ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്

ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്
...................................................................
അശാന്തമായി പൊതുദർശനത്തിനു വെച്ച
സമാധാനത്തിന്റെ ഉടൽ കാണാൻ
എല്ലാവരും പോകുന്നു
കൊടുംവേനലറിയാതെ കൊടി വെച്ച കാറിലും
വിമാനത്തിലും പലരും പോകുന്നു
ത്രാണിയില്ലെങ്കിലും
സൈക്കിളിലോ കാൽനടയായോ
ബസ്സിലോ നമുക്കും പോകണം.
നാം സ്നേഹിച്ച പോലെ അതിനെ
ആരും സ്നേഹിച്ചിട്ടില്ല
നാം മോഹിച്ച പോലെ
ആരുമതിനെ മോഹിച്ചിട്ടില്ല
മരിച്ചു കിടക്കുന്ന പ്രണയിനിയുടെ വീട്ടിലേക്കെന്ന പോലെ
നമുക്ക് പോകണം
നെറ്റിയിൽ ചുംബിക്കാനായില്ലെങ്കിലും
ഒരു നോട്ടം കൊണ്ട് ദൂരെ നിന്ന് കരയണം
വടിവാളും വെടിയുണ്ടകളും
നാടൻ ബോംബുകളും വേഷം മാറി
നമ്മിലൊരാളെന്ന പോലെ
പല ചിരിചിരിച്ച് നമുക്കൊപ്പം നടക്കാം
ദുഃഖത്തിലൂടെ നടക്കുമ്പോൾ
നമ്മെ ചിരിപ്പിക്കാൻ ശ്രമിച്ച്
ബോംബെറിഞ്ഞ് ചിലപ്പോൾ
കാഴ്ച മറച്ചേക്കാം
കണ്ണുചൂഴ്ന്നേക്കാം
എങ്കിലും പോകണം
നാം ചെന്നാലേ
സമാധാനം ഒസ്യത്തെഴുതി സീലുവെച്ച കവർ തുറക്കൂ
കവറിനു പുറത്ത് നാം മാത്രമേ തുറക്കാവൂ
എന്ന് എത്ര വേദനയോടെയായിരിക്കും
അതെഴുതിയിട്ടുണ്ടാവുക?
എത്ര സങ്കടത്തോടെയാവും അതു
നമ്മെ ഓർത്തിട്ടുണ്ടാവുക
സമരമായതിനാൽ
ഹർത്താലായതിനാൻ
നമുക്ക് വണ്ടിയൊന്നും കിട്ടിയില്ല
വാക്കുകളും കിട്ടിയില്ല
നേർത്ത പ്രതീക്ഷ മാത്രം മുന്നിൽ വന്നു നിന്നു
അതിന്റെ പുറത്തു കയറി
മരണത്തിന്റെ കൊടും തണുപ്പിലൂടെ
നാം ചെന്നു
ജീവിച്ചിരിപ്പില്ലാത്തവരുടെ
ചൂടുപിടിച്ച മണ്ണിൽ നിന്നു
ഒസ്യത്തിൽ ഉടൽ ഒന്നും ചെയ്യരുതെന്ന് സമാധാനമെഴുതി വെച്ചിട്ടുണ്ട്
അടക്കാനോ ദഹിപ്പിക്കാനോ പറ്റാതെ
വന്നവർ ചർച്ച തുടങ്ങിക്കഴിഞ്ഞു
ആരും നാം നിന്നപോലെ
തെങ്ങു ചാരിനിന്നില്ല
മുറ്റത്ത് വെറും നിലത്തിരുന്ന് കരഞ്ഞില്ല
രക്തക്കറയുടെ വിറയൽ ശ്രദ്ധിച്ചില്ല
സമാധാനത്തെ പുനർജ്ജീവിപ്പിക്കാൻ
ഒരു സൂചന ഒസ്യത്തിലുണ്ട്
ശിശുക്കളുടെ ഭാഷയിലാണതെഴുതി വെച്ചത്
നമ്മുടെ പാഠങ്ങളറിയാത്ത കുഞ്ഞുങ്ങൾക്കേ
അതു മനസ്സിലാകൂ
ചർച്ച കേൾക്കാത്ത,
നാം തെരഞ്ഞെടുത്ത് വായിൽ വെച്ചു കൊടുത്ത വാക്കുകൾ വിഴുങ്ങാത്ത
ഒരു തലമുറയ്ക്കേ അതു മനസ്സിലാവൂ.
- മുനീർ അഗ്രഗാമി

സെൽഫി

സെൽഫി
................
യാത്രയിലുടനീളം
നാമെടുത്ത സെൽഫികൾ
നമ്മെ ഏറ്റവും തെളിച്ചമുള്ളതാക്കി
എടുത്തു വെക്കുന്നു
എന്റെ മുഖത്തെ മറുകുപോലും
വെളുത്തിരിക്കുന്നു
നീ സ്നേഹിച്ച കറുപ്പു താഴ്വരകൾ
ക്യാമറ എന്റെ മുഖത്തു നിന്നും
മാറ്റി വെച്ചിരിക്കുന്നു
കാണൂ എന്നു പറഞ്ഞ്
പ്രകൃതി മുന്നിൽ നിന്നിട്ടും
നാം നമ്മെത്തന്നെയാണ് കൂടുതലും കണ്ടത്
നോക്കൂ ,ഈ സെൽഫിയിൽ
എത്ര പിന്നിലാണ് ഗ്രാമദൃശ്യം!
വിദൂരമായ ഒരോർമ്മ പോലെ
പിന്നിൽ അത് മറഞ്ഞു നിൽക്കുന്നു
നമുക്കിടയിലെ ചെറിയ വിടവിലൂടെ
ചെറിയ ചെറിയ കഷണങ്ങൾ കണാം
സത്യത്തിൽ അത് മതിയാകുമോ നമുക്ക്
ഈ ക്യാമറ നമ്മെ വിട്ടു പോകുമ്പോൾ ?
- മുനീർ അഗ്രഗാമി

രാത്രിയുടെ ഒരറ്റം പൊക്കി നോക്കുന്നു

രാത്രിയുടെ ഒരറ്റം പൊക്കി നോക്കുന്നു
........................................
ലോകത്തിന്റെ ഒരു മൂലയിലിരുന്ന്
പരന്നു കിടക്കുന്ന
രാത്രിയുടെ ഒരറ്റം മെല്ലെ
പൊക്കി നോക്കുന്നു;
കാഴ്ചയെ കുറിച്ചെഴുതാൻ
ഒരു പകലു തികയില്ല
ഉപേക്ഷിക്കപ്പെട്ട ചുളിവുകളെ കുറിച്ചെഴുതാൻ തന്നെ വേണം
വർഷങ്ങൾ
ചുമച്ച് അവശരായ സ്വപ്നങ്ങൾ
പകർത്തുവാൻ
ഒരു വെളിച്ചവും മതിയാവില്ല
വെട്ടേറ്റു തെറിച്ച യൗവനത്തിന്റെ
ആദ്യ വരിയെഴുതാൻ തന്നെ
മുപ്പത്തഞ്ചു വർഷം വേണം
നിലവിളിയിൽ എരിച്ചു കളഞ്ഞവളെ
പകർത്താൻ പിന്നെയും
മുപ്പതാണ്ടുകൾ
വാൾത്തലപ്പിന്റെ ചിരി
നക്ഷത്രങ്ങളെന്നു തെറ്റിദ്ധരിച്ച്
ആരൊക്കെയോ അതിനെ
ഭ്രമണം ചെയ്യുന്നുണ്ട്
അവരുടെ മുഖത്ത്
ഇരുട്ട് വവ്വാലിനെ പോലെ
തൂങ്ങിക്കിടക്കുന്നു.
കുറേ ശബ്ദങ്ങൾ കണ്ട്
പേടിച്ചിരിക്കുമ്പോൾ
തലങ്ങും വിലങ്ങും
ഇരുട്ടോടുന്നു
പതുങ്ങുന്നു
രാത്രിപ്പൊന്തയിൽ
ഇരുട്ടിന്റെ കണ്ണുകൾ തിളങ്ങുന്നു
മീശയിളകന്നു
രാത്രിയുടെ അതേ അറ്റം പൊക്കി
വീണ്ടും വീണ്ടും നോക്കുന്നു
വീണ്ടും
വീണ്ടും ...
കണ്ടു തീരാൻ കണ്ണുകിളിയും
വേണം;
വേണം
താങ്ങാവുന്നതിനപ്പുറം കണ്ട്
കാണുന്ന കണ്ണ്
കാണാതാകുമോ എന്ന പേടിയാൽ
അറ്റം മെല്ലെ താഴ്ത്തി വെക്കുന്നു.
പറന്നു പോകാതിരിക്കാൻ
ഉറക്കിന്റെ കല്ലെടുത്ത്
അതിന്റെ മുകളിലും വെക്കുന്നു .
- മുനീർ അഗ്രഗാമി

ഭൂമി കുലുക്കം

പുതുകവിത - 49
ഭൂമി കുലുക്കം
.......................
മസ്തകമിളക്കുന്നു,
സമയനടയിൽ
എഴുന്നള്ളി നിൽക്കുന്ന
കരിമ്പാറകൾ.
നമ്മെ പുറത്തു കയറ്റിയ
നാട്ടാനകൾ .
- മുനീർ അഗ്രഗാമി

ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു

ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു
.........................................
സൂര്യനറിയാം,
അമ്മ ആദ്യം അവിടെയെത്തിയിട്ടുണ്ടെന്ന്.
അതുകൊണ്ട് സൂര്യൻ പതുക്കയേ വരൂ
കെട്ടിയിട്ട പാളയിൽ
സൂര്യൻ വെളിച്ചം നിറയ്ക്കാൻ നോക്കുമ്പോഴേക്ക്
അമ്മ അതിൽ വെള്ളം നിറച്ചിട്ടുണ്ടാകും
കപ്പി ഇരുട്ടത്തു നിന്നും
അമ്മയോട് വർത്താനം പറയും
ഒരു രാത്രി മുഴുവൻ
അമ്മയെ കാണാതെ അത്
ഇരുട്ടിൽ നിൽക്കുകയായിയിരുന്നു
ട്രൈബൽഹോസ്റ്റലിന്റെ ഇരുട്ടിൽ
അറ്റം കാണാത്ത ആഴം നോക്കി കിടന്ന
എന്റെ ഏകാന്തതയുടെ ഭാഷയിൽ
അമ്മയോടതു കരഞ്ഞു.
കിടന്നുരുണ്ടു
പടവുകളിലെ കാട്ടുചെടികളിൽ
നോട്ടം പൂഴ്ത്തി വിങ്ങി
എളുപ്പത്തിൽ അമ്മയ്ക്ക്
വെള്ളം കോരുവാൻ
ഓഫീസർമാർ എന്നെയിവിടെ
തൂക്കിയിട്ടതാണ്.
എന്നും കരയുമ്പോൾ
അതു കരച്ചിലായി തോന്നരുതേ
എന്നു പ്രാർത്ഥിച്ച് ,
കപ്പിയെ നോക്കാതെ
കയറിനറ്റത്ത് തുളുമ്പുന്ന
പച്ചവെള്ളത്തിന്റെ ചിരി അമ്മ അകത്തു കൊണ്ടുപോയി വെക്കും
വേദന മറന്ന്
കുഞ്ഞു പെങ്ങൾക്കിത്തിരി കൊടുത്തിട്ടുണ്ടാവും
വിശപ്പ് മാറുവോളം അമ്മ കുടിച്ചിട്ടുണ്ടാവും
സൂര്യനപ്പോൾ മുറ്റത്തു വന്ന്
അമ്മയെ കാട്ടിലേക്ക് വിളിക്കും
കാട്ടുകിഴങ്ങുകൾ
അമ്മയെ കാണാതെ ഒളിച്ചിരിക്കും
കുഴിച്ചു കുഴിച്ച്
അമ്മ സങ്കടങ്ങളെ അതിൽ അടക്കം ചെയ്യാൻ
തുടങ്ങുമ്പോൾ
കാട്ടുചോലകൾ വറ്റിയ വഴിയിൽ
ഒരാന...
ജലം തിരഞ്ഞ്,
തിരഞ്ഞ്,
തിരഞ്ഞ്
അമ്മയുടെ കണ്ണുകൾ കാണും
പുഴയെന്ന തോന്നലിൽ
അച്ഛനെ കൊന്ന കൊമ്പൻ
അമ്മയെ പിന്തുടരും.
അന്നേരം അമ്മയെന്നെ വിളിക്കും
എന്നെ മാത്രം വിളിക്കും
ആ വിളിയിലെന്റെ
പുലരി പുലരില്ല
പകലുകെട്ടുപോകും
മെസ്സിലെ ചേച്ചീ,
ചേച്ചീ
എനിക്കിന്നു ചായ വേണ്ട
വേണ്ട.
-മുനീർ അഗ്രഗാമി

തെരുവു മരങ്ങൾ

തെരുവു മരങ്ങൾ
..............................
ചെന്നു നോക്കുമ്പോൾ
ഓരോ മരങ്ങളും ഓരോ കവിതകൾ
ആകാശത്ത്
വേരുകളുള്ള ഇലകൾ,
ബോംബിന്റെ പുകയേറ്റ്
മുഖം കരിഞ്ഞവ
മണ്ണിൽ ഇലകളുള്ള വേരുകൾ,
കുഴിച്ചിട്ട വടിവാളിൽ തട്ടി
വിരലുമുറിഞ്ഞവ.
വരൂ
രക്തം കാണൂ
എന്നവ നിലവിളിക്കുന്നു
ഇപ്പോൾ എനിക്കു ചില രഹസ്യങ്ങൾ
വ്യക്തമാകുന്നു,
പാതയോരങ്ങളിൽ
ചിലർ മരം നടുന്നതിന്റേയും
മറ്റു ചിലരത്
വെട്ടിക്കളയുന്നതിന്റയും.
എത്ര വെട്ടിയാലും മുറിയാത്ത
ചില മരങ്ങളുണ്ട്
രക്തസാക്ഷിയുടെ ഓർമ്മയിൽ
വേരുകളുള്ളത്,
നിത്യ ഹരിതമായ കവിതകൾ.
ഒരിക്കലും
മാളികക്കകത്ത് വളരാത്ത മരങ്ങൾ.
- മുനീർ അഗ്രഗാമി

പുതു കവിത - 48 നഗരം

പുതു കവിത - 48
നഗരം
..........
നീണ്ടുപോകുന്ന നിരത്ത്;
നഗരത്തിന്റെ കറുത്ത ഞരമ്പ്.
തിരക്കാണ് രക്തം
മുറിവുകളിലൂടെ തിരക്ക് ഒഴുകുന്നു.
- മുനീർ അഗ്രഗാമി

പാട്ട് ഒരു ദാഹമാണ്

പാട്ട് ഒരു ദാഹമാണ്
...................................
ഒരു പാട്ട് അടുത്തുവന്നു
എന്നെ ഒന്നു പാടുമോ?
എന്നു ചോദിച്ചു
നീ പുതിയതാണോ ?
എന്നു തിരിച്ചു ചോദിച്ചു
അല്ല പഴയതെന്നുത്തരം
:നിന്റെ കുലം ?
വംശം ?
ജാതി ?
മതം ?
ആധാറുണ്ടോ ?
:അതൊക്കെ എന്തിനാണ് ?
പാട്ടിലായവനേ
എന്നെയൊന്നു പാടൂ
നിന്റെ ശബ്ദമാണ് എന്റെ കടൽ
നിന്റെ താളം എന്റെ കര
നിന്റെ ശ്രുതി എന്റെ ആകാശം
:ഇവിടെയിപ്പോൾ ഇങ്ങനെയാണ്
നിശ്ശബ്ദതയുടെ ആനന്ദമാണ്
ആനന്ദമെന്ന്
ശബ്ദം പോലും കരുതുന്നു
:എന്നെ പാടുക !
കടൽത്തിരകളിൽ
ഞാനൊന്നു കളിക്കട്ടെ
എല്ലാ രാജ്യത്തിലും ഉപ്പായി
അതിരു മറക്കട്ടെ
പാട്ടിനൊപ്പം നിന്നു
പാടാം നമുക്കു പാടാം എന്നു മൂളി
പാടി
പാട്ട് എന്നെ മറ്റെങ്ങോ കൊണ്ടുപോയി
ആ രാജ്യത്തിൽ പാട്ടിന്റെ നിയമങ്ങൾ.
വരികൾക്കിടയിലിരുന്ന്
അക്ഷരങ്ങൾ സ്വാതന്ത്ര്യത്തെ കുറിച്ച്
ഉച്ചത്തിൽ സംസാരിച്ചു.
ചെളിയിൽ നിന്നും
തളിയിൽ നിന്നും
മാളികയിൽ നിന്നും
ഞങ്ങൾ പാട്ടു പാടി
ആരും ആധാർ ആവശ്യപ്പെട്ടില്ല
പാടില്ല പാടില്ല എന്നാരും പറഞ്ഞില്ല
പാട്ട് ഒരു രാജ്യമാണ്
നാനാത്വത്തിൽ എകത്വം
അതിന്റെ മുഖമുദ്ര .
ഒരു പാട്ട് ആവശ്യപ്പെടുമ്പോൾ
അതിനെ പാടുക
മരിക്കുന്നതിനു മുമ്പ്
വെള്ളം കൊടുക്കുന്നതു പോലെ .
-മുനീർ അഗ്രഗാമി

പൊളിച്ചു തീരാത്ത ഒരു കഥയുടെ കവിത

പൊളിച്ചു തീരാത്ത ഒരു കഥയുടെ കവിത
.................................................:......:.............
പ്രണയിക്കുമ്പോൾ ഞാനും നീയും
ജാതിമതിലു പൊളിക്കാൻ പോയി
കൈ കൊണ്ടു തള്ളി
മതിലനങ്ങിയില്ല
ചവിട്ടി നോക്കി
കാലുളുക്കി
വാലന്റെെനും മറ്റനേകം കമിതാക്കളും വന്നു
ഒരൊറ്റ ത്തള്ള്.
പ്രണയത്തിന് ഇത്രയും ശക്തിയോ എന്ന്
ഒരത്ഭുതം മതിലിലിരുന്നു.
കുലുങ്ങി
ചുണ്ടുകൊണ്ടും
ഉടലുകൊണ്ടും
സ്വപ്നം കൊണ്ടും
വാക്കുകൊണ്ടും തള്ളി
പക്ഷേ എത്ര തള്ളിയിട്ടും മതിലു പൊളിഞ്ഞില്ല
പൊളിച്ചേക്കാമെന്ന
ആത്മവിശ്വാസം മാത്രം പൊളിഞ്ഞു
പിന്നെ അവിടെ നിന്നില്ല
വാലന്റൈനൊപ്പം
മതിലില്ലാത്ത നാട്ടിൽ ചെന്നു
മഞ്ഞുകാലം നമ്മെ സ്വീകരിച്ചു.
ജാതിമതിലിൽ
പലവട്ടം തൊട്ടപ്പോൾ
കാലിൽ പറ്റിയ പൊടി
എത്ര കഴുകിയിട്ടും പോയില്ല
ഇപ്പോൾ അത്
ഉടലിന്റെ ഭാഗം പോലെ
എന്നിലും നിന്നിലുമുണ്ട്.
പരസ്പരം കണ്ടു തീരാത്തതിനാൽ
നാമതുമാത്രം നോക്കിയില്ല .
- മുനീർ അഗ്രഗാമി

വേട്ടക്കാരും ഇരയും

വേട്ടക്കാരും ഇരയും
....................................
പ്രാവിന്റെ പുറത്തു കയറിയാണ്
വേട്ടക്കാർ വന്നത്
തൂവലുകൾക്കിടയിൽ
ഒരു മിന്നലിൽ ആയുധങ്ങൾ കണ്ടു
പക്ഷേ ഡിസൈനെന്നേ തോന്നിയുള്ളൂ
പ്രാവിനെ സ്നേഹിച്ച പെൺകുട്ടി
ഇനിയെന്തു ചെയ്യും?
ഒരു കൂട്ടം പ്രാവുകൾ വന്നു
ആകാശം സമാധാനത്തിന്റെ
താഴ്വര പോലെ തോന്നി
തോന്നലുകളിൽ അവൾ നടന്നു
എല്ലാ പ്രാവുകൾക്കും കൊടുക്കാൻ
അവളിൽ നിറയെ സ്നേഹമുണ്ട്
ആ സ്നേഹമെല്ലാം
അവളെന്തു ചെയ്യും ?
വേട്ട ഒരു കലയാണ്
പറക്കുന്ന കല.
കലാകാരന്മാരെന്ന് വന്നവരെ
അവൾ തെറ്റിദ്ധരിക്കരുതേ എന്ന്
പ്രാവുകൾ വിചാരിച്ചു.
അവൾക്കൊപ്പം എന്ന് കുറുകി
വേട്ടക്കാരുടെ വാഹനമായി
പ്രാവുകൾ പറന്നു കൊണ്ടിരുന്നു.
- മുനീർ അഗ്രഗാമി

സ്റ്റിക്കർ

സ്റ്റിക്കർ
.............
ജനലിൽ കറുത്ത സ്റ്റിക്കർ !
എന്റെ വീട്ടിലും ശത്രുവിന്റെ വീട്ടിലും;
പേടിച്ചു
ഒരു പേടി കൊണ്ട് ആരോ നമ്മെ
ഒന്നാക്കാൻ ശ്രമിക്കുന്നോ ?
ഒരേ പേടി കൊണ്ട്
ആരോ നമ്മെ
ഇല്ലാതാക്കാൻ ശ്രമിക്കുന്നോ ?
എന്തായാലും
അത് ജനലുവരെയെത്തി
അത് ഫാഷിസത്തിന്റെ
നിറമാകാഞ്ഞാൽ മതിയായിരുന്നു.
-മുനീർ അഗ്രഗാമി

പുഴ കടക്കൽ

പുഴ കടക്കൽ
.......................
കടന്നു തീരുമ്പോഴേക്ക്
പുഴ വറ്റിപ്പോയി
തിരിച്ചു കടക്കാനിനി
എളുപ്പമാണ്
ഒഴുക്കിന്റെ അധികഭാരമില്ലാതെ.
പക്ഷേ പുഴ കടക്കാനാവുമോ ?
കടന്നു വന്നതിന്റെ
ഓർമ്മ മാത്രം കടക്കാം
എത്ര നടന്നാലും അത് തീരുകയുമില്ല
ഒഴുകിയതിനെയൊക്കെയും
ചിലപ്പോൾ
പുഴയെന്നു വിളിച്ചു പോകും
സ്പർശനത്താൽ
മിനുസമായ ഒരു കല്ല്
തഴുകിയ വിരലുകളെ
ഓർക്കുമ്പോൾ.
മറവിയിലൂടെ
ഒഴുകുന്ന പുഴകളുടെ
ആഴമറിയില്ല
അവയിൽ മറഞ്ഞു പോയവരുടെ
ഒഴുക്കുണ്ടാവാം
ഓർമ്മയിലെ ഇത്തിരി ജലത്തിലൂടെ
പൊള്ളുന്ന മണൽ
മുറിച്ചുകടക്കുന്നു
ഒരു വിയർപ്പുതുള്ളി കൊണ്ടും
അതു തണുക്കില്ല.
- മുനീർ അഗ്രഗാമി

കെ എസ് ആർ ടി

പുതുകവിത - 47
കെ എസ് ആർ ടി
.....................................
നാലു മണിക്കുള്ള
കെ എസ് ആർ ടി സിയോളം
മതേതരമായി മറ്റൊന്നുമില്ല
കേരളത്തിലൂടെ ഇപ്പോഴുമോടുന്ന
ഇന്ത്യയുടെ ജീവനാണത് .
- മുനീർ അഗ്രഗാമി

പുതുകവിത - 46 ആ ദേശസന്ധി

പുതുകവിത - 46
ആ ദേശസന്ധി
............................
ഗ്രാമങ്ങൾ തമ്മിൽ ചേരുമ്പോൾ
ഗ്രാമം അപ്രത്യക്ഷമായി
നഗരം ആദേശമായി വരുന്നു
മാളിൽ നാം സന്ധിക്കുന്നു
മകരത്തണുപ്പിൽ
വയൽക്കരയിലെ നില്പ്
ആദേശം ചെയ്ത് .
- മുനീർ അഗ്രഗാമി

ഇടവഴി

ഇടവഴി


ഇടവഴിയിലൂടെ 
വീണ്ടും നടക്കേ 
മഴവെള്ളം
കൈകോർത്ത് ചാടിയിറങ്ങിയ
ഓർമ്മകളെ
വെയിലു ചുംബിക്കുന്നു
ഉള്ളുപൊള്ളുന്നുണ്ടാവും
ഏതോ ഗൃഹാതുരതയുടെ
ഈ വെളിച്ചത്തിൽ


-മുനീർ അഗ്രഗാമി 

മുറിവിന്റെ ഉടൽ

മുറിവിന്റെ ഉടൽ
...............................
മുറിവിന്റെ ഉടൽ
കിടന്നു പിടയുന്ന ഇരുട്ട്
നിനക്കു പരിചയമുണ്ടാവില്ല
നിന്നിലേക്കു നടക്കുവാൻ
ഒരു വെളിച്ചവുമിവിടെയില്ല
ഭീതിയുടെ താളത്തിൽ
ഇരുട്ടിന്റെ നൃത്തം മാത്രം
പെട്ടെന്ന്
നിന്നെ ഓർത്തപ്പോൾ
മുറിവുകൾ പ്രകാശിച്ചു തുടങ്ങി
ഉടലുമുഴുവൻ
പ്രഭാതം പോലെ ചുവന്ന്
സൂര്യനാകുമോ എന്നാണ്
ഇപ്പോഴത്തെ പേടി
ഇരുട്ടിലൊളിക്കാൻ കഴിയില്ലല്ലോ
എന്ന ഭീതി
എന്തായാലും
മറ്റു നക്ഷത്രങ്ങളെ പോലെ
ഈ നക്ഷത്രം നിന്നോട്
കള്ളം പറയില്ല
-മുനീർ അഗ്രഗാമി

ജനാധിപത്യത്തെ മഴച്ചാറലെന്നും ഫാഷിസത്തെ വേനലെന്നും മാറ്റിയെഴുതുന്ന കുട്ടി

ജനാധിപത്യത്തെ
മഴച്ചാറലെന്നും
ഫാഷിസത്തെ വേനലെന്നും
മാറ്റിയെഴുതുന്ന കുട്ടി
..........................................................................
ചിറകറ്റ
ഈയാംപാറ്റയായ്
വേനൽമഴ
മണ്ണിൽ കിടക്കുന്നു
വേനൽ അതാവും
ആഗ്രഹിച്ചിട്ടുണ്ടാവുക
മഴയുടെ ചിറകു തകർക്കാതെ
ഏതു വെയിലിനാണ്
പൊള്ളിക്കാനാവുക !
ജനാധിപത്യത്തെ
മഴച്ചാറലെന്നും
ഫാഷിസത്തെ വേനലെന്നും
മാറ്റിയെഴുതുന്ന കുട്ടി
വറ്റിപ്പോയാൽ
അദ്ഭുതമൊന്നുമില്ല
ആർദ്രതയെല്ലാം
അന്യമായ
ഒരു വെള്ളപ്പകലിൽ
- മുനീർ അഗ്രഗാമി

യക്ഷി

യക്ഷി
...............
രാത്രിയുടെ കോമ്പല്ലുകളിൽ
പകലിന്റെ രക്തം;
സന്ധ്യ
പകല് 
കടലിൽ കിടന്ന് പിടയുന്നു
രക്തം പടരുന്നു
രാത്രി
ഇരുട്ടു കൊണ്ടത് എത്ര എളുപ്പം
തുടച്ചു കളഞ്ഞു;
യക്ഷി തന്നെ.
- മുനീർ അഗ്രഗാമി

പുതുകവിത - 45 ഭയം .........

പുതുകവിത - 45
ഭയം
.........
ഒരു നിറത്തിൽ മാത്രം
പൂക്കൾ വിടരുന്ന ഉദ്യാനം
എനിക്കു ഭയമാണ്
അതെത്ര വലിയ
വസന്തമായാലും.
-മുനീർ അഗ്രഗാമി

കലോത്സവം

 കലോത്സവം
........................
തണുപ്പിനൊപ്പം നടന്നു വന്ന രാത്രി,
ബദാംമരക്കൊമ്പിലിരുന്നു
നാടകം കാണുന്നു
ഞങ്ങൾ ചെന്നു നോക്കുമ്പോൾ
സി സോണിൽ,
നേരമെല്ലാം നേരെ
പുലരിയിലേക്ക് നടക്കുന്നു
നൂറു നൂറു പേരതു നോക്കി
നിന്നു രസിക്കുന്നു
താഴെ
കുത്തി നിർത്തിയ കാലുകളിൽ കയറി
ട്യൂബ് ലൈറ്റുകൾ
നാക്കു നീട്ടി നിൽക്കുന്നു
താഴെ
കമിഴ്ന്നു നിൽക്കും
കരിമ്പാറയുടെ പുറത്ത്
ഞങ്ങൾ കയറി നിന്നു
സത്യക്കുടയില്ല കയ്യിൽ
മൊബൈൽ ഫോണുകൾ
നെറ്റിപ്പട്ട മല്ല തിളങ്ങിയത്
ഇടയ്ക്ക് ഫ്ലാഷു മിന്നി
പെട്ടെന്ന് വേദിയിൽ നിന്നും ഒറ്റമുലച്ചി
വയലിലേക്കിറങ്ങുന്നു;
കാണികൾ തലയാട്ടുന്ന
ഞാറിൻ തലപ്പുകളായ്
ഉയർന്നു നോക്കുന്നു
നാടകത്തിൽ നിന്നാരും തുണയില്ലാ
നാട്ടുമൊഴികൾ
വയൽ വരമ്പിലൊറ്റയായ്
കൊറ്റിയായ് നടക്കുന്നു
കാണികളിലാരുടെ
മനസ്സതുകൊത്തി വിഴുങ്ങും ?
വെളിച്ചം പരൽ മീനിനെ പോൽ പല നിറത്തിൽ
മിന്നി മറയുന്നു
നിറഞ്ഞ ജലസമൃദ്ധിയിൽ
തവള കരയുന്നു
കാഴ്ചകളതിൽ തട്ടി
ചിതറിത്തെറിക്കുന്നു.
നാടകം മാറുന്നു
വയലില്ല വരമ്പില്ല
ഫ്ലാറ്റു മാത്രം നിൽക്കുന്നു
ഒറ്റയായവരൊന്നിച്ച്
വാക്കായ് ഉരുകുന്നു
മറ്റൊരു വേദിയിൽ നിന്നൊരു
നാടൻപാട്ട് മലയിറങ്ങുന്നു
മുളവാദ്യങ്ങളിൽ
വായ്ത്താരിയിലതു
ചെവി തേടിയലയുന്നു
ഇരുട്ടിന്റെ വിരലുകൾ
പൊഴിയുമിലകളിൽ
താളം പിടിക്കുന്നു
നാടകം തീരുന്നു
നാടൻപാട്ട് തുടരുന്നു
ഒട്ടുനേരം കാട്ടിലാവുന്നു
ഒട്ടുനേരം കടപ്പുറത്ത്
ഒട്ടുനേരം കായലിൽ
കറുപ്പിൽ കറുപ്പിന്റെ വെളുപ്പിൽ
പാട്ടുദിച്ചുയരുന്നു
ഉടനെ
രാവു പറന്നു പോയ്
മരക്കൊമ്പിലില പൊഴിഞ്ഞ
ഞെട്ടിൽ
പാട്ടുകളിലകളായ്,
മരമൊന്നു കലുങ്ങി
കാറ്റു പോലും വന്നു നോക്കി
രാവിലിപ്പോൾ
രാവില്ല,
രാവില്ല
പാട്ടു മാത്രം
പാട്ടിൽ നാടു മാത്രം
നാട്ടിൽ താളം മാത്രം
താളത്തിൽ ഒരുമ മാത്രം
ഒരുമയിൽ
ഒരു മയിലാട്ടം.
എല്ലാരുമിപ്പോൾ മയിൽപ്പീലികൾ
പീലിക്കണ്ണിലിരുന്ന്
കുട്ടികൾ പാടുന്നു.
- മുനീർ അഗ്രഗാമി

ജീവിക്കുന്നു

പുതുകവിത - 44
ജീവിക്കുന്നു
.......................
കെട്ടുപോയ വെളിച്ചത്തിലിരുന്ന്
ഒരാൾ വീണ്ടും വായിക്കുന്നു,
ജീവിക്കുന്നു എന്നൊരു വാക്ക്
- മുനീർ അഗ്രഗാമി

കരിയിലക്കടുവകൾ

കരിയിലക്കടുവകൾ
..................................
എന്റെ മുറ്റത്ത് 
ഇന്നലെ രാത്രി
ഒരു മഴ നടന്നു പോയതിന്റെ 
പാടുകൾ നോക്കൂ

അതിന്നോർമ്മയിൽ
 കരിയിലക്കടുവകൾ
വിശ്രമിക്കുന്നു

അവയുടെ പുറത്തെ 
മഞ്ഞ വരകളിൽ 
രാത്രിയുടെ ഓർമ്മ 
നനഞ്ഞു കിടക്കുന്നു .

-മുനീർ അഗ്രഗാമി 




വാക്കിന്റെ ഊക്കിനാൽ

വാക്കിന്റെ ഊക്കിനാൽ
............
മിണ്ടരുത് !
ആയുധങ്ങൾ പറഞ്ഞു
അവയുടെ മൂർച്ചയിൽ
നിശ്ശബ്ദത കിടന്നു,
ഭയം ചിരിച്ചു

ആദ്യം
ഇണക്കിളികളിലൊന്നിനെ
നിശ്ശബ്ദമാക്കിയ
അമ്പിനോടൊരു വാക്കേ
എതിർത്തുള്ളൂ.

ആദ്യകാവ്യത്തിലേക്ക്
നടന്നതാ വാക്കിൻ വെളിച്ചത്തിൽ
മാത്രം;
അവസാന കാവ്യത്തിലും
വാക്കണയില്ല.

വാക്കിന്റെ ഊക്കിനാൽ തന്നെ
അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കും
ചെളിയിൽ നിന്നും
തെളിയിലേക്കും .

ആയുധമൊരു
പരിണാമ ജീവിയാണ്.
ജീവനെടുക്കുവാനായ്
ജനിക്കുന്നത് .

മിണ്ടരുത്
എന്നൊരിരുണ്ട വാക്ക്
മുഖത്തടിക്കുമ്പോൾ
പല വാക്കുകൾ പിറന്ന്
സൂര്യനാവുന്നു
പലയിടങ്ങൾ പ്രകാശിക്കുന്നു

അസ്തമിക്കാത്ത പകൽ
കവിതയാകുന്നു 
വാക്കുകൾ പ്രകാശിക്കുമ്പോൾ 

- മുനീർ അഗ്രഗാമി

സഖാ

സഖാ
..........
നാവറുത്തിട്ട വാക്കിന്റെ
തണലിലുണ്ടായിരം പേർ
നോവറിയാതെ ധീരരായ്
അണിനിരക്കുവാൻ സഖാ !

-മുനീർ അഗ്രഗാമി 

ലൈറ്റ് ഹൗസ്

പുതു കവിത - 43
ലൈറ്റ് ഹൗസ്
........................
ഉപേക്ഷിക്കപ്പെട്ട ലൈറ്റ് ഹൗസിനെ
ഇടയ്ക്ക് വന്നു നോക്കുന്നു,
 അമ്പിളി
വെളിച്ചമിറ്റിക്കുന്നു ചുണ്ടിൽ
ദാഹജലം പോലെ, 
കണ്ണട പോലെ.

കാഴ്ചയില്ലെങ്കിലും
രാത്രിക്കടലിൽ
 അതിനു പരിചയമുള്ള
ചില തുളളികളുണ്ട് .
- മുനീർ അഗ്രഗാമി

രണ്ടു പുഴുക്കൾ

രണ്ടു പുഴുക്കൾ
.............................
രണ്ടു പുഴുക്കൾ ഇഴഞ്ഞു വന്നു
ഒരിലയിലിരുന്നു
കുറച്ചു നേരം തമ്മിൽ
നോക്കിയിരുന്നു
ഒരേ കൊക്കൂൺ
രണ്ടു പേരെയും പൊതിഞ്ഞു
അവരതിനുള്ളിൽ
സന്തോഷത്തിനുള്ളിലെന്നപോലെ
ഒന്നായി ഇരുന്നു
പൂക്കളേ,
കുറച്ചു നാൾ കഴിഞ്ഞ്
ഒരു ശലഭം നിങ്ങളെ കാണാൻ വരും

അതിന്റെ ചിറകുകൾ കണ്ട്
ജീവിതത്തിനിത്രയും
നിറങ്ങളോ എന്ന്
നിങ്ങൾ അത്ഭുതപ്പെടും

അതിന്റെ ഒരു ചിറക് നീയെന്ന്
ഒരു ചിറക് ഞാനെന്
അറിയാതെ
നാം പറഞ്ഞു പോകും.

- മുനീർ അഗ്രഗാമി
പുതു കവിത - 4 2
നാലുമണിപ്പൂവ്
..........................
കാണാതായ പൂവിൽ
നാലുമണിയുണ്ടായിരുന്നു
അതെവിടെയെന്ന്
തിരഞ്ഞ് തിരക്കായി
റോഡ് മുറിച്ചുകടക്കാനാവാതെ
യക്ഷൻ നിൽക്കുന്നു.


- മുനീർ അഗ്രഗാമി

അയാളിൽ

 അയാളിൽ
........................
വീണുപോയ പൂക്കാലം
ഇപ്പോഴും എഴുന്നേറ്റു നിൽക്കുന്ന
ഒരാളെ
ആദ്യമായി കണ്ടുമുട്ടി
പല്ലും നഖവും ഊരിയെറിഞ്ഞ്
ഒരു മഞ്ഞപ്പൂമ്പാറ്റയായി
അയാളിൽ ചെന്നിരുന്നു
ഉമ്മകളേറ്റ്
ഇടയ്ക്കിടെ മുഖം ചുവന്നു
റോസാപ്പൂവായി.
അയാൾക്കൊപ്പം നടന്ന്
സന്ധ്യകൾ പിറന്ന്
ചെമ്പകമായ്.
അയാൾക്കൊപ്പമിരുന്ന്
ഓർമ്മകളുടെ
ഒഴിഞ്ഞ ഇടങ്ങളിൽ മുളച്ച്
മന്ദാരമായി.
അയാളുടെ മടിയിൽ കിടന്ന്
ഓർകിഡുകളായി
പലനിറങ്ങൾ തൂവി.
പറക്കാൻ മറന്നു,
പൂമ്പാറ്റയായ് വന്ന കാര്യം മറന്നു,
പൂവായിരുന്നുപോയി.

അയാളിലെങ്കിലും
വാടാതിരിക്കുമല്ലോ
അയാളിലെങ്കിലും
കൊഴിയാതിരിക്കുമല്ലോ!

- മുനീർ അഗ്രഗാമി

പ്രാർത്ഥനക്കാറ്റ്

പ്രാർത്ഥനക്കാറ്റ് 
...................................
കാറ്റ്
ഏങ്ങിയേങ്ങി
വീശുവാനാവാതെ
നിശ്ചലമായ്
അടുക്കുവാൻ വയ്യ
ആരിലേക്കും ദൈവമേ,
ചുറ്റും മതിലുമായവർ
നിൽക്കുന്നു;
നടക്കുന്നു;
പറയുന്നു.
മതിലുകൾക്കകത്തൊതുങ്ങുവാൻ
നിനക്കാകുമോ ?
എനിക്കാകില്ല
മഴയ്ക്കാകില്ല
മഞ്ഞിനാകില്ല
നിനക്കുമാകില്ല ദൈവമേ!

മുമ്പേ നടന്നവർ
പൊളിച്ചെറിഞ്ഞ
അതിർത്തി രേഖകൾ
തെളിച്ചു വരയ്ക്കയാണവർ
പല നിറത്തിൽ
പഴയതിലും ഭീകരമായ്
വിദ്വേഷത്തുമ്പാൽ

അയിത്തമാണ് ദൈവമേ
കാക്കുമാറാകണം
പുനർജ്ജനിച്ചു വന്നതെന്റെ
കഴുത്തു ഞെരിക്കുന്നു
പ്രാർത്ഥന പോൽ
സങ്കടങ്ങളിങ്ങനെ പറഞ്ഞു
കാറ്റു നിശ്ചലമായ്;

തെരുവിലൊറ്റയായ്
ഒന്നുമറിയാതുറങ്ങും
നാരായണ ഗുരുവിന്റെ പ്രതിമയിൽ
ലയിച്ചു .

-മുനീർ അഗ്രഗാമി

ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണം
..............
ഓ കൂടുതലൊന്നുമില്ല
നവോത്ഥാനം കഴിഞ്ഞ്, 
ഓ നിങ്ങളുടെ വിചാരം പോലെ
പുതിയ ഉദയമെന്നും പറയാം
ഉണർവ്വെന്നും പറയാം
ങാ, അതു കഴിഞ്ഞ്
അല്പനേരം
കറുപ്പായി ചന്ദ്രൻ
പിന്നെ 
അല്പനേരം ചുവപ്പ്,
അല്പനേരം ചാരൻ,
അല്പ നേരം നീല;
അന്നേരം വലുതെന്നു തോന്നിച്ചു
ശരിക്കും തോന്നിച്ചു.

പിന്നെ തിരിച്ചുപോയി
തനിനിറത്തിൽ നിന്നു
ചന്ദ്രൻ.
സോമൻ,
ഹരി,
കലാനിധി,
തരാനാഥൻ
എന്നിങ്ങനെ പല പേരിൽ
ചിരിച്ചുനിന്നു.

തനിനിറത്തിൽ
വെളുത്തു സവർണ്ണനായി
ഒ കറുപ്പേ പോ
ഫ! ചുവപ്പേ പോ,
എണ്ണക്കറുപ്പേ
വഴി മാറെന്ന്
നെഞ്ചുവിരിച്ചു.

നവോത്ഥാനം
ചന്ദ്രനു വെറുമൊരു
ഗ്രഹണമായിരുന്നോ?
അതു കാണാനായ്
അകത്തിരുന്നവരൊക്കെ
ഇപ്പോൾ പുറത്തെത്തിയോ ?

ഓ കൂടുതലൊന്നുമില്ല
നിങ്ങളും ഞാനും
കാണുമ്പോലെ
ചന്ദ്രനതാ നിൽക്കുന്നു
ക്ഷേത്രപ്രവേശനത്തിനു മുമ്പ്
നിന്ന പോലെ
ഗുരുവായൂർ സത്യഗ്രഹത്തിന്
മുമ്പു നിന്ന പോലെ
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്
മുമ്പ് നിന്ന പോലെ
അതേ നില്പ്!

എന്താ ല്ലേ!

- മുനീർ അഗ്രഗാമി

ദി സൗണ്ട് വാലി .

ദി സൗണ്ട് വാലി
............................
ചീവീടുകളുടെ ഉദ്യാനത്തിലിരുന്നു
ഒച്ചകൾ വിടർന്നു
പത്തുമണിയൊരു പാപ്പാത്തിയായി
അവയിലിരുന്നു ചിറകടിച്ചു

ചീവീടൊന്നു നിർത്തുമ്പോൾ
ചിലയൊച്ചകൾ പൊഴിഞ്ഞു
ഇല കൊഴിയുമ്പോലെ വീണ്
അനങ്ങാതിരുന്നു.

പത്തുമണി പറന്നു പോയി
പത്തര ചിറകടിച്ചു വന്നു
മറ്റൊരൊച്ചയിൽ
ഒരറ്റം മുതൽ മറ്റേ അറ്റം വരെ
പറന്നു
പാപ്പാത്തികൾ, 
പാപ്പാത്തികൾ
പല നേരം പല പാപ്പാത്തികൾ
ചിറകുകളിൽ കാലമെഴുതിയവ

ചീവീടുകൾക്കതുദ്യാനം
കാട്ടുകോഴികൾക്കതു
കൂട്ടുകൂടാനുള്ള വനനീലിമ
കൂടു കൂട്ടാനുള്ള താഴ്വര
എനിക്കത്
ആനയിറങ്ങും പേടി
വീട്ടിലേക്കുള്ള വഴി
അപ്പൂപ്പനെ പുലി പിടിച്ച കൊലവഴി

എന്നിട്ടും
ചീവീടുകളുടെ
ഉദ്യാനത്തിലിരുന്നുപോയി.
വൻമരങ്ങളിൽ
മീട്ടുമൊച്ചയിൽ
ചാരിയിരുന്നു പോയി.

മഴ 
പെയ്തു
 തോർന്ന ശാന്തതയിൽ .

- മുനീർ അഗ്രഗാമി

പ്രണയസമുദ്രം

പ്രണയസമുദ്രം
.............
നീ സംസാരിച്ചു
ഞാൻ കേട്ടു തീർന്നില്ല
നീ നൃത്തം ചെയ്തു
ചുവടുകളവസാനിച്ചില്ല
കണ്ടു തീരാതെ
ഞാനടുത്തിരുന്നു
നിന്റെ മുദ്രകളുടെ
കണ്ണുകളിൽ
ഇപ്പോൾ
നിറയെ ഞാൻ.
- മുനീർ അഗ്രഗാമി

പുതുകവിത - 42 മാനും കടുവയും

പുതുകവിത - 42
മാനും കടുവയും
.............................
മഴ , മാൻകുട്ടിയായ് കളിച്ച
പുൽമേട്ടിലെല്ലാം
വെയിൽ ,കടുവയായ് മേയുന്നു.
ഉണക്കപ്പുല്ലെല്ലാമതിൻ
രോമങ്ങൾ.
ഉണക്കക്കമ്പെല്ലാമതിന്നുടൽ വരകൾ.
- മുനീർ അഗ്രഗാമി

നഗര ഞരമ്പുകളിൽ

നഗര ഞരമ്പുകളിൽ
.............................
കൊതുകൾ തമ്മിൽ പറഞ്ഞു
കൊതുകൾ തിരിച്ചു പറന്നു
കൊതുകുകൾ തരിച്ചുനിന്നു
നഗര ഞരമ്പുകളിൽ
ഒന്നുമില്ല
ചുവപ്പില്ല ,നനവില്ല ,അലിവില്ല
അറിവില്ല
കടം കയറി നിശ്ചലമായ
നിസ്സംഗത തട്ടി
കൊതുകൊന്നു പിടഞ്ഞൂ
ആർത്തിയുടെ വാളേറ്റ്
ചിറകൊന്നു മുറിഞ്ഞു

പറക്കും വഴി പാമ്പായ്
ലഹരിപിടിച്ച്
ഇഴയുന്നൂ മെട്രോ
തിരക്ക് കുത്തിക്കോർത്ത
കൂട്ടങ്ങൾ
വഴി നീളെ വിടരുന്നു

ഓഫീസിലേക്കൊരു വഴി
സ്കൂളിലേക്കൊന്ന്
പേരറിയാകെട്ടിടങ്ങളിലേക്ക്
പലവഴി
ബ്ലാക്ക് മാജിക്ക് അലയുന്ന വില്ലകൾ
മണ്ണില്ലാ മനസ്സുകൾ
സ്വാർത്ഥതയുടെ ആരാധനയാൽ
നിവരുന്ന ഫ്ലാറ്റുകൾ

കുട്ടുകാരന്റെ ചുമലിൽ കൈവെച്ചു
നീയാരാ ?
അവൻ ചോദിച്ചു
ഞാൻ നീയാണെന്നു പറഞ്ഞ്
റൂമിയായി
ഒന്നു പോടാ എന്നു പറഞ്ഞവൻ
മാളിലേക്കു കയറി
പടം കണ്ടിറങ്ങുവോളം കാത്തിരുന്നു

പണ്ടു കൂടെ പഠിച്ചതാണ്
ഒന്നിച്ചു പാട്ടു പാടിയതാണ്
കാട്ടിൽ ടൂറു പോയതാണ്
ഇത്തിരി അവിലുമായ് വന്നതാണ്
ഒത്തിരി ഓർമ്മകളുമായ്
നിന്നതാണ്

അവനതുമായ് നിന്നില്ല
അവനതു തിന്നില്ല
തിന്നാനായ് നിന്നില്ല
നെടുമ്പാശ്ശേരിക്ക് പോയി
പേരറിയാത്താളാരോ വരാനുണ്ട്.

അവനെയും കൊണ്ടൊരു
കാറാവഴി പോയി
അവനില്ലാതവനിയിൽ
കൂട്ടില്ലെന്നോർക്കല്ലേ
പാറുന്നൂ കൊതുകുകൾ
കൂടെ നടക്കുന്നൂ കൊതുകുകൾ
കൊതുകകൾ
കൊതുകുകൾ
കൊതുകുകൾ മാത്രം!

പലർ വീണ വഴിയിൽ
വീണു കിടക്കുമൊരാളുടെ രക്തം
കൊതുകുകളതു കുടിച്ചില്ല
ആരെങ്കിലും അയാളെ
ആശുപത്രിയിൽ
കൊണ്ടു പോകണേ
എന്നു മാത്രം പ്രാർത്ഥിച്ചു.

-മുനീർ അഗ്രഗാമി
ഒരു മരം
.............
തോണിയിലാരുമാ വഴി
പോകാറില്ല
തോന്നലു പോലുമിപ്പോൾ
തോണിയേറി പോകാറില്ല

എനിക്ക് നടക്കുവാൻ 
ചരിഞ്ഞു നിന്ന് തന്ന 
മരമിപ്പോഴുമവിടെയുണ്ട്
ഞാനവിടെയില്ല

മരത്തിലൂടെ 
പു ഴകടക്കുവാൻ
അണ്ണാനുമുറുമ്പും
നടന്നു നടന്ന് എത്രയോ
തലമുറ കഴിഞ്ഞിരിക്കണം

പഠിച്ച കാര്യങ്ങളെന്നെ
നാടുകടത്തിയതിൽ പിന്നെ.
വേഗത്തിൽ ചലിക്കാൻ
ഞാനെന്റെ അടുത്ത തലമുറയെ
സ്കേറ്റിംഗ് പഠിപ്പിക്കുന്നു

ആ മരത്തിന്റെ പേരോർമ്മയില്ല
പഠിച്ച പുസ്തകത്തിലില്ല
ആ മരത്തിന്റെ സ്നേഹം
സിലബസ്സിലൊന്നുമില്ല

ഒറ്റയ്ക്കാവുമ്പോൾ
ആ മരത്തിനെ ഓർമ്മ വരുന്നു
അമ്മയെ ഓർമ്മ വരുമ്പോലെ.

-മുനീർ അഗ്രഗാമി

മരത്തിലൂടെ നടക്കുന്നു

മരത്തിലൂടെ നടക്കുന്നു
.....................
പുഴയ്ക്ക് കാവലായ്
ഒരു മരം നിൽക്കുന്നു
പുഴയുടെ മുഖത്തു നോക്കി
അതെന്തൊക്കെയോ പറയുന്നു

കൈകൾ വിടർത്തി
പുഴയെ തൊടുന്നു
ഉറുമ്പും ഞാനും അണ്ണാനും
മരത്തിലൂടെ നടക്കുന്നു

ജലത്തിലതിൻ മുഖം നോക്കി
മരത്തിലൂടെ മൗനിയായി നടന്ന്
പുഴ പകുതി കടക്കുന്നു
പുഴയുടെ നടുക്ക് മീനുകൾ
വീടുണ്ടാക്കുന്നതു കാണുന്നു
തണലിലിരിക്കുന്നതു കാണുന്നു

അപ്പുറത്തെത്തുവാൻ
അക്കരെ നിന്നും
മറ്റൊരു മരം വന്ന്
ഈ മരത്തിന്റെ കവിളിൽ
ചുംബിക്കണം

എന്നാൽ
ചുണ്ടുകൾ ചേരുന്ന വഴി
ആമരമീമരമെന്ന് പറഞ്ഞ്
അക്കരെ പോകാം

-മുനീർ അഗ്രഗാമി 

പുതുകവിത -41 ബാക്കി

പുതുകവിത -41
ബാക്കി
..............
കോപ്പും കൊടച്ചക്രവും
ഉരുണ്ടുരുണ്ട് പോയി.
ഞാൻ ബാക്കിയായി.
നിസ്സഹായനായി
അതു നോക്കി നിന്നു.
- മുനീർ അഗ്രഗാമി

ഏകൻ

ഏകൻ
..............
രാത്രി ഒന്നു തിരിഞ്ഞു കിടന്നു
അതിനെ ചവിട്ടാതെ നടന്നു
മൂങ്ങ "എട, കള്ളാ " എന്നൊരു വിളി
കടവാതിൽ ഇരുട്ടൊന്നിളക്കി.

പുഴ കടക്കണം
നക്ഷത്രം കൈചൂണ്ടി
തോണിയെ കെട്ടിയിട്ട ആല കണ്ടു
"നാളെയേ ഇനി വള്ളം കിട്ടൂ
ഇവിടെ കൂടാം"
തോണി പറഞ്ഞു

തോണിപ്പുരയിൽ നിന്നൊരു പൂച്ച
ഇരുട്ടിനൊരു കടി
എടാ അതിനെ ഉണർത്താതെ !
എന്നതിനെ ഓടിച്ചു

രാത്രിയൊന്നുകൂടി 
തിരിഞ്ഞു കിടന്നു
പിന്നെ രാത്രിയെ കെട്ടിപ്പിടിച്ച്
ഒരൊറ്റക്കിടത്തം
ഏകൻ.

-മുനീർ അഗ്രഗാമി
പുതുകവിത - 40
ദൂരം
..........
പാതിരാവിൽ നമ്മുടെ പാതികൾ 
ദൂരത്തിൽ 
ഇരുട്ടു കോർത്ത്
ഒരു മാലയുണ്ടാക്കുന്നു
രണ്ടറ്റങ്ങളിൽ നിന്ന്.
-മുനീർ അഗ്രഗാമി

റിപ്പബ്ലിക്ക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം

റിപ്പബ്ലിക്ക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം
...........................
മാവ് ഒരു റിപ്പബ്ലിക്കാണ്
ഇന്നത് പൂത്തിരിക്കുന്നു
പൂക്കളും തേനീച്ചകളും
ചെറു പ്രാണികളും
ഈ ദിനമാഘോഷിക്കുന്നു

മാവ് ഒരു പരമാധികാര രാഷ്ട്രമാണ്
കൃത്യമായ അതിരുകളുള്ളത്
ആഴത്തിൽ വേരുകളുള്ളത്
പാരമ്പര്യമുള്ളത്
ഉയരത്തിൽ ശിഖരങ്ങളുള്ളത്
കണിശമായ നിയമമുള്ളത്
ഓരോ ഇലകൾക്കും
സ്വാതന്ത്ര്യമുള്ളത്

വെയിൽച്ചൂടിനെ തണലാക്കി മാറ്റുന്ന
ഒരു ഭരണഘടന മാവിനുണ്ട്
എന്റെ കുട്ടിക്കാലം
ആ രാജ്യത്തായിരുന്നു
ചുളിഞ്ഞ തൊലിയിൽ
അതിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു

ഇന്നതൊരു മഴുവിനെ പേടിക്കുന്നുണ്ട്
മഴുവിന്റെ പര്യായങ്ങൾ അതിനറിയില്ല
മഴുവിന്റെ ഉപമകളും അതിനറിയില്ല

- മുനീർ അഗ്രഗാമി

ഏറ്റവും പുതിയ ഭാവുകത്വം

ഏറ്റവും പുതിയ ഭാവുകത്വം
***************************************
ഇന്ന്
ഏറ്റവും പുതിയ ഭാവുകത്വം
വീട്ടിൽ വന്നു കയറി
ഇരിക്കൂ സർ
ഞാൻ പറഞ്ഞു
മുളങ്കുറ്റി
തകര
കൊമ്പൻ മുറം
മുഴക്കോൽ
ഇത്യാദി ഇന്നാട്ടിലുണ്ടോ ?
അദ്ദേഹം ചോദിച്ചു

അച്ഛച്ചന്റ കാലശേഷം
ഇതൊന്നും ഇവിടെ കണ്ടിട്ടില്ല സർ
ഇന്റക്ഷൻകുക്കറും
സെറാമിക് പ്ലേറ്റ്
മിക്സി
എല്ലാമുണ്ട്
മതിയോ സർ ?

അദ്ദേഹം പനഞ്ചോട്ടിലേക്കു നടന്നു
ചിതലുപിടിച്ച
 ഒരു നെലന്തല്ലി
കൈക്കോട്ടിന്റെ
 തുരുമ്പിച്ച ഒരു കഷണം
ചൂടിക്കട്ടിലിന്റെ കാല്
കച്ചട്ടിക്കഷണം
എന്നിവ പെറുക്കിയെടുത്തു

ഇതെല്ലാം എന്തിനാണ് സർ ?

എഴുതാനാണ്
അദ്ദേഹം പറഞ്ഞു.
ദളിത് എഴുത്താണോ സർ ?
മറുപടി കിട്ടിയില്ല
അദ്ദേഹം
അണ്ടി ചുടുന്നതിനെ കുറിച്ച് എഴുതി
ഞാൻ വായിച്ചു
വായനയ്ക്ക്
കുഴിമന്തിയുടെ മണം.
എന്റെ കുഴപ്പം തന്നെ,
തന്നെ1
-മുനീർ അഗ്രഗാമി

പുതു കവിത - 39 പച്ച

പുതു കവിത - 39
പച്ച
........
മുറ്റത്ത് ഒരു പച്ചക്കാക്ക
പച്ചമനുഷ്യനെ പോൽ
ദാരിദ്ര രേഖയിൽ
ഒരരിമണി വീഴുന്നതും കാത്ത്.
- മുനീർ അഗ്രഗാമി

എന്താണ് കവിത

എന്താണ് കവിത
................................
എന്താണ് കവിത
എന്നൊരു ചോദ്യം പറന്നു വന്നു
ഉദ്യാനത്തിൽ ഒറ്റപ്പെട്ട ഒരാൾ
അല്പനേരം കയ്യിലെടുക്കുകയും
മണക്കുകയും ചെയ്ത്
ഉപേക്ഷിച്ച ഒരു പൂവിൽ
ചെന്നിരുന്നു
അയാളെ തിരഞ്ഞു ,
അയാൾക്കൊപ്പം നടന്നു
തെരുവിൽ അയാളുടെ
കറുത്ത ഉടലിലിരുന്ന്
വിശപ്പു മാറിയോ
എന്നു ചോദിച്ചു
അയാളുടെ കണ്ണീരുപറ്റി
നനഞ്ഞ ചുണ്ട്
തുടയ്ക്കാതെ പറന്നു
മുനിസിപ്പാലിറ്റി മുറിക്കുവാൻ വെച്ച
മാമരത്തിൽ
തലകീഴായി കിടന്നു
സംഭവിക്കുന്നതെല്ലാം
തിരിച്ചു കണ്ടു
വേതാളമായി അല്പനേരമിരുന്നു
അശരീരിയായി
നൂറ്റാണ്ടുകൾ പിന്നിലേക്കു പറന്നു
അവിടെ മരത്തിൽ
കൊക്കുരുമ്മുന്ന
രണ്ടു പക്ഷികളിലൊന്നിൽ നിന്ന്
മറ്റൊന്നിലേക്ക് ഒഴുകി
അന്നേരം ചീറിവന്ന ഒരമ്പിനാൽ
പിടഞ്ഞു വീണ കിളിയിൽ നിന്നും
അരുതേ എന്നൊരു വിളിയിൽ കയറി
ഒരു മനുഷ്യന്റെ ചുണ്ടിൽ വന്നിരുന്നു
അല്പനേരം കരഞ്ഞു
വീണ്ടും അമ്പുകൾ വന്നുകൊണ്ടിരുന്നു
വാളുകൾ വീശിക്കൊണ്ടിരുന്നു
ആരും ബാക്കിയാവാത്ത
യുദ്ധഭൂമിയിൽ
അത് ഉത്തരമില്ലാതെ
അനാഥമായി നടന്നു
വെടിയുണ്ടകൾ ചീറി വന്നു
ബോംബുകൾ വീണു
ലോകം ഇടിഞ്ഞു പൊളിഞ്ഞ
കെട്ടിടമായി
അതിനിടയിൽ നിന്ന്
അതെഴുന്നേറ്റു നിന്നു
ശ്വാസം ബാക്കിയായ
ഒരു കുഞ്ഞിന്റെ വിരലിൽ പിടിച്ചു .
എന്താണ് കവിത?
എന്ന ആ ചോദ്യം
ആ കുഞ്ഞിനൊരുമ്മ കൊടുത്തു
അതിന്റെ മുറിവുകളിൽ
മരുന്നു പുരട്ടി.
ഇതേതു രാജ്യമാണ് ?
മറ്റെവിടെ നിന്നോപറന്നു വന്ന
ഷെല്ലിന്റെ ചീളുകൾ ചോദിച്ചു
അതിരുകൾ കാണാത്തതിനാൽ
അതു പറഞ്ഞു ,
അറിയില്ല
അറിയില്ല!
-മുനീർ അഗ്രഗാമി

പുതുകവിത - 38 ചിത്രം



ഒറ്റയല്ലാതാവുന്നതിന്റെ കാരണങ്ങൾ

ഒറ്റയല്ലാതാവുന്നതിന്റെ കാരണങ്ങൾ
................................................................
ഹോസ്റ്റൽ മുറിയിൽ
 ഒറ്റയ്ക്കാണെന്നു നീയും
അല്ലെന്നു ഞാനും തർക്കിച്ചു
ഒറ്റപ്പെടാത്തതിന്റെ രഹസ്യം
എനിക്കറിയാം
ഞാൻ നിന്റെ ഉറക്കത്തിന്റെ തീരത്ത്
നിന്നെ നോക്കിയിരിക്കുന്നതു
കൊണ്ടൊന്നുമല്ല
നീ,നിനക്കൊപ്പമിരുന്ന്
മറ്റാരും കേൾക്കാതെ
എന്നെ കുറിച്ച്
പറയുന്നതു കൊണ്ടുമല്ല,
ഒറ്റയാവാതിരിക്കുന്നത്

നിന്റെ ഹോസ്റ്റൽ മുറിയിൽ
നീ കിടക്കുന്നിടത്ത്
നിന്റെ അതേ പ്രായത്തിൽ
എത്ര പേർ കടന്നിട്ടുണ്ടാകും!
അവരുടെ ചിരികൾ
അവരുടെ കണ്ണീർ
അവരുടെ സ്വപ്നത്തിന്റെ നേർത്ത തരികൾ
എല്ലാം നിന്നിൽ പാറി വീഴുന്നുണ്ടാവണം

എഴുന്നേൽക്കാൻ വിചാരിച്ചിട്ടും
അവ നിന്നെ
കിടക്കയിൽ പിടിച്ചു കിടത്തുന്നുണ്ടാവണം
ഉറങ്ങാൻ വിചാരിച്ചിട്ടും
ഉറങ്ങാൻ സമ്മതിക്കാതെ
അവ നിന്നോടെന്തോ പറയുന്നുണ്ടാവണം

ഒരിക്കൽ താമസിച്ചവരെ
വാർഡൻ ഇറക്കിവിട്ടാലും
അവരുടെ നിശ്വാസങ്ങൾ
ഇറങ്ങിപ്പോകുമോ ?
വെക്കേറ്റ് ചെയ്ത് പോയാലും
പോകാനാവാതെ
അവരുടെ സ്വപ്നങ്ങൾ
അവിടെ ഒളിച്ചിരിക്കില്ലേ ?

അവരെവിടെ പോയാലും
അവരുടെ മനസ്സിൽ നിന്നൊരു കിളി
നിത്യവും ഈ മുറിയിൽ വന്നിരിക്കില്ലേ?
നീ വന്നപ്പോൾ
അവ നിന്നിൽ താമസിക്കാൻ
തുടങ്ങിയിരിക്കും
നമുക്കൊരേ പ്രായമെന്നവ
നിന്റെ ചെവിയിൽ
മൂളുന്നുണ്ടാവും

ദൂരത്തിന്റെ ഞരമ്പുകളിലൂടെ
ഞാൻ നിന്റെ രക്തത്തിൽ
പടരുന്ന പോലെ
അവർ നിന്റെ ജീവനിൽ
ലയിച്ചിരിക്കാം
ഒറ്റയല്ല നീ
ഞാനും
ഞാവൽമരവുമൊറ്റയല്ല
കിളികളുടെ ഓർമ്മയിൽ
മരം ഒറ്റയ്ക്ക് നിന്നിട്ടും
ഒറ്റയല്ലാത്ത പോലെ
നീ ഒറ്റയാവില്ല
മുമ്പേ പോയവരുടെ
മൗനവും മധുരവും
നിന്നിലൂറുന്ന ഋതുവിൽ
നീ ഒറ്റയല്ല
ഞാനൊറ്റയാകുമ്പോൾ
ഒറ്റയല്ലെന്നു പറയാൻ
നീ എന്റെ ഇരുട്ടിന്റെ കറുപ്പിൽ
മൊണാലിസയായി ഉദിക്കുന്നു
പകലിന്റെ വെൺമയിൽ
ഒഫീലിയയായി
എന്റെ ജലത്തണുപ്പിൽ
ശയിക്കുന്നു.

കൗമാരത്തിൽ കേട്ട
ഒരു പാട്ടിന്റെ വരികളായ്
എന്റെ വേനലിൽ കുളിരുന്നു
ഇപ്പോൾ നിന്നെ വിളിക്കാൻ വന്ന
വെളിച്ചം ഞാനാണ്
സൂര്യനതു നിന്നോട് പറഞ്ഞില്ല
എന്നേയുള്ളൂ
എല്ലാ ഹോസ്റ്റൽ മുറികളും
ഇരുട്ടാണ്
നീ ഉണർന്നിരിക്കുമ്പോളൊഴികെ .
-മുനീർ അഗ്രഗാമി

പുതു കവിത - 37 മീൻ

പുതു കവിത - 37
മീൻ
..........
മീൻ മുറിക്കുമ്പോൾ അവൾ
കപ്പിത്താനായി 
കടൽ മുറിച്ചു കടക്കുന്നു
അടുക്കള തീരമില്ലാകടൽ
പ്രക്ഷുബ്ധമായ രാത്രി .
- മുനീർ അഗ്രഗാമി

പുതു കവിത-36 ഉപ്പ് .

പുതു കവിത-36
ഉപ്പ്
........
ഉപ്പിടുമ്പോൾ
എല്ലാ ജലവും കടലാകുന്നു
രുചിയുടെ മഹാസാഗരം.

ഞാനതിൽ നീന്തുമൊരു
കിളിമീൻ .
-മുനീർ അഗ്രഗാമി

കൊല്ലപ്പെട്ട....

കൊല്ലപ്പെട്ട....
.........................................
കുട്ടി എന്തെഴുതിയാലും
മാർക്ക് കൊടുക്കാനാണ്
ഉത്തരവ് .
അതു കൊണ്ട്
ചോദ്യങ്ങളേയുള്ളൂ,
ആരാണ് അമ്മ ?
എന്താണ് മാതൃത്വം ?
ഉത്തരമില്ല
ഉത്തരങ്ങളേയുള്ളൂ
കുട്ടി മിടുക്കനാണ്;
മാർക്കുണ്ട്.
പക്ഷേ,
കുട്ടിയെഴുതിയത്
ആരെങ്കിലും വായിച്ചുവോ?

ജീവിച്ചിരിക്കുന്ന കുട്ടികൾ
എഴുതിയതെങ്കിലുമൊന്ന്
നന്നായി വായിക്കണേ!
അമ്മയാൽ
കൊല്ലപ്പെട്ട കുട്ടികൾ
എന്തെഴുതുമെന്ന് നമുക്കറിയില്ലല്ലോ.
- മുനീർ അഗ്രഗാമി

പുതു കവിത - 35 സൈനികന്റെ പ്രണയിനി

പുതു കവിത - 35
സൈനികന്റെ പ്രണയിനി
.........................................
അതിർത്തിയിലുള്ള
ഹൃദയത്തിന്
കാവലിരിക്കുവാൻ
അവൾക്കേ അറിയൂ .
അവൾക്കേ കഴിയൂ,
എല്ലാ നുഴഞ്ഞുകയറ്റങ്ങളെയും
പ്രതിരോധിക്കുവാനും.
- മുനീർ അഗ്രഗാമി
കുറുക്കൻ
..................
ഒളിവിൽ കഴിയാൻ ഒരിടമില്ല
ഒരു പ്രസ്ഥാനങ്ങളുടെയും
പിൻബലമില്ല
രാത്രിയുടെ മറവിൽ
നടക്കാൻ ശ്രമിച്ചു
സി സി ടി വി യിൽ പതിഞ്ഞു
ഇരുട്ടിന് ഇരുട്ടില്ലെന്നറിഞ്ഞ്
തിരിച്ചു നടന്നു.
തോട്ടുവക്കത്തെ കൈതക്കാട്
മുഴുവനും മുറിച്ചു
തോടിനിരുവശവും കല്ലുപാകി
പാമ്പോ കുളക്കോഴിയോ
ഞാനോ പിന്നെ
കൈത കാണാൻ വന്നില്ല.
വയൽ വരമ്പിലൂടെ നടന്നു
ഒന്നും കിട്ടിയില്ല
വെറുതെ ഒന്നു കൂവി
കൂട്ടുകാരാരും തിരിച്ചു കൂവിയില്ല
ഒറ്റയാണെന്നു ബോദ്ധ്യമായി
പണ്ടു ഞങ്ങൾ 
ഒരുമിച്ചു കൂവിയതിന്റെ പച്ചപ്പ് 
ഈ വയലിലെവിടെയോ
മറഞ്ഞിരിക്കുന്നുണ്ട്
കൃഷിയിറക്കിയാൽ
അവ തിരിച്ചു വന്നേക്കും
ഞണ്ടും മണ്ണട്ടകളും വരാലും
ചിലപ്പോൾ ആ ഒച്ചകളിലിരിക്കാൻ 
മത്സരിച്ചേക്കാം 
ഒളിവ്
ഒരു സർഗ്ഗാത്മകതയാണ് .
ഒരിത്തിരി കാടു തരൂ
ചിലപ്പോൾ അത്
പുഷ്പിച്ചേക്കും
മരുന്നടിച്ചു തകർത്ത കാടുകളിൽ
തീയിട്ടു കരിച്ച കാടുകളിൽ
വെട്ടിവിറകാക്കിയ കാടുകളിൽ
 കരിഞ്ഞ ഒരു പാതയുണ്ട് 
മാറ്റങ്ങളില്ലാതെ
ഇപ്പോഴതിലെ പോകല്ലേ
ഇടതൂർന്ന മരക്കാട്ടിലൂടെ
ഒരു മരം കടന്ന്
മറ്റൊരു മരം തൊടാതെ
നടക്കുന്നതിന്റെ ലഹരി
നിങ്ങൾക്കറിയില്ല .
- മുനീർ അഗ്രഗാമി