ഒരിടത്തിരുന്ന്

ഒരിടത്തിരുന്ന്
..............................
പ്രണയത്തെ കുറിച്ച്
ഇനിയൊന്നും എഴുതാനില്ലാത്ത ഒരിടത്തിരുന്ന്
രണ്ടു പേർ പ്രണയിക്കുന്നു
ഒന്നും മിണ്ടാതെ .
ഒരാൾ മറ്റൊരാളുടെ നാവിൽ
സ്വപ്നത്തിൻ്റെ ഒരല്ലി
വെച്ചു കൊടുക്കുന്നു.
ഒരാൾ മറ്റൊരാളുടെ വിരലിൽ
ആനന്ദത്തിൻ്റെ മോതിരമിടുന്നു
അവർക്കിടയിൽ
സൂര്യനുദിക്കുന്നു
ഒരാൾ മറ്റൊരാളുടെ കണ്ണിൽ
തുമ്പപ്പൂ വാകുന്നു
ഒരാൾ മറ്റൊരാളുടെ കണ്ണിൽ
മുക്കുറ്റിപ്പുവാകുന്നു
മഞ്ഞു പൊഴിയുന്നു
അവർ തൊട്ടു തൊട്ടിരിക്കുന്നു
അവരെ ചുറ്റി പൂക്കളമുണ്ടാകുന്നു
പൂമ്പാറ്റകൾ പാറുന്നു
കാറ്റ് ഒരു പാട്ടുമായ്
അവരെ വലം വെയ്ക്കുന്നു.
ചാറ്റൽ മഴ അവരിൽ നൃത്തമാടുന്നു.
ഉച്ചരിക്കാത്ത വാക്കുകൾ
അവരിൽ ഒളിച്ചിരുന്ന്
അവരുടെ നാമം ജപിക്കുന്നു
അവ പുറത്തിറങ്ങിയാൽ
കൊല്ലപ്പെടുമെന്നു പേടിക്കുന്നു
അവരുടെ പൂന്തോട്ടം കരിഞ് ഞു പോകുമെന്നു പേടിക്കുന്നു
നിശ്ശബ്ദതയുടെ കടലിൽ
മുങ്ങുമ്പോൾ
തിരകളിൽ അവർ എഴുത്തുകൾ വായിക്കുന്നു
പഴയവരുടെ നീന്തലിൻ്റെ
രഹസ്യം വായിക്കുന്നു
എഴുതിയതെല്ലാം
അവരുടെ കഥയാ കുന്നു
എഴുതിയതെല്ലാം
അവരുടെ കവിതയാകുന്നു
അവരുടെ അകത്ത്
രണ്ടു രാജ്യങ്ങളുണ്ട്
ഒന്നിൽ ഒരാൾ
മറ്റൊരാളെ താമസിപ്പിക്കുന്നു
മറ്റൊന്നിൽ രണ്ടു പേരും ഇരിക്കുന്നു
അവരുടെ നിലവിളിയാണ്
അതിൻ്റെ അതിർത്തി.
ഒരാൾ മറ്റെയാളുടെ കയ്യിൽ
ഒരു നാണയം കൊടു ക്കുന്നു;
ഹൃദയത്തിൻ്റെ ചിത്രമുള്ളത്.
അവിടെ മാത്രം പ്രാബല്യമുള്ളത് .
അവർ അവിടെ ഇരിക്കുന്നു;
ഇവിടെ ഇരിക്കുമ്പോൾ
എവിടെയും ഇരിക്കുമ്പോൾ
നടക്കുമ്പോൾ
കിടക്കുമ്പോൾ
സങ്കടമാണ്,
അവരുടെ കാര്യം.
എഴുതിയെഴുതി
തീർന്നു പോയ കഥയിൽ നിന്ന്
പുറത്തു കടക്കാനാവാത്ത
പാവങ്ങൾ!

-മുനീർ അഗ്രഗാമി

No comments:

Post a Comment