ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്

ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്
.........
ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്
അതെന്തെന്ന് ചോദിക്കല്ലേ
ഒരു നക്ഷത്രമായി
പക്ഷിക്കണ്ണിലൂടെ
സ്വന്തം വീടു നോക്കി
അതെങ്ങനെയെന്ന്
പറയണമെന്നുണ്ട്
അവൾക്ക്
അവനാണ് വാതിൽ
എത്ര തള്ളിയാലും
പുറത്തേക്ക് കാണുവാൻ മാത്രമുള്ള വിടവിലേ
അവൻ തുറക്കൂ
അതു മതി അവൾക്കിറങ്ങുവാൻ
മുറ്റമടിക്കാൻ
കുഞ്ഞിനൊപ്പം കളിവീടുണ്ടാക്കുവാൻ
കല്യാണത്തിനു പോകുവാൻ
ഏകാന്തതയെ കുറിച്ച്
നിങ്ങൾ പറയുന്നതത്രയും
കേട്ട്
അവനെ ഓർത്ത് പണികളൊക്കെ ചെയ്യുവാൻ
ഇടയ്ക്ക് ഞാൻ
അവളുടെ വീട്ടിൽ
വിരുന്നിന് പോകാറുണ്ട്
പക്ഷിയായി ഉയരെ നിന്നതു കാണുവാൻ
എനിക്കും ചിറകുകളില്ല
എന്റെ ചിറകുകൾ
ആരോ അറുത്തുമാറ്റിയതാണ്
അവളുടെ ചിറകുകൾ
അലമാരയിലുണ്ട്
പല നിറങ്ങളിൽ
പല വലുപ്പത്തിൽ
ചിലപ്പോൾ
ഒരു തൂവലെടുത്തു്
അവളണിയും
മകനെ സ്കൂളിൽ കൊണ്ടു വിടും
ഓട്ടോയിൽ ആകാശം തൊടാതെ പറക്കും
തിരിച്ചെത്തും
ഏകാന്തതയുടെ വീട്ടിൽ
ഇടയ്ക്ക് ചെല്ലണം
അവൾക്കൊപ്പമിരിക്കണം
പുട്ടുകുറ്റി പുലരിയെ കുറിച്ച്
അവളോട് പറയുന്നതു കേൾക്കണം
സുരക്ഷിതമായിരിക്കാൻ
ആ വീട് മാത്രമുള്ള പോലെ
അവൾ എപ്പോഴും പെരുമാറുന്നു.
ഞാനവളോട് എന്തെന്ന് ചോദിച്ചില്ല
ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്
അതെന്തെന്ന് ചോദിക്കല്ലേ
ഉത്തരത്തിൽ
ഒറ്റനിമിഷംകൊണ്ട്
അവളതു തകർത്തു കളഞ്ഞാലോ .
-മുനീർ അഗ്രഗാമി

No comments:

Post a Comment