നിറങ്ങൾ നോക്കി നിന്നു

 നിറങ്ങൾ നോക്കി നിന്നു
 ...................................................
നിറങ്ങൾ നോക്കി നിന്നു
മഴ വരച്ചു കൊണ്ടിരുന്നു
കിളികളും പൂക്കളും വന്നു
ചിങ്ങമൊരമൂർത്ത ചിത്രമായി
കാണുവാനടുത്തു ചെന്നു
ചിത്രം തൊട്ടു നോക്കി
ചാറ്റലിൽ കുതിർന്നു കിടക്കുന്നു
ഒരിളവെയിലിനെ കാത്തിരിക്കുന്നു
കയ്യിലാകെ ചായത്തുള്ളികൾ
വെളുപ്പിന്നു തുമ്പ യെന്നു പേര്
മഞ്ഞയ്ക്ക് മുക്കുറ്റിയെന്നും
ചുവപ്പിന്നു തെച്ചിയെന്നു പേര്
നീലയ്ക്ക് കാക്കപ്പൂവെന്നും
പച്ചയ്ക്ക് നിലത്താകെ നിറഞ്ഞു തൂവിക്കിടക്കുന്നു കറുകനാമ്പ്
പേരറിയാനിറങ്ങൾക്ക് കാട്ടുചേല് .
ഒരോ തുള്ളിച്ചായവും
മനസ്സിൽ മുക്കി വരച്ചു,
മുറ്റത്ത് വട്ടത്തിൽ പരിമിതമായി;
പൂക്കളമെന്നതിന്നു വിളിപ്പേര് .
അങ്ങനെ ചിത്രകാരനായി
ഒരമൂർത്ത ചിത്രം വരച്ചു തുടങ്ങി
ചിത്രത്തിലെ ഒരു പുള്ളിമാത്രമേ വരയ്ക്കാൻ കഴിഞ്ഞുള്ളൂ
ഓണമെന്നതിന്നു പേര്.
ചിത്രത്തിനുള്ളിലെ ചിത്രത്തിൽ
ചിത്രകാരനായിരിക്കെ
മഴ
ജലം കൂട്ടി
ചിങ്ങ ച്ചിത്രത്തിൻ്റെ ആകാശം
പുതുക്കി ചെയ്തു
നിറങ്ങൾ കണ്ടു കണ്ട് നിൽക്കെ
ഇതാ
തണുപ്പ് ഉള്ളിലെവിടെയോ ഇരുന്ന്
ബ്രഷിളക്കുന്നു.

-മുനീർ അഗ്രഗാമി

No comments:

Post a Comment