രാത്രിയെ അനുഭവിക്കുകയെന്നാൽ

രാത്രിയെ അനുഭവിക്കുകയെന്നാൽ
...........................................................
രാത്രിയെ അനുഭവിക്കുകയെന്നാൽ
ഉറക്കത്തെയും സ്വപനത്തേയും
പുറത്താക്കി വാതിലടയ്ക്കലാണ്
നാലു നക്ഷത്രങ്ങളോട്
മനുഷ്യരോടെന്ന പോലെ
മിണ്ടിപ്പറയലാണ്

ഇരുട്ടിന്റെ അകത്ത്
ഒറ്റയ്ക്ക് നിന്ന്
വെളിച്ചത്തിന്റെ തുള്ളികൾ ഇറ്റിവീഴുന്ന
ചെരിവിൽ വെച്ച്
മഞ്ഞുകണങ്ങൾ വാരിപ്പുതച്ച്
ആകാശത്തെ ചുംബിക്കലാണ്
ലോകം മാറുന്നുണ്ടോ?
രാജ്യം മാറുന്നുണ്ടോ ?
കാലം മാറുന്നുണ്ടോ ?
ഇരുളിന്റെ കണ്ണിൽ നോക്കി ചോദിച്ചു
കൃഷ്ണമണി പറഞ്ഞു,
എല്ലാ രാജ്യങ്ങളും ഈ കറുത്ത ഉടലിന്റെ
കൺപീലികളാണ്.
അത് തുടിക്കുന്നുണ്ട്.
അതിന്റെ ഓർമ്മയിലെ
ഒരിളക്കം ഞാനാണ്
ഋതുക്കളിൽ ഊഞ്ഞാലു കെട്ടിയാടുന്ന
പുൽക്കൊടിയും
പൂവും
ചിലന്തിവലയും
മരുതുമെരിക്കും
അതിന്റെ ഇളക്കം ഒളിപ്പിക്കുന്ന
കൊടുംകാടാണിക്കറുപ്പ്
രാത്രിയെ അനുഭവിക്കുകയെന്നാൽ
കൊടുങ്കാട്ടിൽ
പുളളിപ്പുലിയുടെ കാലൊച്ച കാതോർത്ത്
കരിയിലകളുടെ നെഞ്ചിൽ
ശാന്തമായി ഇരുളിന്റെ തുള്ളി പോലെ
തല വെച്ചു വിശ്രമിക്കലാണ് .
പെട്ടെന്നൊരൊച്ച
അമ്പു പോൽ പാഞ്ഞെത്തുന്നു
പുലി ?യെലി ?പേക്കാൻ?
കാട്ടുപൂച്ച ? കടുവ ?
കാട്ടു മൂങ്ങ? കടവാതിൽ ?...
ഒഴിഞ്ഞുമാറും മുമ്പേയതു
നെഞ്ചിൽ തറച്ചു
വീണ്ടും വീണ്ടുമമ്പുകൾ
പല തരത്തിൽ വലുപ്പത്തിൽ
ഹൃദയം പട്ടാളക്കാരെ പോലെ
മിടിപ്പുകളെ
കൂടുതൽ ഇറക്കി
അതു തടയാൻ ശ്രമിക്കുന്നു.
രാത്രിയെ അനുഭവിക്കുകയെന്നാൽ
പാതിരയിൽ
നിശാഗന്ധിയായ് വിടർന്ന്
മഞ്ഞു പോലെ
നടന്നുപോകലാണ് .
ഇതാ ഈ രാത്രിയിൽ
ആരും കാണാത്ത പാതിരാ നേരങ്ങൾ
ഞാനീ പുഴ വക്കിലിരുന്ന്
കൊറിക്കുകയാണ്.
- മുനീർ അഗ്രഗാമി

No comments:

Post a Comment