നഗര ഞരമ്പുകളിൽ

നഗര ഞരമ്പുകളിൽ
.............................
കൊതുകൾ തമ്മിൽ പറഞ്ഞു
കൊതുകൾ തിരിച്ചു പറന്നു
കൊതുകുകൾ തരിച്ചുനിന്നു
നഗര ഞരമ്പുകളിൽ
ഒന്നുമില്ല
ചുവപ്പില്ല ,നനവില്ല ,അലിവില്ല
അറിവില്ല
കടം കയറി നിശ്ചലമായ
നിസ്സംഗത തട്ടി
കൊതുകൊന്നു പിടഞ്ഞൂ
ആർത്തിയുടെ വാളേറ്റ്
ചിറകൊന്നു മുറിഞ്ഞു

പറക്കും വഴി പാമ്പായ്
ലഹരിപിടിച്ച്
ഇഴയുന്നൂ മെട്രോ
തിരക്ക് കുത്തിക്കോർത്ത
കൂട്ടങ്ങൾ
വഴി നീളെ വിടരുന്നു

ഓഫീസിലേക്കൊരു വഴി
സ്കൂളിലേക്കൊന്ന്
പേരറിയാകെട്ടിടങ്ങളിലേക്ക്
പലവഴി
ബ്ലാക്ക് മാജിക്ക് അലയുന്ന വില്ലകൾ
മണ്ണില്ലാ മനസ്സുകൾ
സ്വാർത്ഥതയുടെ ആരാധനയാൽ
നിവരുന്ന ഫ്ലാറ്റുകൾ

കുട്ടുകാരന്റെ ചുമലിൽ കൈവെച്ചു
നീയാരാ ?
അവൻ ചോദിച്ചു
ഞാൻ നീയാണെന്നു പറഞ്ഞ്
റൂമിയായി
ഒന്നു പോടാ എന്നു പറഞ്ഞവൻ
മാളിലേക്കു കയറി
പടം കണ്ടിറങ്ങുവോളം കാത്തിരുന്നു

പണ്ടു കൂടെ പഠിച്ചതാണ്
ഒന്നിച്ചു പാട്ടു പാടിയതാണ്
കാട്ടിൽ ടൂറു പോയതാണ്
ഇത്തിരി അവിലുമായ് വന്നതാണ്
ഒത്തിരി ഓർമ്മകളുമായ്
നിന്നതാണ്

അവനതുമായ് നിന്നില്ല
അവനതു തിന്നില്ല
തിന്നാനായ് നിന്നില്ല
നെടുമ്പാശ്ശേരിക്ക് പോയി
പേരറിയാത്താളാരോ വരാനുണ്ട്.

അവനെയും കൊണ്ടൊരു
കാറാവഴി പോയി
അവനില്ലാതവനിയിൽ
കൂട്ടില്ലെന്നോർക്കല്ലേ
പാറുന്നൂ കൊതുകുകൾ
കൂടെ നടക്കുന്നൂ കൊതുകുകൾ
കൊതുകകൾ
കൊതുകുകൾ
കൊതുകുകൾ മാത്രം!

പലർ വീണ വഴിയിൽ
വീണു കിടക്കുമൊരാളുടെ രക്തം
കൊതുകുകളതു കുടിച്ചില്ല
ആരെങ്കിലും അയാളെ
ആശുപത്രിയിൽ
കൊണ്ടു പോകണേ
എന്നു മാത്രം പ്രാർത്ഥിച്ചു.

-മുനീർ അഗ്രഗാമി

No comments:

Post a Comment