കവിതയുടെ ദിവസം

കവിതയുടെ ദിവസം
...................................
വെളിച്ചത്തെ തല്ലിക്കൊന്നതിൽ
മനംനൊന്ത്
സൂര്യൻ മരിച്ചു വീണ പകലിൽ
കവിത മാത്രം പ്രകാശിക്കുന്നു

കലാലയങ്ങളിൽ,
ഹോസ്റ്റൽ മുറിയിൽ,
നാട്ടുവഴിയിൽ,
നഗര പാതയിൽ,
ആരാധനാലയത്തിൽ
ഇരുട്ടിൽ കുടുങ്ങിയവർ
കവിതയുടെ കൈ പിടിച്ച്
പുറത്തു കടക്കുന്നു
സ്വന്തം വെളിച്ചത്തിൽ
ഒരു ദിവസമുണ്ടാക്കുകയാണ്
കവിത .
ഒരു ദിവസം പോരെന്ന്
അതിനോട് പറയൂ
വെളിച്ചത്തിൻ്റെ തുള്ളികൾ
ദാഹം തീരുവോളം തരാൻ
അതിനോടു പറയൂ
ആരു പറയും?
നാവ് ഇരുട്ടിലലിഞ്ഞു പോകാത്ത
ഒരു കുട്ടി വന്നിട്ടുണ്ട് ;
രാജാവ് നഗ്നനാണെന്ന് പറഞ്ഞവൻ.
വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത ആ കഥയിൽ നിന്ന്
അവൻ കവിതയോടു പറയും:
അസ്തമിക്കാത്ത സൂര്യനേ...
എൻ്റെ വെളിച്ചമേ ...
എന്ന് .
ഈ ദിനത്തിൽ
വാക്കുകളെല്ലാം
വെളിച്ചം കൊണ്ടുണ്ടാക്കിയ കിളികൾ
മനുഷ്യരെ
ജീവിപ്പിക്കാൻ അതിനാവില്ലെങ്കിലും
മരത്തിൽ വന്നിരുന്ന്
മരത്തിനും
മനുഷ്യനു വേണ്ടി
അവ ശബ്ദിക്കും
മണ്ണിൻ്റെ ഭാഷയിൽ
മരത്തിൻ്റെ ഭാഷയിൽ
കിളിയുടെ ഭാഷയിൽ
മനുഷ്യൻ്റെ ഭാഷയിൽ .
എല്ലാ മരത്തിൽ നിന്നും
കിളികൾ പറന്ന്
ഒരു വലിയ കൂട്ടമായ്
വലിയ വെളിച്ചമായ്
പുതിയ സൂര്യനായ്
കവിതയായ്
ഭൂമി പ്രകാശിപ്പിച്ച്,
നിർത്താതെ ഉദിക്കും


-മുനീർ അഗ്രഗാമി

No comments:

Post a Comment