കുഞ്ഞു മകൾ ചിരിച്ചു

2toi0SSgdi ipoDoenlcemsbcmaeeoigrtdr e201Sd8
 
Shared with Public
Public
കുഞ്ഞു മകൾ ചിരിച്ചു
മറ്റൊരു പ്രപഞ്ചമുണ്ടായി
നിയതമായ നിയമങ്ങളുണ്ടായി
ചലനങ്ങളുണ്ടായി
ചലനങ്ങൾക്ക് അർത്ഥമുണ്ടായി
അനേകം ഗോളങ്ങളുണ്ടായി
അതിൽ ജീവൻ നിലനിൽക്കുന്ന
ഗ്രഹങ്ങളുണ്ടായി
അതിലൊന്ന് ഞാൻ
എന്റെ ഉപഗ്രഹങ്ങളിൽ
ആ പുഞ്ചിരി പ്രതിഫലിക്കുന്നു
നിലാവുണ്ടാകുന്നു
ചാമ്പ മരത്തിൽ പടർന്ന
പിച്ചകം പൂത്ത നാൾ
നിലാവ് എന്നെ തൊട്ടു
തൊട്ടടുത്ത് അവൾ
സ്നേഹത്തിന്റെ ആയിരം പൂവുകൾ വിടർന്നു
ഒരു നിമിഷം ഇല കാണാതെയായി.
-മുനീർ അഗ്രഗാമി

ചേരുമ്പോലെ

രണ്ടു നിറങ്ങൾ ചേരുമ്പോലെ
രണ്ടു വഴികൾ ചേരുമ്പോലെ
രണ്ടു പേർ ചേരുമ്പോലെ
രണ്ടു വാക്കുകൾ ചേരുന്നു

ഈ നദിയിൽ

ഈ നദിയിൽ
...........................
നാമിപ്പോൾ മുങ്ങിയ
ഈ നദിയിൽ
രണ്ടു പുഴകളുണ്ട്
അതിൽ ഒന്നിനോട്
തിരിച്ചൊഴുകാൻ പറഞ്ഞാൽ
അതു കേൾക്കുമോ ?
മാറ്റൊന്നിനോട്
വറ്റാൻ പറഞ്ഞാൽ
അതു മാത്രമായ് വറ്റുമോ ?
പിന്നോട്ട്
പിന്നോട്ട്
പിന്നോട്ട് നടന്നാൽ
രണ്ടു പുഴകളെയും കണ്ടെത്താം
ഓടിത്തീർന്ന നിമിഷങ്ങളുടെ
പിടയ്ക്കുന്ന മീൻ പോലെ
എത്രയോ മുന്നേറിയ
ദേശാടക്കിളിയുടെ ചിറകുകൾ പോലെ
ചരിത്രം പോലെ
ഓർമ്മ പോലെ
വയലിലൂടെ ഒരാൾ
നിന്റെ കാലുകളിൽ
ഇടവപ്പാതി ഞൊറിഞ്ഞുടുത്ത്
വരുന്നു
താഴ്വരയിലൂടെ ഒരാൾ
എന്റെ ചലനങ്ങളുടെ കുതിരപ്പുറത്ത്
ഇളം വെയിലെടുത്ത്
ഉറുമിയായ് വിശുന്നു
ആ വരവുകൾ
നോക്കി നോക്കി നിന്ന്
നാം മുങ്ങിപ്പോയി
നദിയുടെ പ്രവാഹം
ആഴത്തിൽ നിന്നുമൊരു കരിയിലയെടുത്ത്
നമ്മെയൊന്നു മീട്ടി;
ഒരു ഗാനം ഒഴുകിപ്പടരുന്നു
നദിയതു കേട്ടുതിർന്നില്ല
നദിയിൽ നിന്നും പുഴകളും
അതു കേൾക്കുന്നു
വേദനയിൽ
കാഴ്ചപ്പുറത്തില്ലാത്ത താളങ്ങളെ
കേൾക്കുക എന്തു രസമാണ്
നദിയിൽ ആസകലം മുഴുകി
പുഴയെ കേൾക്കുമ്പോലെ
- മുനീർ അഗ്രഗാമി

ഏതു വാഹനത്തിൽ പോയിട്ടും

ഏതു വാഹനത്തിൽ പോയിട്ടും
എത്രയെത്ര വേഗത്തിലോടിയിട്ടും
അവളെത്തുന്നില്ലൊരു മലയിലും
മതിലില്ലാലോകത്തുമൊരിക്കലും
- മുനീർ അഗ്രഗാമി

കവിയരങ്ങ്

കവിയരങ്ങ്
......................
ഒരു കവി
കസേരകളോട്
സംസാരിക്കുന്നു
മരങ്ങളോട് സംസാരിക്കുമ്പോലെ
പൂക്കളോട് സംസാരിക്കുമ്പോലെ.
അത്രയും ശ്രദ്ധയോടെ
കസേരകൾ അയാളെ നോക്കുന്നു
അയാൾ കവിയായതിനാൽ
മറ്റൊരു കവി
അസാന്നിദ്ധ്യങ്ങൾ
നിരന്നിരിക്കുന്ന ഇടങ്ങളിലേക്ക്
തന്റെ വാക്കുകൾ എറിയുന്നു
അപൂർണ്ണമായ സൃഷ്ടികളിലേക്ക്
മഴ തകർത്തു പെയ്യുമ്പോലെ
അഭാവത്തിന്റെ പൊഴികളിലേക്ക്
ആഗ്രഹങ്ങൾ ഇടിഞ്ഞു വീഴുമ്പോലെ
ശൂന്യത അത്രയും ശ്രദ്ധയോടെ
അയാളെ കേൾക്കുന്നു
അയാൾ കവിയായതിനാൽ
വേറൊരു കവി
സ്വയം കത്തുന്നു
ചുറ്റുമാരുമില്ലാത്തത്
അറിയാതെ.
അയാളുടെ പ്രകാശമാണ് കവിത
ഉദിച്ചു നിൽക്കുന്ന ഒരു പകൽ
ജീവിത കാമനകളുടെ മഹാ പ്രവാഹം
ജൈവലോകത്തിന്റെ ഒരു വാതിൽ
കാണുന്നു
അയാളെ രുചിക്കുന്നു കസേരകൾ
കസേരകൾ കസേരകൾ .
മറ്റൊരു കവി അങ്ങോട്ടു കയറി വന്നു
അയാളെത്തന്നെ കേട്ടുകൊണ്ട്
ഇരുന്നിട്ടും
ഒരു കസേരയിലും
അയൾ സാന്നിദ്ധ്യമായില്ല.
ഒരു വാക്കും അയാളിലെത്തിയില്ല
വാക്കുകൾ ചേർന്ന്
അശാന്തമായി
അശാന്തമായ വാക്കുകൾ ചേർന്ന്
കവിതയുണ്ടായി .
- മുനീർ അഗ്രഗാമി

ചുടല

ചുടല
....................

 ഒരു ദിവസത്തെ
കുറച്ചു പേർ ചേർന്ന്
കൊല്ലുന്നതു കണ്ടു
റോഡിലിട്ട്
ശ്വാസം മുട്ടിച്ച്
കൊന്നുകളഞ്ഞു
ഒന്നോ രണ്ടോ വാഹനങ്ങൾ
വന്നിരുന്നെങ്കിൽ
അതിനെ
ആശുപത്രിയിലെത്തിക്കാമായിരുന്നു
വൃദ്ധനായ ഒരാൾ
കട തുറന്നു വെച്ചിരുന്നു
ദിവസത്തിന്
ഓക്സിജൻ കൊടുക്കുവാൻ.
അയാളെ ഇപ്പോൾ കാണാനില്ല
ദിവസങ്ങളുടെ ചുടലയിൽ
കത്തിത്തീർന്ന തിരക്കുകൾ,
ചലനങ്ങൾ,
സ്വപ്നത്തിന്റെ ചാരങ്ങൾ
ഒരു ദിവസം
കൊല്ലപ്പെടുമ്പോൾ
രാജ്യത്തിന്റെ ഒരു ഭാഗം അറ്റു പോകുമ്പോലെ
രക്തമിറ്റുന്നു
പൗരൻമാർ
അതിന്റെ തുള്ളികൾ
നിരത്തു വക്കിൽ അങ്ങിങ്ങായി
വിശന്നിരിക്കുന്നു
ചുടലയിലെരിഞ്ഞവരെ പോലെ
കൊല്ലപ്പെട്ട ദിവസങ്ങൾക്കൊന്നും
സ്മാരകമില്ല
കണക്കുമില്ല
തെളിവുമില്ല
എന്തുകൊണ്ടാണ്
സമയത്തെ
കൊലപ്പെടുത്തുന്നവർക്ക്
ശിക്ഷ ലഭിക്കാത്തത് ?
-മുനീർ അഗ്രഗാമി

പുറം

പുറം
........
തീവണ്ടിയിൽ പോകുമ്പോൾ
നഗരത്തെ
കമിഴ്ത്തിയിട്ടു
പുറത്ത് പറ്റിപ്പിച്ചിരിക്കുന്ന
പൊടിയും പൊട്ടും
പൊഴികളും ചുഴികളും
തട്ടിക്കളയാനാവാതെ
കളിക്കുട്ടിയെ പോൽ നോക്കി നിന്നു
ഉണങ്ങാ വ്രണം പോലെ
പ്ലാസ്റ്റിക് കവറുകൾ
വ്യകൃതമായ അവയവം പോൽ
കുടിച്ചു വലിച്ചെറിഞ്ഞ കുപ്പികൾ
തുറിച്ചു നിൽക്കുന്നു
യന്ത്രപ്പല്ലുകൾ കടിച്ചു കുടഞ്ഞിട്ട
കാടിൻ കഷണങ്ങൾ
ചതഞ്ഞു കിടക്കുന്നു
അവയെത്തലോടുന്നുണ്ട്
ചില കാട്ടുവള്ളികൾ
അരണക്കുഞ്ഞുങ്ങൾ
രാജധാനിയിലേക്ക്
കിതച്ചു പായുന്നു
തീവണ്ടിയും ഞാനും
സഹയാത്രികരും
കുഞ്ഞു ചതുരസ്ക്രീനിൽ
ലോകം കാണുകയാണവർ
അതിൽ മിന്നിത്തെളിഞ്ഞില്ല
നഗരത്തിന്റെ പുറം
അവ്യക്തമായിക്കണ്ടു,
റയിലോരത്ത് പറ്റിപ്പിടിച്ച
രണ്ടു തരികൾ;
രണ്ടു കുഞ്ഞുങ്ങൾ
അന്നം തേടുമവർതൻ മിഴികൾ
വേഗതയേറുന്നു വണ്ടിക്കും
വണ്ടിക്കുള്ളിലെ ഊരുതെണ്ടിക്കും
നോക്കുമ്പോൾ
എത്ര പിന്നിലാണ്
ആ രണ്ടു കുഞ്ഞു ദാഹങ്ങൾ
ഒരു പൊതിച്ചോറ് പുറത്തേക്കെറിഞ്ഞാലും
എത്ര ഓടിയെത്തണവർ
അതിൻ രുചിയറിയാൻ!
-മുനീർ അഗ്രഗാമി

ചന്ദ്രൻ

ചന്ദ്രൻ
............
കൈതട്ടി മറിഞ്ഞ നിലാവ്
മരത്തണലിൽ ചിതറിക്കിടക്കുന്നു
ഒരാൾ അങ്ങോട്ടു നടന്നു വരുന്നുണ്ട്
അയാളുടെ കയ്യിൽ ഒരു ചെറിയവടി
അതുകൊണ്ട് ഇരുട്ടിനെ ആട്ടുന്നു
മരച്ചോട്ടിലിരുന്ന് അയാൾ ഉറങ്ങി
പഴങ്കഥയിലെ ഒരു കഥാപാത്രമായി
അലച്ചിൽ ഒരു ദേവതയാണ്
അവൾ അയാളെ ഉറക്കുന്നത്
കാണുന്നില്ലേ ?
മറ്റൊന്നുമില്ല
ശുഭരാത്രി
-മുനീർ അഗ്രഗാമി

വീടുകളുടെ മൗനം

വീടുകളുടെ മൗനം
..........................................

വീടുകളുടെ മൗനം
എന്നെ വേദനിപ്പിക്കുന്നു
ഓരോ മതിലിനുള്ളിൽ
അവ തമ്മിൽ മിണ്ടാതെ
മുഖം തിരിച്ചിരിക്കുന്നു
ഇന്നലെ
ഒരു വീടിനോട് ഞാനത്
തുറന്നു ചോദിച്ചു
വാക്കിന്റെ ഒരു കരയിലിരുന്ന്.
അത് ഒരൊറ്റക്കരച്ചിൽ
വിരുന്നുകാരനായാൽ
വിരുന്നുണ്ട് പോയാൽ പോരേ എന്ന്
വീട്ടിലുള്ളവർ എന്നോട് ചോദിക്കുന്നുണ്ടാവാം
ഞാനതു കേൾക്കുന്നില്ല
വീടിനുള്ളിൽ
വീടിനുള്ളം
എന്റെ ഉള്ളം പോലെ
വിങ്ങുന്നുണ്ടാവും
സംസാരത്തിന്റെ രസവും
രഹസ്യവും അറിഞ്ഞ
എന്റെ തൊലിയിലെ ചുളിവുകൾ
ഇപ്പോൾ
കൺതടത്തിൽ
കൂനിക്കൂടിയിരിക്കുന്നു
ചോർന്നൊലിക്കുന്ന കണ്ണ്
വീടുകളെ കാണുന്നു
ഒന്നും മിണ്ടാതെ
-മുനീർ അഗ്രഗാമി

നൃത്തം

നൃത്തം
.............
ചുവടുവെക്കുമ്പോൾ
വിടരുന്ന എന്റെ പീലികളിൽ
നീയറിയാതെ
നിന്നെ നോക്കുന്ന ആയിരം കണ്ണുകൾ
നിന്റെ കണ്ണുകളിൽ
നിന്റെ ഹൃദയത്തിന്റെ താളത്തിൽ
എന്റെ ചലനം
നീ എന്റെ നൃത്തം കാണുകയാണ്
ഞാൻ നിന്റെ കാഴ്ച ഉടുത്ത്
ആടുകയാണ്
പീലികൾ അഴിഞ്ഞു വീഴുന്ന
ചുംബനങ്ങൾ നൃത്തവേദിയാകുന്നു
നാം താളത്തിനും ഗാനത്തിനും
അപ്പുറത്ത് ഇഴഞ്ഞ് കടക്കുന്ന
രണ്ടു നാഗങ്ങൾ
ചുവടുകൾ അപ്രത്യക്ഷമായ മുനമ്പിൽ
ഉടലുകൾ
ആകാശം ഉടുത്ത്
താഴ്വരയിലേക്ക് നോക്കുന്നു
ഇന്നോളം നാം വെച്ച ചുവടുകളെല്ലാം
നൃത്തമായി നമുക്കു ചുറ്റും
കോടയുടുത്താടുന്നു.
മഞ്ഞുകാലമാഘോഷിക്കുന്ന
ഋതുവിൽ
ഉടൽ ഞൊറിഞ്ഞുടുത്ത
രണ്ടാത്മാക്കൾ
ചുവടുവെച്ചു തുടങ്ങുന്നു
ഇനിയും പേരിട്ടിട്ടില്ലാത്ത
നൃത്തം കാണുവാൻ
മാവിനുള്ളിള്ളിൽ നിന്നും
പൂക്കളിറങ്ങി വരുന്നു.
നാമിപ്പോൾ പൂവിട്ടു നിൽക്കുന്ന
ആത്മാവുകൾ
ഏതോ ഒരു കാറ്റിൽ
പൊടുന്നനെ
കോരിത്തരിച്ചു പോയ്!
-മുനീർ അഗ്രഗാമി

കോരിക്കളയൽ

കോരിക്കളയൽ
..............................
കോപ്പിനെ കുറിച്ചും
കൊടച്ചക്രത്തെ കുറിച്ചും എഴുതൂ
സത്യാനന്തര കാലത്ത്
ബാക്കിയാവുന്ന നന്മ
അതിൽ കുട്ടിക്കാലം പോലെ
തങ്ങി നിന്നേക്കാം
നിന്നെ കുറിച്ചും എന്നെ കുറിച്ചും
എഴുതല്ലേ
ഫെയ്ക്ക് ഐ ഡി കളിൽ
അവ നിറഞ്ഞു കവിഞ്ഞേക്കാം
നിന്നിലെ പുലിയെ കുറിച്ചെഴുതിയത്
പൂച്ചയെ കുറിച്ചെന്ന്
വായിച്ചേക്കാം
എന്നിലെ പുഴുവെ കുറിച്ചെഴുതിയത്
പൂവിനെ കുറിച്ചെന്ന്
ചർച്ച വന്നേക്കാം
നമ്മെ അസ്വസ്ഥമാക്കിയ
ചിലർ
നമ്മുടെ വാക്കുകളിൽ ചാടിക്കയറുമ്പോൾ
അവരെ കുറിച്ചെഴുതുന്നത്
അവരിലെത്തും മുമ്പ്
കൊല്ലപ്പെട്ടേക്കാം
ഇത്രയും പറഞ്ഞ്
മുഖം തുടച്ച്
ഉപദേശിയായി,
കൊട്ട മെടയാനിരുന്നു .
കേട്ടു നിന്നവർ അവരുടെ
കുട്ടിക്കാലത്തേക്ക് നടന്നു
കോപ്പും കൊടച്ചക്രവും തിരഞ്ഞ്.
അവർ ജെസിബിയും വിമാനങ്ങളും
വീഡിയോ ഗെയിമുകളും
സ്പോർട്സ് കാറുകളും കൊണ്ടുവന്നു
ജെ സി ബി യുടെ കൈ കൊണ്ട്
അവർ
എന്നെ കോരിക്കളഞ്ഞു.
എല്ലാവരും സെൽഫി എടുത്തതിനാൽ
എന്റെ അവസ്ഥാന്തരം
ആരുടേയും ഫ്രെയിമിൽ
പതിഞ്ഞില്ല .
- മുനീർ അഗ്രഗാമി

ഈ കവിത നിനക്കു തരില്ല

ഈ കവിത നിനക്കു തരില്ല
...............................................
ഈ കവിത നിനക്കു തരില്ല
ഈ കവിത
നിന്നെ കുറിച്ചുള്ളതാണെങ്കിലും
നിനക്കു തരില്ല
ഏകാന്തതയിൽ നിശ്ശബ്ദത
അടയിരുന്നു വിരിയിച്ചതാണ്
അനേകദിവസങ്ങളുടെ
പുറന്തോടു പൊട്ടിച്ച്
പുറത്തെത്തിയതാണ്
ലൈലയെന്നും
രാധയെന്നും
ഹുസുനുൽ...
എന്നും
നിന്റെ പര്യായങ്ങൾ
ഈ കവിതയിൽ
താമസിക്കുന്നുണ്ട്
ഉദയവും സന്ധ്യയും
പകലും രാത്രിയും
നീയായി ഈ കവിതയിൽ
വന്നു പോകുന്നുണ്ട്
ഈ കവിത നിനക്കു തരില്ല
ഈ കവിതയിൽ
നീയുള്ളതിനാൽ
അത് നിന്നിലെത്തുവാൻ
പല വഴികളുണ്ടാവും
ആ വഴികൾ എനിക്കറിയില്ല
- മുനീർ അഗ്രഗാമി

കടൽ ,രാത്രി ,ഞാൻ ,നീ , കടൽ, രാത്രി, കടൽ...

കടൽ ,രാത്രി ,ഞാൻ ,നീ , കടൽ, രാത്രി, കടൽ...
...................................
കരീബിയൻ കടലിലേക്ക് നോക്കിയിരുന്നു
കടും നീലയിൽ കറുപ്പു കലങ്ങുന്നു
നീയടുത്തില്ല
ദൂരെ കപ്പലുകൾ
മറ്റാരെയോ ലക്ഷ്യം വെച്ച്
നീങ്ങുന്നു
അതിലൊന്നിലും നീയില്ല
ആകാശം നക്ഷത്രങ്ങളെ
തുറന്നു വിട്ടിരിക്കുന്നു ,
എന്നെ നോക്കാൻ.
അതിലൊന്നിൽ
എന്റെ നോട്ടം ചെന്നിരുന്നു
നീയും അതിൽ തന്നെ നോക്കുന്നുണ്ടാവും
അകത്ത്
മകളുടെ കിടക്കയിൽ
ഉറക്കം അഴിച്ച് വെച്ച്.
ഈ കപ്പൽ
എന്റെ ഉറക്കം ഊരിക്കളഞ്ഞ്
ഡക്കിലേക്ക് പറഞ്ഞയച്ചിട്ട്
മൂന്നു മണിക്കൂറായി.
രാത്രിയെ കടൽ
എങ്ങനെയാണ് പുണരുന്നതെന്ന്
ഞാനിപ്പോൾ അറിയുന്നു
രാത്രിയിൽ നീയുള്ളതിനാൽ
കടലിൽ ഞാനുള്ളതിനാൽ .
- മുനീർ അഗ്രഗാമി
ബുദ്ധൻ മാത്രം 
പുഞ്ചിരിയാണ്
ഈ തെരുവിൽ
അനാഥമായ
കരച്ചിലുകൾക്കിടയിൽ

- മുനീർ അഗ്രഗാമി

ഭാരങ്ങൾ അപ്രത്യക്ഷമായ ഒരു ദിവസം -മുനീർ അഗ്രഗാമി

ഭാരങ്ങൾ അപ്രത്യക്ഷമായ ഒരു ദിവസം
..................................................................
എട്ടാമത്തെ രാത്രിയിൽ
ആമോസ് റോസാ
മലനിരകളോട് ചോദിച്ചു
എന്റെ അധികഭാരത്താൽ
നിങ്ങളുടെ നെഞ്ച് വേദനിക്കുന്നുണ്ടോ ?
ഒരു കിളിയുടെ നാദത്തിലൂടെ
മല അതിനുത്തരം പറഞ്ഞു
അധികഭാരങ്ങളെല്ലാം ഇതാ
എന്റെ ശബ്ദത്തിന്റെ അരുവിയായി
നിനക്കു തിരിച്ചു തരുന്നു
നിനക്കു ഭാരമെന്നു തോന്നുന്ന
നിന്നിലെ അധികമെല്ലാം
അതിൽ ഒഴുക്കിക്കളയുക
അവൾ മലഞ്ചെരിവിലേക്ക്
ഇറങ്ങി
അവൾക്കുള്ളിൽ നിന്ന്
ആ അരുവി പാടിക്കൊണ്ടിരുന്നു
കഴിഞ്ഞ ഏഴു രാവും പകലും
ജീവനോടെ
അവളിലെ അരുവിയുടെ തീരത്ത്
മേഞ്ഞു നടന്നു
അവ മാൻപേടകളായിരുന്നോ
മ്ലാവുകളായിരുന്നോ
പക്ഷികളായിരുന്നോ
മഞ്ഞുകണങ്ങളായിരുന്നോ
ഇളം വെയിലിന്റെ
സ്വർണ്ണത്തുമ്പികളായിരുന്നോ ?
തിരിച്ചു പോകാനാവാതെ
ആ രാത്രിയുടെ നിലാവിൽ
അവളിൽ അവ മേഞ്ഞു നടന്നു
മലനിരകളേ ഞാൻ
തിരിച്ചു പോകുമ്പോൾ
നിങ്ങളെ ഞാൻ സ്വന്തമാക്കിയിരിക്കുന്നു
എന്നെ നിങ്ങൾ സ്വന്തമാക്കിയിരിക്കുന്നു
അവൾ മലയുടെ നെറുകയിൽ ചുംബിച്ചു.
രാത്രി തീർന്നാൽ
മടങ്ങണമല്ലോ എന്നോർത്ത്
കരഞ്ഞു
നേരം പുലർന്നു
പുല്ലിലെല്ലാം അവളുടെ കണ്ണീർ
ആമോസ് റോസാ നീയെവിടെ?
മലനിര മുയലിന്റെ ശബ്ദത്തിൽ ചോദിച്ചു
അതുവരെ കാണാത്ത ഒരു പൂവ്
ഒട്ടും ഭാരമില്ലാതെ അന്നേരം
മലനിരകളെ നോക്കിച്ചിരിച്ചു.
-മുനീർ അഗ്രഗാമി

വസ്ത്രം

വസ്ത്രം
..............
വൃശ്ചികം
എന്റെ വസ്ത്രമാണ്
മഞ്ഞപ്പൂവുകളുടെ പുള്ളികൾ
മഞ്ഞു പാടകളുടെ
ഷെയ്ഡുകൾ
അതിന്നറിയാം
രാപ്പനിയും പകൽജ്വരവും
ഒരു വസ്ത്രവും
വെറും വസ്ത്രമല്ല
നഗ്നതയോടു
ചേർന്നു കിടക്കുന്ന
മറ്റൊരാളാണത് .
-മുനീർ അഗ്രഗാമി

കറുത്ത നായയാണ് രാത്രി

കറുത്ത നായയാണ്
രാത്രി
.....................................
വെളിച്ചത്തെ പിടിക്കാൻ
പതുങ്ങിയിരിക്കുന്ന
കറുത്ത നായയാണ്
രാത്രി
ക്ലോക്കിൽ
അതിന്റെ നെഞ്ചിടിപ്പ്
സൂക്ഷിച്ചു വെച്ചിട്ടുണ്ട്
നിശ്ശബ്ദതയിൽ
അവ പുറത്തു ചാടും
ഉടൽ ഒന്നതു കുടയുമ്പോൾ
പുൽത്തലപ്പിൽ മഞ്ഞു തുള്ളികൾ
പേടിച്ച് പറ്റിപ്പിടിക്കും
പതുങ്ങലിൽ അടച്ചുവെച്ച
വാതിലാണ് കുര
നിലാവിനെ പിടിച്ച്
അത് തിന്നു തുടങ്ങിയിട്ടുണ്ട്
ചന്ദ്രൻ ഒരു എല്ലിൻ കഷണം
അതിന്റെ നിശ്വാസം
ഉറങ്ങുന്നവരുടെ
ഉഛ്വാസത്തിൽ ചേർന്ന്
വ്യാപിക്കുന്നു
വീട് അതിന്റെ ഉദരത്തിൽ
ദഹിക്കാതെ കിടക്കുന്ന
ഒരു കഷണം
ഡിം ലൈറ്റ്
അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു
- മുനീർ അഗ്രഗാമി

അഡോണോ ഓയോ

അഡോണോ ഓയോ
......................................
അഡോണോർ ഓയോ എന്ന്
ഞങ്ങൾ വിളിക്കുന്ന കവി
കൊല്ലപ്പെട്ടു
അദ്ദേഹത്തിന്റെ നെഞ്ചിൽ
മൂന്നു വെടിയുണ്ടകൾ
തമ്മിലറിയാത്ത മൂന്നു ക്രിമിനലുകളെ പോലെ
മൂന്നു മുറിവുകളിൽ ഒളിച്ചിരുന്നു
ഒരിക്കലും കവിത മനസ്സിലാവാത്ത മൂന്നു പേർ
ഉടൽ തുളച്ച് വന്നപ്പോൾ
അദ്ദേഹം സ്വയം വാർന്നു പോയി
തെരുവിൽ നിറയെ
അദ്ദേഹത്തിന്റെ ചോര
ഇനി ഒരു കവിതയ്ക്കും
ആ രക്തം ചവിട്ടാതെ നഗരം കടക്കുക സാദ്ധ്യമല്ല
ഇനി ഒരു കവിക്കും
ആ രക്തം തന്റെ രക്തത്തിന്റെ
രൂപകമല്ലെന്ന് എഴുതാനാവില്ല
ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ
കവിത വായിക്കുമ്പോൾ
നഗരത്തിലെ എല്ലാ പനിനീർപ്പൂക്കളും
ആ രക്തത്തിൽ മുങ്ങിക്കരയും
മഹായുദ്ധങ്ങൾ തീർന്ന ശാന്തതയിൽ
മുളച്ച അശാന്തിയിലിരുന്ന്
അദ്ദേഹം മനുഷ്യരെ കുറിച്ചെഴുതുകയായിരുന്നു
മറ്റൊരു യുദ്ധത്തിന് ആരെയും ഇരകൊടുക്കാതിരിക്കാൻ .
അദ്ദേഹത്തിന്റെ ആദ്യ വരി മുതൽ
അവസാന വരിവരെ
സ്നേഹമായിരുന്നു
മുറിവുകൾ കഴുകിത്തുടച്ച്
വൃത്തിയാക്കി മുറിവുകൂട്ടുന്ന
വിദ്യയായിരുന്നു
അഡോണോർ ഓയോ
എന്നു ഞങ്ങൾ വിളിക്കുന്ന കവി
കൊല്ലപ്പെട്ടപ്പോൾ
മുറിഞ്ഞു വീണ സ്നേഹമാണ് നഗരം നിറയെ
നിങ്ങൾ കവിയെ എന്തു വിളിക്കുന്നു
എന്നറിയില്ല
അദ്ദേഹത്തെ വായിക്കുമ്പോൾ
അദ്ദേഹത്തിന്റെ ഒരു മുറിവ്
നിങ്ങളുടെ ഹൃദയമാണ്
അതിൽ നിന്നും ചോരയിറ്റും
നിങ്ങളറിയാതെ.
- മുനീർ അഗ്രഗാമി

മൗനത്തിന്റെ ഇലകൾ

മൗനത്തിന്റെ ഇലകൾ
......................................
മൗനത്തിന്റെ ഇലകൾ പൊഴിയുന്നു
ഒരില
രണ്ടില
ഇലകൾ...
ഇലകൾ
അങ്ങോട്ടും ഇങ്ങോട്ടും പറന്ന്
ഒച്ചയുണ്ടാക്കുന്നു
അതിന്നൊച്ചയിൽ ചവിട്ടി
നാം രണ്ടു പേരും
ചോലമരപ്പാതയിൽ
ഛിൽ ഛിൽ എന്നൊരണ്ണാനും
അപ്പോൾ
നിന്റെ ഒരു വാക്ക്
അറിയാതെ എന്നെ തൊട്ടു
മുറിവുകളിൽ തടവി
ശൂ ശൂ എന്നു കാറ്റും
വൃശ്ചികപ്പകലിൽ
ഉച്ചതിരിഞ്ഞ്
വെയിൽ പടിഞ്ഞാട്ട്
പോകുമ്പോൾ
- മുനീർ അഗ്രഗാമി

ഈർപ്പം -- മുനീർ അഗ്രഗാമി

ഈർപ്പം
...............
എനിക്കും മണ്ണിനും ഇടയ്ക്ക്
ഈർപ്പം
തിരിച്ചറിയാത്ത സ്നേഹം പോലെ
വീണു കിടന്നു
കാട് തുടങ്ങുന്ന വഴിയിൽ
വഴുതി വീഴുമ്പോൾ
ശ്രദ്ധിക്കണേ എന്നത്
പറയുന്നു
അദൃശ്യമായ അതിന്റെ ഭാഷ
ഞാനും സംസാരിച്ചു
കാട്ടിലെത്തി
നിബിഡമായ ഒരാനന്ദം
അതേ ഭാഷ എന്നോടു സംസാരിക്കുന്നു
ഇപ്പോൾ എനിക്കും ചുറ്റും
നൃത്തമാടുന്ന
നർത്തകിയാണ് ഈർപ്പം
ഒരു മഞ്ഞപ്പൂമ്പാറ്റയുടെ
സന്തോഷത്തിൽ ലയിച്ച്
പൂവുകൾ നൃത്തം കാണുന്നു.
- മുനീർ അഗ്രഗാമി

മഹാത്മാഗാന്ധി റസിഡൻഷ്യൽ സ്കൂൾ

മഹാത്മാഗാന്ധി റസിഡൻഷ്യൽ സ്കൂൾ
.........................
പതാക ഉയർത്തി
പത്തു മിനിട്ടുകഴിഞ്ഞ്
രാജ്യത്തെ കുറിച്ചും
ജനാധിപത്യത്തെ കുറിച്ചും
സ്വാതന്ത്ര്യത്തെ കുറിച്ചും പറഞ്ഞ്
ഇവിടെ എല്ലാവരും സമന്മാരാണെന്ന വാക്കിൽ
വിരാമമിട്ട്
ടീച്ചർ മന്ത്രിയെ ക്ഷണിച്ചു.
എന്നിട്ടു പറഞ്ഞു
ആൺകുട്ടികൾ അവരുടെ ഭാഗത്തും
പെൺകുട്ടികൾ അവരുടെ ഭാഗത്തും
അടങ്ങിയിരിക്കുക
മന്ത്രി സംസാരിച്ചു
ഞങ്ങളൊന്നും മിണ്ടിയില്ല
2018 കാലുകളും
കയ്യുകളുമുള്ള
ശബ്ദമില്ലാത്ത ഒരു ജീവി
എല്ലാം കേട്ടു
ഞങ്ങളുടെ യൂണി ഫോം
അതിന്റെ തൊലി
കണ്ണുകളിൽ അതിന്റെ കാഴ്ച
മന്ത്രി പോയി
ഞങ്ങൾ വലിയ ഒരേകകോശ ജീവിയായി
സ്കൂളിൽ ഇരുന്നു
പരിണമിക്കുമോ എന്ന്
തീർച്ചയില്ലാതെ .
- മുനീർ അഗ്രഗാമി

നിറങ്ങൾ poems by muneer agragami

1. നിറങ്ങൾ
................................
നിന്നുള്ളിലെ നിന്നിൽ
ഉണർന്നിരിക്കുന്ന മിഴിയിൽ
ഞാനലയുന്ന പാതയുടെ വെളിച്ചം
സൂര്യനോ ചന്ദ്രനോ തരാനാവാത്ത
ചിലപ്പോൾ സ്വപ്നങ്ങളിൽ ആളുന്ന
പ്രത്യേക വെളിച്ചം
എനിക്ക് രാത്രിയില്ല പകലുമില്ല
നിന്റെ നിലവിളി തോരുന്ന
സന്ധ്യ മാത്രം
അതുകൊണ്ട് നിന്നിൽ
പല നിറങ്ങളിൽ വന്നിരിക്കുന്നു
അസ്തമിക്കാതെ .
2.കൊടി
...........
അവൾക്കൊപ്പം
പയറരിയുമ്പോൾ
പാത കടക്കുമ്പോൾ
പാട്ടു പാടുമ്പോൾ
പ്രാവുകളായ്
ഒലീവിൻ ഇലകളേന്തുമ്പോൾ
വെറുതെയിരിക്കാൻ
സമയത്തിന്റെ ഒരു ചില്ല ലഭിക്കാതെ
ചിറകൊതുക്കി നൃത്തം ചെയ്യാൻ
മണ്ണു ലഭിക്കാതെ
ഇതു വരെ സ്ഫോടനങ്ങൾ തകർത്ത
കെട്ടിടങ്ങളിൽ
അവളുടെ നിശ്വാസം തിരഞ്ഞ്
കത്തിപ്പോയ കൊടിയാണു ഞാൻ
എന്നെ ഇപ്പോഴും ഉയർത്തിപ്പിടിച്ച്
ശ്വസിക്കുന്ന അവളെ നോക്കൂ
ബോംബുകളെ ഇങ്ങനെയല്ലാതെ
എങ്ങനെയാണ് തോൽപിക്കുക!
3.മിണ്ടൽ
..............
ഭാഷ തീർന്നു പോയ ഒരിടത്ത്
നാമിരുന്നു
എത്ര നടന്നിട്ടാണ്
നാം ഇവിടെ എത്തിയത്
ഒന്നും തീരരുതേ എന്ന്
പ്രാർത്ഥിച്ചിട്ടും
വാക്കുകൾ തീർന്നു പോയല്ലോ
പക്ഷേ
ശൂന്യമായില്ല ഒന്നും
ചുണ്ടുകൾക്കിടയ്ക്ക്
ഭാഷയുടെ വിടവ് നികത്തുന്നുണ്ട്
ചുണ്ടുകൾ .
4.ശ്രമം
........
വരച്ചു തീരാത്ത ചിത്രത്തിൽ നിന്നും
നിറങ്ങൾ ഇറങ്ങി നടന്നു
വെളുത്ത പൂവിൽ ചെന്നിരുന്നു
പൂമ്പാറ്റകളെയായിരുന്നു
നീ വരയ്ക്കാൻ ശ്രമിച്ചത്
അവ പറന്നു കൊണ്ടിരുന്നു
ഞാൻ ഒരു പൂവാകാൻ
ശ്രമിച്ചുകൊണ്ടിരുന്നു.
5.ചിക്കാഗോ
..............
മഞ്ഞു വീണു തീർന്നില്ല
ചിക്കാഗോയിലേക്ക് ഇനി
രണ്ടു മണിക്കൂർ
കറുത്ത കാറിനെ മൂടുന്ന വെളുത്ത പൂവുകൾ
പൂവുകൾക്കുള്ളിലെ
കാറിനുള്ളിലെ
നമുക്കുള്ളിൽ വിടരുന്ന മുല്ലകൾ
അതിൽ ഒരു നിശാശലഭം
രാത്രിയെന്നതിനു പേര്.
കാറിന്റെ ഡോർ തുറന്ന്
പെട്ടെന്ന്
നാം രണ്ടു മഞ്ഞു പരലുകളായി
കൈകോർത്തു നടന്നു.
6.മാതൃക
..............
ഏറ്റവും ചെറിയ ഒരു കിളി
മാതൃകയായി
അത് കൂടുകെട്ടുന്നു
മുറ്റത്തെ ചെടിയിൽ
അത് വെറുതെയിരുന്നില്ല
അതിന്റെ ഇണ ഒരു നാരു കൊണ്ടുവന്നു
നാം രണ്ടു പേരും നോക്കി നിന്നു
എനിക്കോ നിനക്കോ കൂടുകെട്ടാനറിയില്ല
വീടുകെട്ടാനറിയില്ല
കിളി നമ്മെ നോക്കിയിരുന്നില്ല
നോട്ടങ്ങൾ കൊണ്ട് നാം കെട്ടിയ കൂട്ടിൽ
നാമിപ്പോൾ പാർക്കുന്നു
ആ കിളിയെ
ഒന്നു കൂടി കാണാൻ കൊതിച്ച്.
7.വഴി
........
നടന്ന ചുവടുകൾ
ആരാണ് മായ്ച്ചത്
ഞാൻ ചുമന്ന ഭാരത്തിന്റെ
അടയാളമായിരുന്നു അത്
നീ പറഞ്ഞു
ഭാരമില്ലാത്ത ഒരു ചുവടെങ്കിലും
നീ എന്റെ എന്നിൽ വെക്കുക
നീ ഭൂമിയോളം താഴ്ന്നു
ഞാൻ നിന്നിൽ സമുദ്രമായി.
- മുനീർ അഗ്രഗാമി

ഹൈക്കു കവിത - മുനീർ അഗ്രഗാമി

ഹൈക്കു കവിത 
.....................
ജപമാലയിലവൾ
ഇപ്പോഴും മുത്തുകളായ്;
ചലിക്കുന്നൂ ചരടിൽ ;
മറ്റാരുടേയോ കയ്യിൽ!
- മുനീർ അഗ്രഗാമി

ഹൈക്കു കവിത- മുനീർ അഗ്രഗാമി

ഹൈക്കു കവിത
.......................
സായന്തനത്തിൻ
സ്വർണ്ണം കടലിൽ വീണു
സൂര്യനതു  മുങ്ങുന്നു
- മുനീർ അഗ്രഗാമി

ഹർത്താലിനെ കുറിച്ച് ഒരു കുറിപ്പ്- മുനീർ അഗ്രഗാമി

ഹർത്താലിനെ കുറിച്ച് ഒരു കുറിപ്പ്
............................................................
റെയിൽവേ സ്റ്റേഷനിൽ നിന്നും
പുറത്തിറങ്ങുമ്പോൾ
കൊതുകൾ വിശ്രമിക്കാത്ത നഗരത്തിൽ
വെയിൽ ഉരുക്കിയൊഴിക്കുന്ന
കറുത്ത ചൂടിൽ
നട്ടുച്ച ,മരുഭൂമിയിൽ ഒറ്റപ്പെട്ട
ഗ്രാമീണനെ പോലെ
തളർന്നു കിടന്നു
ചീനി മരങ്ങളുടേയും ബദാം മരങ്ങളുടേയും നിഴലുകൾ വിരിച്ച്
ഒരു മഹാന്റെ പേരിലുള്ള റോഡിൽ
അദ്ദേഹത്തിന്റെ ഉടലിലെന്ന പോലെ
ചേർന്നു കിടന്നു
കൊതു കടിച്ച് അതിന്റെ ചോര തീർന്നതാവും
ആകെ വിളറിയിരിക്കുന്നു.
വിളർച്ചയിലൂടെ നടന്നുപോകുന്ന
മനുഷ്യരുടെ അസ്വസ്ഥതയിലൂടെ
ഒരു തെരുവുപട്ടി നടന്നു പോകുന്നു
വെളച്ചത്തോടൊപ്പം നിൽക്കുന്ന ഇരുട്ടു പോലെ
അപ്രതീക്ഷിതമായ ചുഴലി പോലെ
വന്ന്
കടകളും ഓഫീസുകളും പൂട്ടിയിട്ട്
ഹർത്താൽ കാൽനടയായി
തെക്കോട്ടുള്ള റോഡിന്റെ വിജനതയിൽ
കുത്തിയിരുന്നു
തിരക്കിന്റെ അസാന്നിദ്ധ്യങ്ങളും ആരവങ്ങളുടെ അഭാവങ്ങളും
അതിനൊപ്പമിരുന്നു
നട്ടുച്ച അസ്വസ്ഥമായ ചേരിയിലൂടെ
പടിഞ്ഞാറോട്ട് പോയി
കടപ്പുറത്ത് അൽപം കൂടി നേരമിരുന്ന്
അത് മറ്റെവിടേക്കോ പോകും
ആദ്യമായി വീണ കുഴിയിലെന്ന പോലെ
ഞാൻ ഹർത്താലിൽ വീണു
പിടിച്ചു കയറ്റാൻ വാഹനങ്ങളില്ലാതെ
ദേശത്തിന് ഉണ്ടെന്നഹങ്കരിച്ച
പ്രബുദ്ധതയിലെ പടുകുഴിയിലിരുന്നു
നികത്തും തോറും കുഴിഞ്ഞു കൊണ്ടിരിക്കുന്ന
അഹന്തയിൽ നിന്ന്
എനിക്ക് കയറാനായില്ല
ഹർത്താൽ പ്രാകൃതമായ
വന്യ നിശ്ശബ്ദതയാണ്
സ്വന്തം ലഗ്ഗേജ് വിരിച്ച്
ഫുട്പാത്തിലെ മരത്തണലിൽ
കിടക്കുമ്പോൾ മരത്തിൽ നിന്നും
അതിറങ്ങി വന്നു
അല്ല
നേഷണൽ ഹൈവേയിലൂടെ
ആക്രോശങ്ങളായ് വന്നു
കഴുകന്റെ നോട്ടമാണ് അതിന്
അതിന്റെ കാൽനഖങ്ങളിൽ
കേരളത്തെ അത് റാഞ്ചുവാൻ
തഞ്ചം പാർക്കുന്ന പോലെ മിന്നൽ
വൈകുന്നേരത്തിന്റെ നാവിൽ നിന്നും
തെറിക്കുന്ന വാക്കിലെല്ലാം
ആ മിന്നൽ
മിന്നലുകൾ .
- മുനീർ അഗ്രഗാമി

ബ്ലോക്കിന്റെ ദേവത

ബ്ലോക്കിന്റെ ദേവത
....................:...............
ബസ്സുകൾ നീങ്ങാനാവാതെ
കിതയ്ക്കുന്ന തെരുവിൽ
ബ്ലോക്കിന്റെ ദേവത
വേഗതയെ കുത്തിയെടുത്ത്
വൈകുന്നേരത്തിന്റെ ചരടിൽ
കെട്ടിയിട്ടു
ബൈക്കുകളും ഓട്ടോറിക്ഷകളും
അനുസരണയില്ലാത്ത കുഞ്ഞുങ്ങളായ്
ദേവതയുടെ കാലുകൾക്കിടയിലൂടെ
നൂണ്ടു കടന്നു
അവർ ദേവതയ്ക്ക് വേണ്ടി
ഹോണടികളുടെ മാല കോർക്കുകയാണ്
എല്ലാ ജങ്ങ്ഷനിലും ബ്ലോക്കിന്റെ ദേവതയ്ക്ക്
ക്ഷേത്രമുണ്ട്
ചില സായന്തനങ്ങളിൽ
ഒരോട്ടോക്കാരൻ വന്ന്
നട തുറക്കും
കിതച്ച് കിതച്ച്
ഒരു മണിക്കൂറുകൊണ്ട്
നൂറു മീറ്റർ റോഡു താണ്ടുകയാണ് ആചാരം
മുന്നിൽ നിൽക്കുന്ന വണ്ടികളെ ശപിച്ച്
പിന്നിൽ നിൽക്കലാണ് അനുഷ്ഠാനം
ബ്ലോക്കിന്റെ ദേവതയോളം
ഊറ്റം മറ്റാർക്കുമില്ല
ജംഗ്ഷനിൽ വെളിച്ചപ്പെട്ടത് കണ്ടില്ലേ
എന്തനുസരന്നയോടെയാണ്
വണ്ടികളെ ദർശനത്തിന് നിർത്തിയിരിക്കുന്നത്
ദർശനംസമയം കഴിഞ്ഞ്
നാലു കാറുകളെ തെറി പറഞ്ഞ്
ബസ്സുകാർ
നടയടയ്ക്കും
- മുനീർ അഗ്രഗാമി

ഉച്ചരിച്ച വാക്കുകൾ

ഉച്ചരിച്ച വാക്കുകൾ
.................................
ഉച്ചരിച്ച വാക്കുകളെ
വേട്ടക്കാരെങ്ങനെ കൊല്ലും ?
ചിറകുവിരിച്ച്
അമ്പുകളെ തകർത്ത്
അവ പറക്കുന്നുണ്ടല്ലോ
പ്രാവുകൾക്കും പരുന്തുകൾക്കും മുകളിൽ
അവ സഞ്ചരിക്കുന്നുണ്ടല്ലോ
വെടിയുണ്ടകളേയും
വേലുകളേയും
അവ ഭയപ്പെടുന്നില്ലല്ലോ
ഉച്ചരിച്ച വാക്കുകളെ
അവരെങ്ങനെ പിടികൂടും?
ഇനിയെങ്ങാനും
ഒരു വാക്കിന്റെ ചങ്കിൽ
പിടികൂടിയെന്നിരിക്കട്ടെ
അതിൽ നിന്നും
ആയിരങ്ങളിലേക്കു പറന്ന
അർത്ഥങ്ങളെ അവരെന്തു ചെയ്യും ?
വാക്കിന്റെ അഭയം ലഭിച്ചവരുടെ
വാക്കിന്റെ ചുഴിയിൽ
വേട്ടക്കാരന് നില തെറ്റാതിരിക്കുമോ ?
ഉച്ചരിച്ച വാക്കുകളുടെ മഹാപ്രളയം
അവരെ മുക്കിക്കളയാതിരിക്കുമോ ?
- മുനീർ അഗ്രഗാമി

ഗുലാം അലി

ഗുലാം അലി ചിറകു തന്നു
രാപ്പാടിയായിത്തീർന്നു
ഇലവീഴുന്ന വഴിയിലെ
ഇരുളിലൂടെ പറന്നു
നിലത്തിറങ്ങാനാവാതെ
ആകാശം എന്നെ കൊണ്ടുപോയി


-മുനീർ അഗ്രഗാമി 

എഡിറ്റർ

എഡിറ്റർ
...................
വാരികയിൽ നിന്നും
എന്നെ രാജി വെപ്പിച്ച അന്നു രാത്രി
മുൻ ലക്കങ്ങളെല്ലാം
കിടപ്പറയിൽ വന്നു
കഴിഞ്ഞു പോയ ദിവസങ്ങളുടെ
ചിത്രങ്ങൾ പോലെ
താളുകൾ മറിഞ്ഞു കൊണ്ടിരിരുന്നു.
അവ വായിച്ചു
ശവക്കല്ലറയിലെന്ന പോലെ കിടന്നു
ഭൂതകാലത്തിന്റെ മണം
എന്നെ പുതപ്പിച്ചു
ദുഃഖം എന്റെ ഘ്രാണശക്തി
മദ്യക്കുപ്പികൾക്കതു മനസ്സിലായതിനാൽ
അവ ഉള്ളിലൊന്നുമില്ലാതെ
അടുത്ത് ചെരിഞ്ഞു കിടന്നു
ആരും അടുത്തു വന്നില്ല
ഞാൻ എഡിറ്ററായതിനാൽ മാത്രം
കവികളായവർ
കഥാകൃത്തുക്കളായവർ
ഒരു പൂവു പോലും കല്ലറയിൽ വെച്ചില്ല
മരണത്തിന്റെ ശ്മശാനമായിരുന്നില്ല അത്
ജീവിതത്തിന്റെ ചലനങ്ങളുടേതായിരുന്നു
കല്ലറ പണിതത് കല്ലുകൾ കൊണ്ടായിരുന്നില്ല
അനേകം ചോദ്യങ്ങൾ കൊണ്ടായിരുന്നു
നിലപാട് അകത്തേക്കും പുറത്തേക്കുമുള്ള
അനേകം വാതിലുകളിൽ
ഒന്നു മാത്രമാണ്
വാരിക അതിലൂടെ കയറിച്ചെന്നാൽ
എത്തിച്ചേരുന്ന ഒരു വാടകമുറി മാത്രം
കിടപ്പുമുറി അങ്ങനെയല്ല
നിലപാട് അഴിച്ച് ഹാങ്ങറിൽ തൂക്കി
നഗ്നമായിക്കിടക്കുന്ന ഒരിടം
നാളെ പതിവിലും ഭംഗിയായി
അതണിഞ്ഞു പോകുന്ന
ഒരു സ്കൂൾ കുട്ടിയാവും ഞാൻ
അവിടെ ലീഡറാവും
എന്റെ പിന്നിൽ
ഒരേ നിലപാടുകാരുടെ അസ്സംബ്ലി നിരക്കും
സ്കൂളുകൾ വാരികകളാണ്
പല പേരിൽ പലതായി അവയുടെ താളുകൾ
കിടപ്പറ ഇപ്പോൾ ഒരു രാഷ്ട്രമാകുന്നു
ഡിം ലൈറ്റിൽ അവ്യക്തമായ
ചലനങ്ങളാണ് പ്രജകൾ
കിടപ്പറയിൽ നിന്ന് മുൻ ലക്കങ്ങളെല്ലാം
മടങ്ങിപ്പോയിരിക്കുന്നു
വാരികയിൽ നിന്നും
ഞാൻ രാജി വെച്ച അന്നു മുതൽ
വെളിച്ചം പിറന്നു
എന്റെ അഭാവത്തിന്റെ ഒരു ലക്കം പുതിയ
ആകാശമായി
സാഹിത്യം ഉദിച്ചു
ഞാൻ എത്ര വലിയ ഇരുട്ടായിരുന്നു?!
- മുനീർ അഗ്രഗാമി

കുട്ടി

കുട്ടി
........
രണ്ടു പേർക്കും ലീവില്ല
പക്ഷേ അവന് ലീവുണ്ട്
അവരുടെ കലണ്ടറിലെ
ഏറ്റവും ചുവന്ന
അക്കമാകയാൽ.
എന്നിട്ടെന്താ
അവന് അവരില്ലല്ലോ!
- മുനീർ അഗ്രഗാമി

അരിയെത്ര ? പയറഞ്ഞാഴി

അരിയെത്ര ?
പയറഞ്ഞാഴി
.........................
സത്യം മരിച്ചോ ?
ട്രംപ് ജയിച്ചു
ആരാണ് സന്ദേശമയച്ചത് ?
പ്രൊഫൈൽ പിക്ചറില്ല
ആരാണ് ജയിച്ചത് ?
തോൽവി മാത്രം .
അവൻ മടങ്ങി വന്നോ ?
ആധാർ മാത്രം അകത്തുണ്ട്.
ഏതാണ് രാജ്യം ?
അതിർത്തിയില്ല.
പ്രളയം വന്നോ ?
ജലം കാണുന്നില്ല.
ജീവനുണ്ടോ ?
ജാതി ശ്വസിക്കുന്നു .
- മുനീർ അഗ്രഗാമി

കവിതയിൽ ജീവിക്കുമ്പോൾ

കവിതയിൽ ജീവിക്കുമ്പോൾ
.................................................
കവിതയിൽ ജീവിക്കുമ്പോൾ
മരണം പോലും
ജീവിതമാകുന്നു
മരിച്ചവർ തൊട്ടടുത്ത് നിൽക്കുന്നു
ജീവിക്കുന്നവർ
ജീവിക്കുന്നെന്ന്
മരിച്ചവരുടെ നിശ്വാസത്തിൽ
ഒരു വരി എഴുതുന്നു
അതിൽ ഒരു വാക്കുണ്ട്
നിത്യത
അതു നുണയുകയാണാളുകൾ
കവിതയുടെ നാവുകൊണ്ട്.
കാണുന്നില്ലേ ?
മരിച്ചിട്ടും കവിതയിൽ ജീവിക്കുന്ന
ഒരു മനുഷ്യനതാ
നടന്നു പോകുന്നു
കാറ്റുപോലെ
അല്ല മഴ പോലെ
അല്ല വെയിൽ പോലെ
കോടമഞ്ഞുപോലെ
അല്ല അല്ല
കവിത അയാളെ
ചുമലിലേറ്റി
അപ്പൂപ്പൻ താടി പോലെ
കൊണ്ടുപോവുകയാണ്.
_മുനീർ അഗ്രഗാമി

ചാട്ടം

ചാട്ടം
.........
ഉന്മാദത്തിന്റെ
ഏഴാമത്തെ നിലയിൽ നിന്നും
അവൾ താഴേക്കു ചാടി
മരച്ചില്ലയിൽ തട്ടാതെ
കരിങ്കല്ലിൽ തട്ടാതെ
മണ്ണിലവൾ വീണു
മണ്ണ് ജലം പോലെയിളകി
മീനിനെ പോലെ
മണ്ണിലവൾ നീന്തി
നീന്തലിന്റെ നിഴൽപ്പാടിൽ
അവളെ രുചിക്കുവാൻ
നാവുകൾ എറിഞ്ഞു
സാരിത്തലപ്പിൽ
മാലത്തലപ്പിൽ
കാഴ്ചത്തലപ്പിൽ
നാവിൻ കൊളുത്തുകൾ മിന്നി .
ഉന്മാദത്തിന്റെ എട്ടാം നില,
നിലവിട്ട് ചാടുവാൻ
അവളെ വിളിക്കുന്നുണ്ട്
അവളവളായിപ്പറക്കുന്ന
ചാട്ടത്തിനായ്
അവളവിടെ എത്തുമോ ?
എത്തുമോ ?
- മുനീർ അഗ്രഗാമി

വേനൽത്തടാകം

വേനൽത്തടാകം
.............
ചിറകുണ്ടായിട്ടു തന്നെയാണ്
വേനലിൽ അതു പറന്നു പോയത്.
അദൃശ്യമായ പറക്കലിന്റെ ആധിയിൽ
അവിടെ ഒരു കിളിക്കൂട് അത്
ബാക്കി വെച്ചിരിക്കുന്നു
പൊഴിഞ്ഞ തൂവലുകളും
ചൂടും ചൂരും
ഓർമ്മകളുടെ മീൻമുള്ളുകളും
കൂട്ടിൽ
അതിനെ ഓർത്ത് കിടക്കുന്നു
അതിൽ നിന്ന്
അതിന്റ ഓർമ്മയുടെ
അവസാനത്തെ ചലനം
കൊത്തിയെടുക്കുന്നു ,
ഒരു കൊറ്റി
എത്ര വിദഗ്ധമായാണ്
തടാകം അതിന്റെ ചിറകുകൾ
ഒളിപ്പിച്ചത്!
- മുനീർ അഗ്രഗാമി

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല
..........
പാതിരാവിൽ
ഇരുട്ട് ഒപ്പമിരിക്കുമ്പോൾ
ആരും ഒറ്റയ്ക്കല്ല
വെളിച്ചമല്ലാത്തതെല്ലാം
അയാൾക്കൊപ്പമുണ്ട്
അപ്പോൾ മാത്രം
ഇരുട്ട് രൂപകമല്ല
രാത്രിയുടെ
രൂപാന്തരം മാത്രം.
-മുനീർ അഗ്രഗാമി
പ്രാർത്ഥന
....................
നീ നിന്റെ
പ്രാർത്ഥനയുടെ തൊട്ടിലിൽ
എന്നെ കിടത്തി
ആട്ടുന്നു
ആടലകന്ന്
ആടിയാടി
അവിടെയല്ലാതെ
മറ്റെവിടെയാണ്
ഇത്ര നിഷ്കളങ്കമായി
എനിക്ക്
കിടക്കാനാവുക!
- മുനീർ അഗ്രഗാമി
നീ ,ഞാൻ, ധ്യാനം
...........................
നീ എവിടെയാണ് ?
മറ്റെവിടെയുമല്ല
നിന്നിൽത്തന്നെ .
ധ്യാനം കൊണ്ട്
വിശുദ്ധപ്രേമത്തിന്റെ
വാതിൽ തുറക്കൂ
നീയാണ് അതിന്നകം;
ഞാനതിൽ
നിറഞ്ഞിരിക്കുന്നു
- മുനീർ അഗ്രഗാമി

ഒരു സ്ത്രീ ഒരു പെൺകുട്ടി

ഒരു സ്ത്രീ ഒരു പെൺകുട്ടി
..........................
പിയാനോ വായിക്കുന്ന
പഴയ കാറ്റിനുള്ളിലൂടെ
ഏറെ നേരം നടന്നാൽ
നെല്ലിമരങ്ങൾ കാവൽ നിൽക്കുന്ന
സ്കൂളിലെത്താം
വയൽ വരമ്പിൽ നിന്നും
പുഴയി റമ്പിൽ നിന്നും
കടൽത്തീരത്തു നിന്നും
പച്ചപ്പാവാടയും ചന്ദന നിറമുള്ള
കുപ്പായവുമിട്ട്
ഒമ്പതാം ക്ലാസിലേക്ക്
നടന്നു വന്ന ഗ്രാമങ്ങളെ ഇപ്പോൾ കാണാനില്ല
അവർ തിന്നെറിഞ്ഞ
മൂന്നു പുളിങ്കുരുവിൽ നിന്നും
സ്ക്കൂൾ മുറ്റത്തിറങ്ങി
അവരെ കാത്തു നിൽക്കുന്ന
മൂന്നു മരങ്ങളുണ്ട്
ഇന്നലെ അതിലൊരു മരം
ഞായറാഴ്ചയുടെ നിശ്ശബ്ദതയിൽ
എനിക്ക് അവർ കൊണ്ടുവന്ന
പുളി തന്നു
തിന്നാനാവാതെ അവരെ ഓർത്തു
നിന്നു പോയി
മുടി പിന്നിയിട്ട്
റോസ് റിബൺ കെട്ടിയിരുന്ന
എന്റെ മുടി കൊഴിഞ്ഞ വഴികളിലേക്ക്
ഒരു കുട്ടി നടന്നു പോയി
അവൾക്ക് ഒരു ജോഡി റിബണേ
ഉണ്ടായിരുന്നുള്ളൂ
അതിപ്പോൾ എവിടെയാവും ?
അവളെ ഓർത്ത്
മറ്റൊരു ലോകത്തിൽ നിന്ന്
ആ റിബൺ കരയുന്നുണ്ടാവും
തിരിച്ചു നടന്നു
കാറ്റ് പിയാനോ വായിക്കുന്നത്
നിർത്തിയിരിക്കുന്നു
മുന്നിലുള്ള കെട്ടിടങ്ങളിൽ തട്ടി
അതിന്റെ കൈവിരലുകൾ
ഒടിഞ്ഞിരിക്കുന്നു
ഞാൻ അതിനോടൊന്നും ചോദിച്ചില്ല
എന്നിട്ടും അതെന്റെ
കണ്ണു തുടച്ചു തന്നു
അന്ന്
എന്നോട് മിണ്ടാതെ
എന്നെമാത്രം നോക്കി നിന്നിരുന്ന
അവനിതൊന്നും അറിയുന്നില്ലല്ലോ
എന്ന സങ്കടം
കുട മറന്നുവെക്കുമ്പോലെ
സ്കൂൾ വരാന്തയിൽ വെച്ചു മറന്നു പോയി
അതു കൊണ്ട് ,
അതു കൊണ്ടു മാത്രം
ചിരിക്കുന്നവളായി തിരക്കിൽ ലയിച്ചു.
- മുനീർ അഗ്രഗാമി