ബേക്കൽ 2019

 ബേക്കൽ 2019

......................
ചോര പുരണ്ട സന്ധ്യയിൽ
കടലു കാണാൻ പോയവർ
നമ്മിൽ പെട്ടവരല്ലെന്ന്
ഒരശരീരിയുണ്ടായി
അനന്തരം
ആകാശം വടിവാളുകളെ ഓർമ്മിപ്പിച്ച്
തലങ്ങും വിലങ്ങും
രക്തക്കറ കാണിച്ച്
മണിക്കൂറുകൾ തങ്ങി നിന്ന്
തിര കാണാൻ വന്നവരോട്
പ്രതിയെ പിടിക്കാൻ പറയുന്നു
തിരകൾ വെട്ടേറ്റവന്റെ
ശബ്ദമായി പിടഞ്ഞുണർന്ന്
അവരോട് നിലവിളിക്കുന്നു
തിരുവനന്തപുരം മുതൽ
കാസർകോടുവരെ
അതേ ആകാശം
ദൃക്സാക്ഷിയുടെ കണ്ണായ്
കലങ്ങിയിരിക്കുന്നു
മേഘങ്ങളിൽ തെറിച്ച രക്തത്തുള്ളികൾ
രാത്രിയിൽ കട്ടപിടിച്ച്
നശിക്കും മുമ്പ്
സാഹചര്യത്തെളിവുകളിൽ വെച്ച്
ഏറ്റവും ശക്തമായ ഒന്ന്
നിറം മങ്ങി കറുത്തു പോകുന്ന പോലെ
വവ്വാലുകൾ പറന്നു പോയി
കടപ്പുറത്ത് ആളുകൾ
തിരക്കുന്നു
കൊല്ലപ്പെട്ടവനും കൊന്നവനും
അവരിൽത്തന്നെയുണ്ട്
ഉടലുകൾ വേറെയെന്നു മാത്രം
ഉയിർ വേറെയെന്നു മാത്രം
കോട്ട ഉയർന്നു നിൽക്കുന്ന കല്ലുകൾ തന്നെ
അവ ആരോടും ഒന്നും പറയാതെ
പഴങ്കഥ എഴുതിക്കൊണ്ടിരുന്നു
ആറര മണിയെ വെട്ടിവീഴ്ത്തുന്ന
ചില വാളുകൾ ആകാശത്ത്
പ്രത്യക്ഷപ്പെട്ടു
ആളുകൾ ചിതറിപ്പോകുന്ന വഴിയിൽ
രക്തച്ഛവി കലർന്നു
അമ്മമാരാരും
അവിടെയുണ്ടായിരുന്നില്ല
സ്വന്തം വീട്ടിൽ
അസ്തമിച്ച സൂര്യനെ
തിരയുകയായിരുന്നു അവർ.
- മുനീർ അഗ്രഗാമി

മീനുകൾ പീലികൾ മീനുകൾ

 മീനുകൾ പീലികൾ മീനുകൾ

............................................
പുഴയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു
മീനുകൾ പീലികളായ്
ഇളകിക്കൊണ്ടിരുന്നു
പുഴയുടെ കൺതടത്തിൽ ഒരു ചുഴി
അനുഭവത്തിന്റെ ആഴത്തിലേക്ക്
തിരിഞ്ഞു പോകുന്നു
ഇനി നീ പ്രണയത്തെ കുറിച്ച് പറയുക
അവൾ പറഞ്ഞു
ഒഴുക്കിന്റെ ചെരിവിൽ നിന്നും
പറന്നെത്തിയ കുളിരു പോലെ
അവൾ പറഞ്ഞു
ഞാനെങ്ങനെ പറയും?
പുരാതനമായ ഭാഷയിൽ
അവളുടെ കണ്ണുകളിൽ
അതെഴുതപ്പെട്ടിരുന്നു
എനിക്കതിന്റെ ഭാഷയറിയില്ല
വാമൊഴിയും ലിപിയുമറിയില്ല
മൗനത്തിന്റെ അനക്കങ്ങൾ കൊണ്ട്
ഞാൻ പുഴയെ തൊട്ടു
വിഷാദത്തിന്റെ തൂവൽ കൊണ്ട്
അവളുടെ കണ്ണിൽ തൊടുമ്പോലെ
നീ പറയുക
ഞാൻ നിന്നിലേക്ക് ഒഴുകുന്നതിന്റെ
കാരണങ്ങൾ
നിശ്ശബ്ദതയുടെ മഴത്തുള്ളികൾക്കിടയിൽ
നിന്നും
അവൾ പറഞ്ഞു.
നിന്റെ കണ്ണുകളിൽ ഒഴുക്കിന്റെ
വഴിയും വരകളുമുണ്ട്
നീയതെന്നെ പഠിപ്പിക്കുക
ഞാൻ പറഞ്ഞു
പ്രണയമെന്നാൽ നിന്നെ വായിക്കലാണ്
കണ്ണിലെഴുതിയത്രയും തീരുമ്പോൾ
കവിളിലെഴുതിയതും വായിക്കലാണ്
എന്റെ നാവിലും
വിരലിലും നീ അക്ഷരമാകുക
താലോലിക്കപ്പെടുന്ന ഓരോ നിമിഷത്തിൽ നിന്നും
ഓരോ വാക്കുകൾ പിറക്കുമ്പോൾ
ഭാഷയാവുക
പുഴയുടെ കവിളിൽ
അവൾ നോക്കിയിരുന്നു
മഴ കൊണ്ട് കലങ്ങിയ കവിൾത്തടത്തിൽ
ചുംബനത്തിന്റെ പാടുകൾ...
നീയതു കാണുന്നില്ലേ ?
അവൾ ചോദിച്ചു
ഇല്ല, നിന്റെ കണ്ണിൽ നിന്നും
പ്രണയത്തിന്റെ അക്ഷരം പഠിക്കുകയാണ്
ഞാൻ പറഞ്ഞു
അവൾക്ക് കരച്ചിൽ വന്നു
മറ്റൊരു പുഴയാകുവാൻ
അല്ലെങ്കിലും അവൾക്കധികം സമയം വേണ്ട
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു
പീലികൾ മീനുകളായ് ഇളകുന്നു
ഇമകൾ മീൻ കുഞ്ഞുങ്ങൾ
ഞാൻ പറഞ്ഞു,
വെഷമിക്കേണ്ട
പ്രണയം നമ്മുടെ മാതൃഭാഷയാണ് .
- മുനീർ അഗ്രഗാമി

മരിച്ചുപോയ ഒരു കുതിര

  മരിച്ചുപോയ ഒരു കുതിര

................................................................

മരിച്ചുപോയ ഒരു കുതിര

കുളമ്പടിച്ചു കടന്നു പോയ
വഴികൾ ഇന്നലെ
കുതിരയെ കുറിച്ചു ചോദിച്ചു
ലായത്തിലുണ്ട്
വയസ്സാണ്
കാലുകളിൽ നിന്നും
വേഗം ഊരിപ്പോയിരിക്കുന്നു
തൊലി ചുളിഞ്ഞു
ജീനി കൊഴിഞ്ഞു
എന്നെല്ലാം പറഞ്ഞു
മരിച്ചു എന്നു പറഞ്ഞാൽ
വഴികൾക്ക് പെട്ടെന്നുള്ള ഷോക്കിൽ
എന്തെങ്കിലും സംഭവിച്ചാൽ
ഈ വഴികളെ
ഞാനെന്തു ചെയ്യും ?
മരിച്ചു പോയ കുതിര
ജീവിച്ച കുതിപ്പുകൾ
വഴിയുടെ ഉടലിൽ
കുളമ്പടിക്കുന്നത് ഞാൻ കേട്ടു
കേൾവിയുടെ രഹസ്യവാതിൽ
തുറക്കുന്ന
ഒരു പ്രത്യേക സമയത്ത്
വഴികളോട്
അത്രയും മമതയിൽ
ഒരാളുടെ ഞരമ്പിലൂടെ
നടന്നുപോകുമ്പോലെ
പോകുമ്പോൾ.
ആ കുതിരയുടെ പുറത്ത്
ഇരുന്ന ഒരാളുടെ ചിത്രം
ഒരു വഴിയിലുണ്ട്
ഒരാൾ മാത്രം സവാരി ചെയ്ത കുതിര
അതിന്റെ കുളമ്പടികളിലേക്ക്
അയാളെ വിവർത്തനം ചെയ്യും.
ഞാനതിപ്പോൾ വായിക്കുന്നു.
മരിച്ചു പോയ കുതിര
കുതിച്ചു പാഞ്ഞ വഴിയെ
അതു മരിച്ചില്ല എന്നു പറഞ്ഞ്
നടക്കുമ്പോൾ.
അതില്ലാത്ത ഒരിടത്ത്
അത് ഉണ്ട്
എന്നതാണ് വാസ്തവം
വഴികൾ സത്യം പറയുമ്പോൾ.
-മുനീർ അഗ്രഗാമി

 തമ്മിലിങ്ങനെ

തല്ലുന്നതെന്തിന്
നാമൊരേ ജീവ
വായു ശ്വസിക്കെ ?
കൊല്ലുന്നതെന്തിന്
നാമൊരേ മണ്ണിൻ
മക്കളായിങ്ങു
ജീവിച്ചിടുമ്പോൾ ?

മരങ്ങൾ

 മരങ്ങൾ

.............................

അതിർത്തിയില്ലാത്ത രാജ്യത്തിന്

കാവൽ നിൽക്കുന്നവരാണ്
മരങ്ങൾ
എത്ര ലളിതമായാണവ
മതിലുകൾ തകർക്കുന്നതെന്നു നോക്കൂ
കഠിനമെന്നു നാം കരുതിയതൊക്കെ
വേരുകൾ കൊണ്ട് തടവി
ലളിതമാക്കുകയാണവ
സ്വന്തം തണലിൽ നിന്ന്.
അതു കൊണ്ട്
അതിർത്തിയില്ലാതാവുമ്പോഴാണ്
ഓരോ മരവും
വേരുകളുടെ ശക്തി തിരിച്ചറിയുക
മരമാവാൻ കഴിയുന്നില്ലല്ലോ എന്ന്
ഒർക്കുന്ന ചില നിമിഷങ്ങളിൽ മനുഷ്യർ
സ്വന്തം തണലിൽ നിന്ന്
കരയും,
കരയും
- മുനീർ അഗ്രഗാമി

ദൂരത്തെ കുറിച്ച്

  ദൂരത്തെ കുറിച്ച്

.............................................

ദൂരത്തെ കുറിച്ച്

എനിക്ക് സംസാരിക്കാൻ തോന്നുന്നു
നീ അതിന്റെ ഒരറ്റം പിടിച്ച്
എന്നെ ഇളക്കുമ്പോൾ
ആകാശത്തിന്റെ ചില്ലയിൽ
കുടുങ്ങിയ പട്ടത്തിന്റെ ഗതി
ശരിയാക്കുമ്പോലെ.
ദൂരം ഒരു വാഴയില
അതിന്റെ വക്കിലൂടെ
നടന്നുപോകുന്നു ഞാനും നീയും
രണ്ടു ദിക്കിലേക്ക് നോക്കി നിൽക്കുന്ന
വക്കുകളുടെ കൺതടത്തിൽ
നാം വിശ്രമിക്കുന്നു
ദൂരം കാത്തിരിപ്പു കൊണ്ട് അളന്ന്
തീരുന്നില്ലല്ലോ എന്ന്
പരിഭവം
ഒരേ പാട്ട് ഒരേ സമയം കേട്ട്
ദൂരം കുറയ്ക്കാൻ ശ്രമിച്ചിട്ടും
പാട്ടിന്റെ വരികൾ
അകന്നകന്നു പോകുന്നു
ദൂരത്തെ കുറിച്ചുള്ള
ഓരോ സംസാരവും
അടുപ്പത്തെ കുറിച്ചുള്ളതാണ്
നീയതു കേൾക്കുമ്പോൾ
എത്ര നടന്നകന്നു എന്നല്ല
എത്ര നടന്നടുത്തു എന്നാണ്
ദൂരം കാതിൽ മന്ത്രിക്കുക.
ഉപേക്ഷിക്കേണ്ടി വന്ന
ആലിംഗനങ്ങൾ
ദാഹങ്ങളുടെ പറവകൾ തന്നെ
ഏറ്റവും ദൂരം പറക്കുന്ന പക്ഷികൾ
അവയല്ലാതെ മറ്റൊന്നുമല്ല
ദേശാടനത്തിന്റെ
മണൽപ്പരപ്പിൽ നിന്നും
ആപക്ഷി
നാം സഞ്ചരിക്കുന്ന ഇല
കൊത്തിപ്പറക്കുന്നു
- മുനീർ അഗ്രഗാമി

 ഒരു നിമിഷത്തെ

നെടുകെ പിളർന്ന്
അതിനിടയിൽ നാമിരുന്നു
കുഞ്ഞുമോൾ സാൻവിച്ച് പോലെ
അത് രുചിച്ചു നടന്നു
- മുനീർ അഗ്രഗാമി

ഏകാന്തത

  ഏകാന്തത

................................

ഏകാന്തതയുടെ മഞ്ഞക്കരുവും

വെള്ളക്കരുവും വേർതിരിച്ച്
രണ്ട് മണിക്കൂറുകളുടെ പാത്രത്തിൽ
മലർത്തി വെക്കുന്നു
ഒരു പൂച്ച അത് തട്ടിമറിക്കുന്നു
പാതിര ഒന്നു കുലുങ്ങുന്നു
എലികൾ പല വഴിക്ക്
പാഞ്ഞു ചെന്ന്
ജീവനെടുത്ത് കടലാസുകഷണങ്ങൾക്കിടയ്ക്ക്
തിരുകി വെക്കുന്നു
അമ്മ കടലാസുകൾക്കിടയിൽ നിന്നും
പണ്ട് എടുത്തു തന്ന രണ്ടു രൂപ കൊണ്ട്
ഫീസു കൊടുത്ത ആ നിമിഷം
അങ്ങോട്ട് ഓടി വരുന്നു
ഒന്നും തട്ടിമറച്ചിടാതെ.
ഇല്ല
വെള്ളക്കരുവും
മഞ്ഞക്കരുവും
ഇല്ല
അവ ചേർത്ത്
ഏകാന്തതയുണ്ടാക്കാൻ
ഒരിടം
എല്ലായിടത്തും അമ്മ
അമ്മ
അമ്മ!
അടുത്ത് അമ്മയുണ്ടാവുമ്പോൾ
ഞാനെങ്ങനെയാണ്
ഒറ്റയാവുക
എന്റെ ഏകാന്തതയുടെ പൊടിഞ്ഞു പോയ
പുറന്തോടുകളേ!
-മുനീർ അഗ്രഗാമി

പെൺ മരം

 പെൺ മരം

......................
കാലപ്പകർച്ചയാൽ
ഇലയെല്ലാം വീണു
നിറയെ ചെളിയുമായ്
വന്നയാൾ
തേച്ചിട്ട് പോയി
എല്ലാ കൊമ്പുകളും
മറ്റൊരാൾ വെട്ടിത്തീർത്തു
നാട്ടുകാർ വന്ന്
തോലുരിച്ചു പോയി
വെട്ടുകളേറ്റ്
കുറ്റി മാത്രമായി
സ്വതന്ത്ര രാജ്യത്തിൽ
ധീരമായ് നിന്ന്
ഉണങ്ങാൻ പോലും
അവകാശമില്ലേ സർ ?
കുറ്റിയറ്റു പോകും മുമ്പ്
വേരുകൾ
എന്നോട് ചോദിക്കാൻ
പറഞ്ഞതാണ് .
മണ്ണിനടിയിൽ വേരുകൾ
നടക്കുമ്പോലെ
ഈ മണ്ണിൽ
ആർക്ക് നടക്കാനാവും സർ ?
സർ
സർ സർ
സാർ ...
- മുനീർ അഗ്രഗാമി

ഈ കല്യാണത്തിന് വന്നാലും ...

 ഈ കല്യാണത്തിന് വന്നാലും ...

തകർത്തുകളയണമതെന്ന്
പ്രൊഫസർ സെമിലോവ് പറഞ്ഞ
ആ ആരാധനാലയത്തിൽ
ഇപ്പോൾ ആളുകൾ
സിനിമാ ടിക്കറ്റിന് ക്യൂ നിൽക്കുന്നു
അദ്ദേഹം കണ്ണുരുട്ടി നോക്കിയ മറ്റൊന്ന്
ഇപ്പോൾ കല്യാണ മണ്ഡപമാണ്
നിങ്ങൾപൊളിച്ചടുക്കിയവയുടെ
കണക്കെടുക്കൂ
അവ ഉണ്ടായിരുന്നെങ്കിൽ
ഇതുപോലെ ആളുകൾ
ഒന്നിച്ചിരുന്ന് പുഞ്ചിരിച്ച്
ഭക്ഷണം കഴിക്കുമായിരുന്നില്ലേ ?
ആരാധനയല്ല നിങ്ങൾ തകർത്തത്
മനുഷ്യാദ്ധ്വാനമാണ്
ചെയ്തത് യുദ്ധമാണ്
അതുകൊണ്ട്
ഈ കല്യാണത്തിന് വന്നാലും
നിങ്ങൾ യുദ്ധക്കുറ്റവാളിയാണ്
ഭാവിയിൽ
വിവേചനമില്ലാതെ
എത്ര പേർക്ക് ഒന്നിച്ചിരിക്കാനുള്ള
അവസരമാണ് നിങ്ങൾ കത്തിച്ചു കളഞ്ഞത്?
ഒന്ന് മറ്റൊന്നായിത്തീരുന്ന
അത്ഭുതത്തിന്
നിങ്ങൾ വഴിയൊരുക്കിയില്ല
കലാപമോ കലഹമോ
അതിന്റെ അതാര്യതയിൽ
വഴിയടയ്ക്കാനുള്ളവ തന്നെ.
- മുനീർ അഗ്രഗാമി

മാന്തണൽ

 മാന്തണൽ

..................
നിറയെ പൂത്തുനിൽക്കും
മാഞ്ചോട്ടിലെന്നാത്മാവിൻ
പൂവുകൾ നിന്നെയോർത്തു
തെല്ലിട വിടർന്നു പോയ് !
മുമ്പൊരു മാമ്പഴക്കാലം
ഒരുമിച്ചു രുചിച്ചു,
നാം വേനൽ കടന്നതും
മഴ നീന്തിക്കേറിയതും,
ഋതുപ്പകർച്ചകളും
ഗ്രാമവും നമുക്കൊപ്പം
കരിയിലകളായെ -
ങ്ങോ പറന്നു പോയതും
ചലച്ചിത്ര രംഗമായ്
മാറി മാറിക്കടന്നു
പടർന്നു പോയ് സ്വപ്നങ്ങൾ
മനസ്സിലും മണ്ണിലും
ദീനനായേകനായീ
വെയിലേറ്റു തളർന്നു
തണൽ തേടിപ്പോകവേ
തേനീച്ചകൾ പറഞ്ഞു ,
കുതറിയോടിയിട്ടും
നിന്നെ കാണുവാനായ്
കാത്തിരിക്കുന്ന മാവിൻ
മടിയിലിരുന്നാലും
എത്തവേ വാത്സല്യത്താൽ
ചേർത്തെന്നെ പിടിക്കുമീ
മാമ്പൂവിൻ മണമമ്മ
മാന്തണലമ്മൂമ്മയും.
നീയില്ലയെങ്കിലും ഞാൻ
നിറയെപ്പൂത്തുവല്ലോ
നിൻ വരവിനു കനി -
യാവോളം രുചിക്കുവാൻ.
-മുനീർ അഗ്രഗാമി

അളവ്-മുനീർ അഗ്രഗാമി

 അളവ്

............
ഒരു രാത്രി കൊണ്ട്
മറ്റൊരു രാത്രിയെ അളക്കാനാവുമോ ?
ഉണ്ടെങ്കിൽ ഞാൻ ഒന്നിൽ നിന്ന്
രണ്ടിലേക്ക് ജയിക്കുന്ന പ്രക്രിയയാണ് പകൽ
ഇല്ലെങ്കിൽ കാട്ടുപോത്തിന്റെ
രണ്ടു കൊമ്പുകളിൽ
വന്നിരിക്കുന്ന കിളികളുടെ തൂവൽ
ഞൊറിഞ്ഞു കൊടുക്കുന്ന
ആയയാണ് ഇരുട്ട്
ചുവന്ന ചിറകടികൾക്കിടയിൽ
നടക്കുന്ന വെളുത്ത ജീവിയാണ് സൂര്യൻ
എന്നും വന്നു പോകുന്നത്
ഒരേ ഇരുട്ടല്ലെന്ന്
എനിക്ക് തോന്നിത്തുടങ്ങിയ അന്ന്
നീ എന്നെ വിട്ടു പോയിരുന്നു
ഒരിരുട്ടിന് എന്നും വന്നാലെന്താ എന്ന്
നീ തളർന്നുറങ്ങിയ
ഓർമ്മയുടെ കിടക്ക
എന്നോട് ചോദിക്കുന്നു
ഓരോ രാത്രിക്കും
ഓരോ വിരലടയാളമാണ്
നീ തിരിച്ചു വന്ന അന്ന്
എനിക്കതു മനസ്സിലായി
നിനക്ക് അതെളുപ്പം തിരിച്ചറിയാനായി
എന്റെ ഉടലിൽ ഓരോ രാവും പതിച്ച
വിരൽ മുദ്രകൾ
നീ കണ്ടു
കല്ലറയിലിരുന്ന്
ഒരു രാത്രി കൊണ്ട് മറ്റൊരു രാത്രിയെ
മരിച്ചവർ അളക്കുന്നു
അവർക്കതു ചെയ്യാം
നമ്മുടെ അളവു പാത്രത്തിൽ
നൃത്തം ചെയ്യുന്ന ഒരു രാത്രിയെ അളന്ന്
പകലിനടിയിലേക്ക് ഒഴിക്കവേ
മറ്റൊരു രാത്രി യുദ്ധം ചെയ്ത് വരും
അളവുപാത്രം തകർത്ത്
അത് മുറ്റത്തു നിൽക്കും
അതിന്റെ പുറത്ത്
നിലാവ് ഇരിക്കുന്നുണ്ടാവും
കുളമ്പടികൾ എന്റെ നെഞ്ചിലും.
-മുനീർ അഗ്രഗാമി

ചിത്രശലഭം 4.0

 ചിത്രശലഭം 4.0

............................
ആ വസന്തത്തിൽ നിന്നും
പുറത്തു കടന്നു
അവിടെ ഒരു നിറത്തിലുള്ള
പൂക്കളേയുള്ളൂ
മറ്റുള്ളവയെയെല്ലാം
തോട്ടക്കാരൻ കൊന്നുകളഞ്ഞു
ആ ഉദ്യാനത്തിൽ നിന്നും പുറത്തു കടന്നു
പുറത്ത്
ഭൂപടത്തിലെ പല നിറങ്ങൾ കണ്ടു
മഞ്ഞ
കുങ്കുമം
റോസ്
ഇളംപച്ച
ഏതു നിറത്തിൽ ചെന്നിരിക്കും?
ചിറകിൽ
എല്ലാ നിറങ്ങളുമുള്ളതിനാൽ
ആരും പ്രവേശിപ്പിച്ചില്ല
രണ്ടു നിറങ്ങൾ ചേരുന്ന ബിന്ദുവിൽ
ചെന്നിരുന്നു
കാവൽക്കാരുടെ കാഴ്ചയിൽ.
രണ്ടതിരുകൾക്കിടയിലൂടെ പറന്നു,
എല്ലാ പൂക്കളും വിടരുന്ന ഉദ്യാനം
എവിടെയെങ്കിലും ഇല്ലാതിരിക്കുമോ ?
-മുനീർ അഗ്രഗാമി

 ഇനിയും എഴുതിയിട്ടില്ലാത്ത

ഒരു കഥയിലേക്ക്
കുറച്ചു പേർ നടന്നു പോകുന്നതു കണ്ടു
ഇനിയും ഉണ്ടായിട്ടില്ലാത്ത
ഒരു വഴി അവരെ കൊണ്ടു പോകുന്നതു കണ്ടു
ആരും അവിടെ എത്തിയിട്ടില്ല
എത്ര തലമുറകൾ നടന്നിട്ടും .
-മുനീർ അഗ്രഗാമി

ഉറക്കിന്റെ കിളികൾ

 ഉറക്കിന്റെ കിളികൾ


കറുപ്പ് വിളഞ്ഞു നിൽക്കുന്ന

ഈ പാടത്ത് നിറയെ
ഉറക്കിന്റെ കിളികൾ
പുലരി അരിവാളുമായ് വന്ന്
എല്ലാം കൊയ്തെടുക്കും വരെ
അവ കൊത്തിത്തിന്നും
ഓരോ മണിയും
ക്ലോക്കിൽ എടുത്തു വെച്ച മണികൾ
എനിക്ക് നാളേക്കുള്ളതാണ്
അവ ഒന്നിനും കൊടുക്കില്ല
എന്നിൽ വന്നിരുന്ന്
ഞാനെന്ന തോന്നലിൽ
ആരാണത് പറയുന്നത് ?
ഒരു വെടിയുണ്ട
പാഞ്ഞു വരുന്നതിനെ
പേടിക്കുന്ന സ്വപ്നത്തിന്റെ കണ്ണ്;
അതേ
അതിന്
വായുണ്ട്
വാക്കും .
-മുനീർ അഗ്രഗാമി

ആനന്ദത്തിന്റെ നിറം

ആനന്ദത്തിന്റെ നിറം
...................................
എന്റെ ആഹ്ലാദത്തിന്റെ നിറം പച്ച.
സമാധാനത്തിന്റെ നിറം തേൻകുരുവി,
പൂക്കളുടെ നിറം നോക്കാതെ
വരുന്നതിനാൽ .
ചുവപ്പെന്നോടു ചോദിച്ചു
ഞാൻ നിന്റെ രാഗമല്ലേ
സമാധാനമല്ലേ ?
അഹിംസയുടെ നെഞ്ചിലെ
ഉണങ്ങാത്ത മുറിവിൽ നിന്നും
ചുവപ്പിന്റെ ചുണ്ടുകൾ വിറച്ചു.
വെള്ളയുമെന്നോടു ചോദിച്ചു
നിന്റെയുള്ളിൽ ഞാനില്ലേ
ഞാൻ നിന്റെ ആനന്ദമല്ലേ ?
പുറത്തു നിറയെ വെളുപ്പായിരുന്നു
മഞ്ഞുകാലമായിരുന്നു
നായകൾ വലിക്കുന്ന വണ്ടിയിൽ
രാജാവ് വേട്ടയ്ക്ക്
വരുന്ന സമയമായിരുന്നു
എന്റെ ആഹ്ലാദത്തിന്റെ നിറം പച്ച
ഈ മഞ്ഞിലതില്ല
ഈ മുറിവിലതില്ല
മൂവന്തിയിലില്ല
പാതിരയുടെ കൺപീലിയിലില്ല
ഒരു ചെടി നടണം
ലിഫ്റ്റിൽ താഴേക്ക് പറന്ന്.
തേൻ കുരുവിയെ കാത്തിരിക്കണം
മണ്ണിൽ കാൽ വെച്ച് .
കാലുകളിൽ ആനന്ദത്തിന്റെ നിറം
പുരണ്ട് .
- മുനീർ അഗ്രഗാമി

 പാറിയെത്തുന്നു പാതിര

നിലവിടും പ്രവാഹത്തിൽ
ഇല പോലൊഴുകുവാനെൻ
നീറിയൊഴുകും നദിയിൽ.
- മുനീർ അഗ്രഗാമി