിര് ?

- മുനീർ അഗ്രഗാമി

മഴയിലൂടെ

മഴയിലൂടെ
......................
മഴയിലൂടെ
ഒരു പട്ടാളക്കാരൻ
തോക്കുമായ് ഓടുന്നു,
അവൻ നനയുന്നു.
അവളുടെ കണ്ണീരിലെന്ന പോലെ
നനയുന്നു.

- മുനീർ അഗ്രഗാമി
ഋതുസംക്രമണം
...............................
ഞാൻ വേനൽക്കാലത്തിൽ നിന്നും
നദി കടക്കുമ്പോലെ
മഴക്കാലത്തിലേക്ക് കടക്കുന്നു
ഋതുവിൻ്റെ തോണി
കുളിരിലിറക്കുകയാണ്
മഴ കൊണ്ട് തുഴയുകയാണ്


മണ്ണു പോലെ ദാഹിക്കുന്നവനേ കൂടെ വരൂ
ദാഹജലം കൊണ്ട്
വിള്ളലുകളടയ്ക്കൂ
സ്നേഹം നെഞ്ചിലേക്ക് ചായുമ്പോലെ
ചാറുന്ന തുള്ളികളെടുക്കൂ

കുളിച്ചു തോർത്താതെ
ഇടവം കൂട്ടിനുണ്ട്
അതിന്നുണങ്ങിയ സ്വപ്നങ്ങളിൽ
പച്ച ശലഭങ്ങൾ
തളിരിലകളായ് ചിറകടിക്കുന്നു
അതു കണ്ടു മനുഷ്യനായ്
തളിർക്കൂ

അകിടുവറ്റിയ പോൽ
സ്നേഹം വറ്റിയ കൂട്ടുകാരീ
അരികിലിരിക്കൂ
ഇറയത്തു നിന്നും
ഇറ്റി വീഴും കണ്ണീർ ത്തുള്ളി
കവിതയായൊഴുകി നിന്നെ
സ്നേഹിക്കും

അക്കരെയുമിക്കരയുമില്ല
കൂട്ടുകാരേ നമുക്കു
കരപറ്റുവാൻ
എങ്കിലും തുഴയുക ,
കടലിൽ കരപറ്റും
തുള്ളിക്കൊപ്പം പോകാതെ
.
വേനലിൽ നിന്ന്
വേദനയിൽ നിന്നെന്ന പോലെയെങ്കിലും
ഇത്തിരി കൊന്ന പ്പൂവിന്നോർമ്മയുമായ്
ഒരു പിടി ഗുൽമോഹറുമായ്
വെയിലിൻ മഞ്ഞയിൽ നിന്ന്
ചൂടിൻ ചുവപ്പിൽ നിന്ന്
പുറത്തു കടക്കുന്നു
പച്ചയെന്നെ ചേർത്തു പിടിക്കുന്നു
ഋതുക്കളെന്നിലൂടെയും
കടക്കുന്നു

എന്നിലെത്രയോ കടവുകൾ തുറക്കുന്നു
ഋതുസംക്രമണ വേദിയായ്
ഞാൻ വലുതാവുന്നു
മഞ്ഞും മഴയും വെയിലും
കുളിരു മുള്ളിലുള്ളവനേ
വരൂ
കൂടെ വരൂ.

- മുനീർ അഗ്രഗാമി

ഒരു കുഞ്ഞു മഴ


ഒരു കുഞ്ഞു മഴ
......................................
വേനലിൻ്റെ മുറ്റത്ത്
പൊടിമണ്ണിൽ
കിടന്നുരുണ്ട്
കരയുന്നു
ഒരു കുഞ്ഞു മഴ.

-മുനീർ അഗ്രഗാമി

കറുത്ത പ്രളയം (ഒരു രാത്രി കടക്കുന്നു)

കറുത്ത പ്രളയം (ഒരു രാത്രി കടക്കുന്നു)
............................
അന്ധൻ നട്ടുച്ചയ്ക്ക്
വരണ്ടുങ്ങിയ തടാകം കടക്കുമ്പോലെ,
ഒരു രാത്രി കടക്കുന്നു
കറണ്ടില്ലാത്തതിനാൽ
കാറ്റിൻ്റെ ഓളങ്ങളില്ല


നിലാവില്ലാത്തതിനാൽ
കൂട്ടിനു
നിഴലുപോലുമില്ല
വേനൽ ,
വേട്ടക്കാരനെ പോലെ
ഇരുളിൽ പതുങ്ങി
ചൂടമ്പെയ്തു കൊണ്ടിരുന്നു

പെട്ടെന്ന് എങ്ങുനിന്നോ
ഒരു നിലവിളി പാറി വീണു
ആരാണതിൻ്റെ പച്ചപ്പ് തകർത്തത് ?

ഏതു മരമായിരിക്കും
അതിനെ പിരിഞ്ഞ് മരിക്കുന്നത് ?
ഉടനുനുടൻ
നിശ്ശബ്ദത വിണ്ടുകീറി
വിള്ളലിൽ കണ്ണീരിറ്റി വീണു

തടാകം നിറഞ്ഞു തൂവി
നിസ്സഹായത കൈ നീട്ടി
വിളിക്കുന്നുണ്ടാവും
ഒന്നും കാണാത്ത കൂരിരുട്ട് കിതച്ചു പിടഞ്ഞു നിശ്ചലമായ്.

പ്രളയമായി;
സ്വന്തം കണ്ണീരിൽ കുതിർന്ന
കറുത്ത പ്രളയം.
പ്രണയാർദ്രമായ്
ഒരാലില പോലും
ഒഴുകി വന്നില്ല
വന്നില്ല
- മുനീർഅഗ്രഗാമി

അസ്വസ്ഥതയുടെ പുസ്തകത്തിലെ ചിത്രങ്ങൾ


അസ്വസ്ഥതയുടെ പുസ്തകത്തിലെ
ചിത്രങ്ങൾ
.............................................................
അസ്വസ്ഥതയുടെ പുസ്തകത്തിലെ
ചിത്രങ്ങൾ കാണുന്നു,
നോക്കിയിരിക്കെ പൂമ്പാറ്റ
രാക്ഷസിയാകുന്നു
പൂക്കൾ തീജ്വാലകളാകുന്നു
അരികിലൂടൊഴുകുമരുവി
കണ്ണീരാകുന്നു

കിളികൾ യുദ്ധവിമാനങ്ങളാകുന്നു
അക്ഷരങ്ങൾ ജലബിന്ദുക്കളായി വറ്റുന്നു
അസ്വസ്ഥതയുടെ പുസ്തകം
അടച്ചു വെയ്ക്കാൻ ശ്രമിക്കുന്നു

അയ്യോ ചോര !
ചോര ചോര
പുറംചട്ടയിൽ മുറിവുകൾ ,
പെൺ ചോര
കയ്യിലും കണ്ണിലും
മണ്ണിലും വിണ്ണിലും
ചോര ചോര...

ബോധം കെട്ടുവീഴുന്നു
കണ്ണീർത്തുള്ളി തളിച്ച്
ആരോ ഉണർത്തുന്നു
ഇപ്പോൾ
അസ്വസ്ഥതയുടെ പുസ്തകം
കുത്തഴിഞ്ഞ്
ഒരു സംസ്ഥാനമായി
വളരുന്നു.
 
-മുനീർ അഗ്രഗാമി