പുതിയ ഒരു കവി ഒരു മരം കൊണ്ടുവന്നു

പുതിയ ഒരു കവി
ഒരു മരം കൊണ്ടുവന്നു
..............................................
പുതിയ ഒരു കവി
ഒരു മരം കൊണ്ടുവന്നു
ഉടലാകെ പൂക്കളുള്ളത്
ഇതെന്തിനാണ് ?
കാടു ചോദിച്ചു

ഇവിടെയിരിക്കട്ടെ
ഇടയ്ക്ക് വായിക്കൂ
ഇലകൾ വാടില്ല
പൂക്കൾ കൊഴിയില്ല
നിത്യവസന്തം
കവി പറഞ്ഞു
ഇതിൽ വാക്കുകൾ
പറന്നിരിക്കുമോ ?
അണ്ണാനെ പോലെ
മുകളിലേക്ക് കയറിപ്പോകുമോ ?
മൂങ്ങയെ പോലെ പൊത്തിലിരിക്കാൻ
വാക്കുകൾക്ക് തോന്നുമോ ?
എങ്കിലിതിൽ എനിക്ക് വായിക്കാൻ കവിതയുണ്ട്
അല്ലെങ്കിൽ
ഇത് പ്ലാസ്റ്റിക്,
ഫൈബർ,
മറ്റേതോ പേരറിയാ ചരക്ക്.
കാട് തുടർന്നു
നക്ഷത്രങ്ങൾ നോക്കി നിൽക്കുമ്പോൾ
ഇലകൊഴിയുന്ന ശബ്ദം
എനിക്കു കേൾക്കണം
വാടുന്ന പൂക്കൾ
വസന്തത്തെ അഴിച്ചു കൊണ്ടു പോകുന്നത്
എനിക്കു കാണണം
എന്റെ മരങ്ങളെ നീ എന്തു ചെയ്തു ?
പറ ,എന്തു ചെയ്തു ?
കാട് തേങ്ങി
കവി ഉത്തരം പറഞ്ഞു:
എന്റെ വാക്കുകളുടെ വീട്ടിൽ വരൂ
ജനലും വാതിലുകളും
അതിനുത്തരം പറയും
നാഗരികമായ ചരിത്രം നിർമ്മിക്കുന്നതിന്റെ
കഥ പറയും
എനിക്കെങ്ങനെ വരാനാകും?
കാടെന്നെന്നെ വിളിക്കുമ്പോൾ
ഇല്ലാത്ത മരങ്ങളതിൽ
ഉണ്ടെന്ന തോന്നലിൽ
നിൽക്കുമ്പോൾ
കാടെന്ന പേരിന്റെ അർത്ഥം
വീടെന്ന പേരിൽ കയറുന്നതെങ്ങനെ ?
നീ പോകൂ
നിന്റെ എഴുത്തിലെ മരത്തിൽ
ഞാനില്ല
എന്നിൽ നിന്റെ മരങ്ങളില്ല
നിന്റെ മരങ്ങളിൽ
എന്റെ അർത്ഥമില്ല
കാട്ടിലെത്തിയാൽ
കിളിയായി മാറുന്ന കവിയെവിടെ ?
അവനുണ്ടാക്കിയ കൂടെവിടെ ?
അതിലവന്റെ തൂവലുണ്ടായിരുന്നു
കാട് കരഞ്ഞു തളർന്ന്
കാട്ടാറിലൂടെ
എങ്ങോട്ടോ വറ്റിപ്പോയി .
- മുനീർ അഗ്രഗാമി

No comments:

Post a Comment