രാത്രിയെ തിന്നുന്നവൻ

 രാത്രിയെ തിന്നുന്നവൻ

.....................................
രാത്രിയെ
ഡാർക്ക് ഫാന്റസി പോലെ
ചവച്ചു തിന്നുന്നു
മിന്നാമിനുങ്ങിനെ കാണുമ്പോൾ
കുട്ടിയാവുന്ന അസുഖം
വീണ്ടും തുടങ്ങി
കറുപ്പിന്റെ മധുരത്തിൽ
വിടരുന്ന ഒരു പൂവ്
ഒരു വസന്തമായിപ്പടരുന്നു
അതിന്റെ ഒരു പൂമ്പൊടി
പെട്ടെന്ന് പറവയായി
എന്റെ ചുണ്ടിലിരിക്കുന്നു
താമസമെന്തേ വരുവാൻ എന്ന പാട്ട്
പെയ്തുകൊണ്ടിരുന്നു
രാത്രിമുല്ല അതു കേൾക്കുന്നു
രുചിയുടെ തിരകളിൽ
സഞ്ചരിക്കുന്ന വള്ളത്തിലിരുന്ന്
ഞാൻ നാവിൽ ബാക്കിയുള്ളതു
അലിച്ചിറക്കി
തുഴയുന്നു
അവസാന തരിയും
ഇറങ്ങിക്കഴിഞ്ഞപ്പോൾ
വെളിച്ചം ചുണ്ടുകളിൽ
പടർന്നു
വെളിച്ചം കൊണ്ട്
വായ കഴുകി
കഴിഞ്ഞു പോയ കറുപ്പിന്റെ ഓർമ്മപ്പുറത്ത്
കയറി
അത് ചെവിയാട്ടി
എന്നെയുമെടുത്ത്
ഇനി
ഒരു പകൽ കടക്കും
-മുനീർ അഗ്രഗാമി

മരിച്ചതിനു ശേഷം ഒരാൾ ജീവിച്ചിരിക്കുന്നത്

മരിച്ചതിനു ശേഷം ഒരാൾ ജീവിച്ചിരിക്കുന്നത്

 ..................................................................................

സമുദ്രം അതിന്റെ ഞരമ്പുകളിൽ

വളർത്തുന്ന ചുവന്ന മീനിന്
എന്നെയറിയാം
മരിച്ചതിനു ശേഷം
ഒരാൾ ജീവിച്ചിരിക്കുന്നത്
കടപ്പുറത്തു മാത്രമാണ്
തിരയിൽ
അയാളുടെ ജീവനുണ്ട്
ഉയർന്നു താഴുന്ന
അയാളുടെ നെഞ്ചിടിപ്പുണ്ട്
പ്രവാഹങ്ങളിൽ
നഷ്ടപ്പെടുന്ന യാത്രകളിൽ നിന്നും
ഒരു കടൽപ്പക്ഷി
അയാളിൽ വന്നിരിക്കും
ചകവാളത്തിന്റെ ചുവന്ന മുഖത്ത്
എനിക്കു വേണ്ടി
ഒരു പുഞ്ചിരി കൊളുത്തിയിട്ടേ
പകൽ കടന്നു പോകൂ
അയാളും ഞാനും
പകലും രാത്രിയുമെന്ന പോലെ
സന്ധ്യയിൽ സന്ധിക്കുന്നു
ഞാനാണോ
അയാളാണോ നിഴലെന്നറിയാതെ
മരണമാണോ ജീവിതമാണോ
ജലമെന്നറിയാതെ
കാഴ്ച മറയും
ഒരു തിമിംഗിലം ഉയർന്നു താഴുമ്പോലെ
ഉടൽ ഉലഞ്ഞ്.
ദൂരത്തിന്റെ ഒരു കപ്പൽ
എപ്പോഴും ജലത്തിലുണ്ട്
അദൃശ്യമായിട്ടും
ഞാനതറിയുന്നു
ഒഴുക്കിലൂടെ
ആ കപ്പൽ സഞ്ചരിക്കുന്നു
ഞാൻ ചിലപ്പോൾ അതിന്റെ കപ്പിത്താൻ
ചിലപ്പോൾ അയാൾ
ചിലപ്പോൾ ചുവന്ന മീനുകൾ
സമുദ്രം അപ്പോൾ നീന്തിത്തുടങ്ങും
അതിന്റെ വാലോ തലയോ
അറിയാതെ
ഞാനതു കാണും
എന്റെ കണ്ണുകളിൽ
ആ സമുദ്രം ചലിക്കുന്നു
ഞരമ്പുകളിൽ
ചുവന്ന മീനുകൾ നീന്തുന്നു.
-മുനീർ അഗ്രഗാമി

എനിക്ക് സ്വന്തമായി ജലമില്ല

 പ്രിയപ്പെട്ട മത്സ്യമേ

നീ നീന്തുന്ന
ചില്ലിന്റെ തടവറ തകർക്കണമെന്നുണ്ട്
ഞാനതു തകർക്കുമ്പോഴുള്ള
നിന്റെ പതനമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്
എനിക്ക് സ്വന്തമായി ജലമില്ല
നിനക്കു തരാൻ
ശ്വാസമില്ല.
- മുനീർ അഗ്രഗാമി

 പുൽമേടുകളുടെ രഹസ്യമൊഴി കേട്ടു

ഒറ്റപ്പെട്ട ഒരാൾ

 ഒറ്റപ്പെട്ട ഒരാൾ

ഓരോ രാത്രിയിലുമുണ്ട്
വവ്വാലുകൾ
അയാൾക്കുള്ളിലൂടെ പറന്നു പോകുന്നു
മൂങ്ങകൾ അയാളിലിരുന്ന്
മൂളുന്നു
മരപ്പട്ടികൾ
അയാളെ വലം വെച്ച്
ഇരതേടാനിറങ്ങുന്നു
കുറുക്കന്റെ ഓരികൾ
അയാളെ ശബ്ദവലയത്തിലാക്കി
നന്നായി കുലുക്കുന്നു
രാത്രിമഴ
അയാളുടെ നനവുകളിലൂടെ
പെയ്യുന്നു
രാപ്പനി
അയാളുടെ നെറ്റിയിൽ കിടന്നുറങ്ങുന്നു
ഒറ്റത്തടിയുള്ള വൃക്ഷം
അതിന്റെ മടലുകൾ കൊഴിച്ച്
നിർവ്വാണം പൂകുമ്പോലെ
അയാൾ യാമങ്ങൾ പൊഴിച്ച്
ഒറ്റത്തടിയായി നിൽക്കുന്നു
അയാൾ ഒറ്റപ്പെട്ട ഇരുട്ട്
അയാളെയിപ്പോൾ
നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നു
സ്വന്തം അമ്മ പോലും
ഇതുവരെ ചെയ്യാത്ത അത്രയും
വത്സല്യത്തോടെ
അയാളെ ആലിംഗനം ചെയ്തിരിക്കുന്നു
ഒറ്റപ്പെട്ട ഒരാൾ
മെഴുകുതിരി പോലെ
സ്വയമുരുകിത്തീരാതെ
ഒരു രാവും കടന്നു പോകാറില്ല
സ്വന്തം വെളിച്ചം
ഇരുളിന് സമർപ്പിച്ച്
അയാൾ രാത്രിയോളം വലിയ
ഏകാന്തത നെയ്യുന്നു .
- മുനീർ അഗ്രഗാമി

Like
Comment
Share

പുലി

 പുലി

.........................................
വാക്കുകൾ കത്തിപ്പടർന്ന
കാട്ടിൽ നിന്നും
രക്ഷപ്പെട്ട പുലി
ഹോസ്റ്റൽ വരാന്തയിലൂടെ
ഉലാത്തുന്നു
ഏതു തോക്കിനിരയാകുമെന്നറിയാതെ
ഗാന്ധിജിയെ കുറിച്ച് പഠിക്കുന്നു
ഏതു കാലത്തിലെന്നറിയാതെ
നിറം മങ്ങിയ കൊടി നോക്കി നിൽക്കുന്നു
ഏതു വേദനയെന്നറിയാതെ
സ്ക്രീനിൽ പ്രസവം കാണുന്നു
ഏതു സമയമെന്നറിയാതെ
വെളിച്ചത്തിൽ പകച്ചു നിൽക്കുന്നു
ഏതു ചെടിയെന്നറിയാതെ
പൂ പറിക്കുന്നു
എന്തെന്നറിയാതെ
തിന്നുന്നു
കുടിക്കുന്നു.
പുലിയാണവൻ
കളി സൂക്ഷിച്ചു വേണം
വീടടച്ച് നിങ്ങൾ
പുലിവേട്ടയ്ക്കിറങ്ങിയോ
തിരിച്ചു ചെല്ലുമ്പോഴേക്കും
നിങ്ങളുടെ വീട്ടിൽ
മരങ്ങൾ വളർന്നിരിക്കാം
അതൊരു കാടായ്
മാറിയേക്കാം
നിങ്ങളുടെ മകളൊരു പുലിയായ്
നിങ്ങൾ കൊളുത്തും
തീ പേടിച്ചിരിക്കാം.

ലഹരി

 ലഹരി

...........
ലഹരിയുടെ
മഴനൂലുകളിലൂടെ
കയറിപ്പോയി
ആകാശത്തിന്റെ
ഏഴടരുകളിലൂടെ നടന്നു
പിഞ്ഞിപ്പോയ ജീവിതത്തിന്റെ
നൂലിഴകൾ
ഓരോന്നായി
താഴേക്കെറിഞ്ഞു
ഹിമവാന്റെ മുകളിൽ
വെളിച്ചം നൃത്തം ചെയ്യുമ്പോലെ
ചുവടുകൾ വെച്ചു
മഴവില്ലായ്
മലർന്നു കിടന്നു
ഭൂമിയുടെ ഏറ്റവും താഴത്തെ
പറമ്പിൽ
നീ മഞ്ഞളിന്
തടം കോരിയ ദിവസം
ഓർക്കാതെ പെയ്ത മഴയിൽ
താഴേക്കു പതിച്ചു
ചെളിയിൽ
വെറും ചെളിയിൽ
പണ്ടെന്നോ പുഞ്ചിരിച്ച
പൂവിന്റെ ഓർമ്മയിൽ
ചതഞ്ഞളിഞ്ഞ ഇതളു പോലെ
നിന്നെ നോക്കിക്കിടന്നു
ഒഴുക്കിലിളകിയും
കാറ്റിൽ വിറച്ചും തളർന്നു
നടന്നു പോകേണ്ട ദൂരമത്രയും
ഇഴയാൻ ബാക്കി കിടന്നു
മഴ പോലെ നീ വന്നു
കഴുകിയെടുത്തു
എനിക്കു വേണ്ടി തടം കോരി
എന്നെ നിന്നിൽ നട്ടു
ഞാൻ ഇനിയും
പച്ചപ്പണിയും
എന്റെ വേരുകൾ
നിന്റെ ആഴമറിയും
ലഹരിയുടെ
ജലസ്പർശമായ്
നീയെന്റെ സിരകളിൽ
സവാരി ചെയ്യുന്നു
മഞ്ഞൾ പൊടിഞ്ഞുണരുന്ന
മഴക്കാല രാവിൽ
ഞാൻ അനേകം ഇലകളോടെ
മഴ കൊണ്ടു
അരുവിയുടെ രഹസ്യമൊഴികൾ
എനിക്കിപ്പോൾ വായിക്കാം
ലഹരിയുടെ പതയായ്
ഓരോ മൊഴിയും
തട്ടിയൊഴുകുന്ന പാറയിൽ
ഞാനിരുന്നു
അടുത്ത് നീയും
ഒരു മഴ പെയ്തു
അദ്വൈതം
അദ്വൈതം
എന്നോരോ തുള്ളിയും
നമ്മിൽ വീണു ചിതറി.
- മുനീർ അഗ്രഗാമി