കൊന്ന

കൊന്ന
..............
വെയിലിൽ വെട്ടിത്തിളങ്ങുന്ന
സ്വർണ്ണത്തു ലാസാണ്
കൊന്ന.

മഞ്ഞപ്പൂത്താലങ്ങളിൽ
പകലിനേയും രാവിനേയും
എടുത്ത് വെച്ച്
വേനൽ തൂക്കം നോക്കുന്നത്
അതിലാണ്
തൂക്കമൊപ്പിച്ച്
രാവും പകലും തുല്യമാകുവോളം
അത് തിരക്കിലാണ്

തുല്യമായാൽ
സൂര്യനതുബോധ്യപ്പെട്ടാൽ
പണി മതിയാക്കി
ഇതളുകൾ കൊഴിച്ച്
കാലത്തിനൊപ്പം അതു
നടന്നു പോകും

അപ്പോഴേക്കും
മുപ്പതു നാളുകൾ
കഴിഞ്ഞിട്ടുണ്ടാകും
വെയിൽ വിതറിയ
വേദനയിലെല്ലാം
അത് ചിരി കുടഞ്ഞിട്ടിട്ടുണ്ടാകും

അതു കാണുവാൻ
ഒരു മഴ മെല്ലെ
മേടമാളികയിറങ്ങി
വന്നിട്ടുണ്ടാകും.

-മുനീർ അഗ്രഗാമി

No comments:

Post a Comment