കണ്ണിൽ

കണ്ണിൽ
.....................
ജയിലിലുള്ളവൻ്റെ
കണ്ണിൽ 
ഒരു നാടുള്ള പോലെ
മൃഗശാലയിലെ
സിംഹത്തിൻ്റെ കണ്ണിൽ
ഒരു കാടുണ്ട്
ആ കാട്ടിൽ ഒരുവൾ
ആ നാട്ടിൽ ഒരുവൾ
അവളുടെ കണ്ണിൽ
കാടും നാടും സന്ധിക്കുന്ന മേട്
ആ മേട്ടിൽ
ഓടിയും ചാടിയും
തുമ്പിയ്ക്കു പിന്നാലെ
ഒരു കിങ്ങിണിക്കുട്ടൻ!

ആഗ്രഹം

ആഗ്രഹം
................
എന്നിരുളിൽ
ഇത്തിരി നിലാവെങ്കിലും
മറന്നു വെക്കാമായിരുന്നു,
നിനക്ക്;
എന്നെ വിട്ടു പോകുമ്പോൾ

തേൻ തുള്ളിക്കവിതകൾ 142.മദം പൊട്ടിയ മണങ്ങൾ


മദം പൊട്ടിയ മണങ്ങൾ
മഴയ് െക്കാപ്പം പറമ്പിലലയുന്നു 
പ്ളാവിലും മാവിലുമുത്സവം തീരുന്നു

തേൻ തുള്ളിക്കവിതകൾ 143 .തോരാമഴ


ഒരു മഴയുടെ 
വിരലു പിടിച്ചു നടന്നവർ 
നാ;മിരു തോരാമഴയായ്
തീ൪ർന്നൂ...

പറവകൾ


പറവകൾ നിലത്തിറങ്ങിയാലും
'അവ
വിതയ്ക്കുന്നില്ല കൊയ്യുന്നില്ല'
വിതയ്ക്കുന്നവരേയും
കൊയ്യുന്നവരേയും
അറിയുന്നില്ല
ഓരോ ദിനവും
വികസിക്കുന്ന
യന്ത്രച്ചിറകു വിരിച്ചു
പറക്കുമ്പോൾ
കാഴ്ചയ്ക്കവ
കൃഷ്ണപ്പരുന്തുകൾ
ഇടവേളകളിൽ
അവ താഴ്ന്നു പറക്കും
ഫ്ലാറ്റിൻ കൊമ്പിലിരിക്കും
പഴയതു പലതും
തട്ടിമറിക്കും
പക്ഷിക്കണ്ണാൽ ചുറ്റും നോക്കും
നെല്ലും മലരും
തിന്നുകഴിഞ്ഞാൽ
എൻ്റെ പച്ചപ്പയ്യേ
മണ്ണിൻ മകളേ
അതു നിന്നെ കൊക്കിലൊതുക്കാം
മൊട്ടത്തലയും വടിയും
റാഞ്ചിയെടുത്താൽ
മുയലേ ,
സന്തോഷത്തിൻ വെൺമക്കുഞ്ഞേ
അതു നിന്നെ
കാലിലിറുക്കാം
കോഴിക്കുഞ്ഞേ
ഗ്രാമക്കുഞ്ഞേ
ചിറകിൻ ഭംഗിയിൽ
കൊക്കും നഖവും
നിന്നെ മറച്ചു പിടിച്ചിട്ടതു
നിന്നെയുമെടുത്തു പറക്കാം
ആളുകൾ കാണെ
ആയിരമായിരം
യന്ത്രക്കോഴികൾ
അതിൻ ചിറകിൽ നിന്നുമിറങ്ങി
നമ്മുടെ വയലും വീടും
തിന്നു തുടങ്ങാം
അതിൻ കൊക്കിൽ നിന്നൊരു യന്ത്രക്കൊക്കു
നീണ്ടു വരുന്നുണ്ടത്
ഒറ്റക്കൊത്തിനു കുന്നും കുളവും
വെട്ടി വിഴുങ്ങാം
പേടിപ്പനിയാൽ
ഇഴജീവികൾ നാം
പല ഭീതികളിൽ
ഇങ്ങനെ ചുരുളുന്നു
പക്ഷീന്ദ്രനാം
ഗരുഡൻ വന്നു കഴിഞ്ഞെന്നാർപ്പുകൾ
വികസനമാണാ ചിറകുവിരിക്കൽ
പക്ഷേ പാവം ഇഴജീവികൾ നാം.

തേൻ തുള്ളിക്കവിതകൾ 141.a)ബാക്കിയുണ്ടാവും


ഓർമ്മയുടെ ഒരു മുടിയിഴയെങ്കിലും
ബാക്കിയുണ്ടാവും
തമ്മിൽ വല്ല തു മുണ്ടായിരുന്നെങ്കിൽ

പ്രണയകവിത................


നീ കവിതയാകുന്നത്
എങ്ങനെയെന്നറിയുക
ഞാൻ നിന്നെ വായിക്കുമ്പോൾ
നിൻ്റെ വാക്കുകളതിൻ
താളം ചൂടുന്നു
നീ കേകയായ്
വൃത്തത്തിൽ പീലി വിടർത്തുന്നു
നിന്നീരടികളിളകുന്നു
നിൻ്റെ
പുഞ്ചിരിയിലുപമ
തുമ്പപ്പൂവുകളിടുന്നു
രൂപകം നിന്നുടലിലെ
ചന്ദനം തൊട്ടു നോക്കുന്നു
നതോന്നതമായ്
നെഞ്ചിടിപ്പിൻ
വഞ്ചിപ്പാട്ടുമായ്
നീ
എൻ്റെ തോണി തുഴയുന്നു
രസാനന്ദ സാരമായെൻ
വായന ചുണ്ടുകളുടെ
പ്രാസമറിയുന്നു
അറിയുന്നുവോ
നീയിപ്പോളൊരു
അസ്സല് പ്രണയ കവിത!

ഇരുൾ

ഇരുൾ
...........
ഒന്നും കണ്ടില്ല
ഇരുൾ എൻ്റെ കണ്ണു പൊത്തിപ്പിടിച്ചിരുന്നു
വടിവാളിൻ്റെ ഒച്ച കേട്ടു
പുറത്തു വരാത്ത നിലവിളിയുടെ
ഒരു ചീള്
എൻ്റെ കാതിൽ തറച്ചിരുന്നു
പിന്നെ?
ഒന്നും കണ്ടില്ല
ഇരുൾ എൻ്റെ മുന്നിൽ
മറഞ്ഞു നിൽക്കുകയായിരുന്നു
ഒരു ലോറിയുടെ ഇരമ്പം കേട്ടു
അതിൽ നിന്നും
കുന്നിൻ്റേതോ പുഴയുടേതോ എന്നു വ്യക്തമല്ലാത്ത കരച്ചിൽ
എന്നെ കെട്ടിപ്പിടിക്കാൻ
ഓടി വന്നിരുന്നു
സത്യായിട്ടും ഞാൻ
ഒന്നും കണ്ടിട്ടില്ല
ഇരുൾ എന്നെ വിഴുങ്ങിയിരുന്നു
കുറ്റിക്കാട്ടിനുള്ളിൽ നിന്നും
എന്നോടെന്തോ പറയാൻ
മുലപ്പാലിൻ്റെ മണം
വന്നിരുന്നു
അമ്മയോ കുഞ്ഞോ എന്ന്
അത് പറയും മുമ്പേ
ഇരുൾ എന്നെ പിന്നോട്ടു വലിച്ചു കൊണ്ടുപോയി
നിങ്ങൾ കാഴ്ചയുള്ളവനല്ലേ ?
ജഡ്ജി ചോദിച്ചു
അതേ .
പക്ഷേഞാൻ തന്നെ
എൻ്റെ വെളിച്ചം കാണാൻ
ശ്രമിക്കുമ്പോൾ
ഇരുൾ എന്നെ മൂടുന്നു
ആരുടെയൊക്കെയോ
വാഗ്ദാനങ്ങൾ മാത്രം കേൾക്കുന്നു
സത്യമായിട്ടും
ഞാനൊന്നും കണ്ടിട്ടില്ല
അങ്ങനെയാണ്
സാക്ഷി പറഞ്ഞ കുറ്റത്തിന്
ഞാൻ ജയിലിലായത്
പ്രതികളെ വെറുതെ വിട്ടത്
നോക്കൂ
ഇപ്പോളെനിക്ക് ജയിലഴികൾ മാത്രമല്ല
എല്ലാം വ്യക്തമായി കാണാം
എന്തോ അത്ഭുതം നടന്നിട്ടുണ്ട്
തീർച്ച .
പൂമ്പാറ്റകൾ
.....................
സ്നേഹിക്കുമ്പോൾ
സഫലമാകാതെ പോയ
ചുംബനങ്ങളാണ് പൂമ്പാറ്റകൾ
വിഷാദത്തിൻ്റെ
ഒറ്റപ്പെട്ട കൊക്കൂണിൽ നിന്നും
അവ പറന്നു പറന്നുവരുന്നു

ഇതുവരെ പുറത്തു കാണിക്കാത്ത
മനസ്സിൻ്റെ ചിത്രവുമായി
അവ ചിറകടിക്കുന്നു
പൂവുകളിൽ നിന്ന്
പൂവുകളിലേക്ക്
മനസ്സിൻ പൂവുകളായ്
അവ സഞ്ചരിക്കുന്നു
ഓരോ പൂവിലും
അവ ചെന്നിരിക്കുന്നു
അഭൗമമായ പുരാതന
പ്രണയഗാനമാലപിക്കുന്നു
പൂവുകളന്നേരം
ഭൂമിയുടെ ആദ്യത്തെ
പുഞ്ചിരി പൊഴിക്കുന്നു

വില



കുത്തനെ കയറിപ്പോകുന്ന
വിലയുടെ പിന്നാലെ
എത്ര നടന്നിട്ടും എത്തുന്നില്ല
കുത്തനെയുള്ള കയറ്റങ്ങൾ
പലവട്ടം കയറിയവനാണ്
കുന്നിൻ്റെ തുമ്പത്തെ വീട്ടിലേക്ക്
എന്നും നടക്കുന്നവനാണ്
ഉയരത്തിൽ കയറി
തേങ്ങയുമടയ്ക്കയും
പറയ്ക്കുന്നവനാണ്
ഉയരങ്ങളിലേക്ക്
കൈകളുയർത്തി
വിളിക്കുന്നവനാണ്
പക്ഷേ
എന്നും വേണ്ട
ഉള്ളിയിലേക്കോ
മുളകിലേക്കോ
പഞ്ചാരയിലേക്കോ
എത്തുന്നില്ല
വില അവയെ
ഉന്നതങ്ങളിലേക്ക്
കൊണ്ടു പോകുന്നു
വില
വീടു നിന്ന കുന്നിനെ
താഴേക്ക് കൊണ്ടു വരുന്നു
എൻ്റ പച്ച വയലുകളെ
മലയുടെ രക്തം കൊണ്ട്
ചുവപ്പിക്കുന്നു
എനിക്കാ രക്തത്തിൽ
ചവിട്ടാൻ വയ്യ
എനിക്ക് വില വിളിക്കും വഴി
പോകാനും വയ്യ
എൻ്റെ കൈക്കോട്ടേ
നീയും ഞാനും
തുരുമ്പിൻ്റെ വിശഷങ്ങൾ പറഞ്ഞിരിക്കെ
വിലയതാ
വീണ്ടും ഉയരത്തിലേക്ക്
കുതിക്കുന്നു
പിന്നാലെ പോകുവാൻ
നമ്മുടെ കിതപ്പുകൾ മതിയാവില്ല
നമ്മുടെ പറമ്പിലേക്ക്,
ചീറിപ്പാഞ്ഞ കാറിൽ നിന്നും
ആരോ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കവർ വീഴുമ്പോൾ
നാം നമ്മുടെ ഇടം തിരിച്ചറിയുന്നു
എല്ലാ വിലവിവരപ്പട്ടികകൾക്കും താഴെ
ഒരു ചതുപ്പ്.

തേൻ തുള്ളിക്കവിതകൾ 141.പൂവിതളിൽ


വാക്കുകൾ
 മരിച്ചു പോയവളുടെ വീട്ടിൽ
ഒരു പൂവും സംസാരിക്കില്ല
നിങ്ങളെത്ര പൂവിതളിൽ
അവളെ ഇഷ്ടമാണെന്നെഴുതിയാലും.

നോട്ടം!

നോട്ടം
..............
കുളി കഴിഞ്ഞെന്നെ
നോക്കി നിൽക്കുന്നു
മേടമാസപ്പകലൊരു
പുതുനാരിയെപ്പോൽ
മാമ്പഴമരതകക്കമ്മൽ
കാതിലുണ്ടവൾക്ക്
കഴുത്തിൽ പൂക്കണിക്കൊന്നതൻ
കനകമാലകൾ
കാറ്റിലിളകും ചുരുൾ മുടിയിൽ
ഗുൽമോഹറിൻ
മോഹവസന്തം
പുൽക്കൊടിത്തുമ്പി
ലവളുടെ വജ്രമോതിരങ്ങൾ
വീണു കിടപ്പുണ്ടവ
മഴത്തുള്ളികൾ
തിരഞ്ഞു നടപ്പൂ
നോക്കി നിന്നു പോയ്
മധുര മൂറുമാ പകൽച്ചിരി ഞാനും;
ഇടവപ്പാതിയിൽ
കരഞ്ഞെന്നെ കാത്തിരിക്കും
നിത്യപ്രണയിനിയെ
തിരഞ്ഞു പോകുന്ന പോക്കിലും

വോട്ടർ പട്ടികയിൽ നിന്ന് പുറത്തു കടന്നു

ആളെ കൊന്നയാൾ
ജയിലിൽ പോയില്ല
അഴിമതി നടത്തിയവൾ
ജയിൽ മോചിതയായി
കൊടും കുറ്റവാളി
സന്യാസിയായി
പെരുങ്കള്ളൻ
ഭരണാധികാരിയായി
അന്നേരം
ജനാധിപത്യത്തെ കുറിച്ചറിയുന്ന
നാലു മഹാൻമാർ
നാടുകാണാനിറങ്ങി
ഒരാൾ
അഹിംസയെ കുറിച്ച്
സംസാരിക്കെ വെടിയേറ്റു മരിച്ചു
ഒരാൾ സ്വാതന്ത്യ്രത്തെ കുറിച്ച്
പ്രസംഗിച്ചുനടക്കവെ
തെരുവിൽ വെട്ടേറ്റു മരിച്ചു
ഒരാൾ
നീതിയെ കുറിച്ച് പറഞ്ഞ്
മനുഷ്യനും മണ്ണിനും
കാടിനും കാവൽ നിൽക്കെ
തsങ്കലിലായി
ഒരാൾ
സത്യത്തെ കുറിച്ചും
ധർമ്മത്തെ കുറിച്ചും
സംസാരിക്കവെ
അപ്രത്യക്ഷനായി
ഇതെല്ലാം കണ്ടു നിന്ന ഒരാൾ
അയാളുടെ പ്രകാശം
അണഞ്ഞുപോകുന്ന തുകണ്ട്
വോട്ടർ പട്ടികയിൽ നിന്ന്
പുറത്തു കടന്നു

ചുംബനപ്പെരുമഴ(തേൻ തുള്ളിക്കവിതകൾ 140 .)


ചൂടായിരിക്കുമ്പോൾ
മഴ 
മുടിയിഴകളാലൊരു
 തഴുകൽ .
കുളിർ

 ചുംബനപ്പെരുമഴയായി
പിന്നെ!

സ്‌നേഹശീതളമാം വരികൾ

കൂട്ടുകാരാ
നീയും നിൻ്റെ ചിരിയും
 മറഞ്ഞുേപായെങ്കിലും
മാഞ്ഞു പോവതെങ്ങനെ
പുഞ്ചിരി കൊണ്ടു
 നീയെൻ്റെ
തപ്തഹൃദയത്തിലെഴുതിയ
സ്‌നേഹശീതളമാം വരികൾ ?

ഞങ്ങളുടെ നാട്

ഞങ്ങളുടെ നാട്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞങ്ങളുടെ നാട്
കടൽത്തീരത്ത് അനങ്ങാൻ പറ്റാതെ
കിടക്കുന്ന
പച്ച നിറമുള്ള ഒരു പുഴുവാണ്
കുറെ ഉറുമ്പുകൾ
അതിനെ പൊതിഞ്ഞിട്ടുണ്ട്
അവ ഒരോന്നും ഓരോ കഷണം മുറിച്ചെടുത്ത്
സ്വന്തം വീട്ടിലേക്ക്
പോകാനുള്ള തിരക്കിലാണ്
ഞങ്ങൾ നോക്കുമ്പോൾ
ഉറുമ്പുകൾ
അഴിമതിയുടെ കാലുകളിൽ സഞ്ചരിക്കന്നു
അഹങ്കാരത്തിൻ്റെ കണ്ണുകളാൽ
നോക്കുന്നു
സ്വാർത്ഥതയുടെ
നിറങ്ങളിൽ തിളങ്ങുന്നു
ഞങ്ങളുടെ നാട്
നിസ്സഹായയായി
മുറിവുകളിൽ മരുന്നില്ലാതെ
കടലിൻ്റെ തലോടലേറ്റ്
അനങ്ങാൻ വയ്യാതെ
കിടക്കുകയാണ്
അമ്മയുമ്മയിലേ
 ഉൺമയുള്ളൂ

മഴയിൽ വെച്ചു മറന്നതൊന്നും

മഴയിൽ വെച്ചു മറന്നതൊന്നും
വെയിലടിച്ചു നോക്കിയിട്ടും
കണ്ടില്ല
മഴയെടുത്തു വെച്ചതാവണം
വേനലിൻ്റെ
ചിരിക്കു പിന്നിലാ
ശബ്ദശേഖരം

മഴ വരണമിനി
പച്ച മൂളുമാപാട്ടുകൾ
തിരിച്ചുകിട്ടുവാൻ

ഇനിയെൻ്റെ ആഴവും പരപ്പും....

മലയിൽ നിന്നും
കടലിലോളമേ
ഒഴുക്കുള്ളൂ
എന്നിട്ടും
"അകന്നുപോ
പോ " എന്നു നീയാട്ടുമ്പോൾ
തിരിച്ചൊഴുകുന്ന തെങ്ങനെ ?
ഇനിയെൻ്റെ
ആഴവും പരപ്പും
ആനന്ദവും
നീ തന്നെ കടലേ!

തേൻതുള്ളിക്കവിതകൾ 139.നഗ്നയായ്...


നഗ്നയായ് പൊതുവഴിയിൽ
കുറച്ചു നേരമേ നിന്നുള്ളൂ,
സ്വയമലിഞ്ഞ് ഇല്ലാതായി;
ആലിപ്പഴമെന്നവൾ

തേൻതുള്ളിക്കവിതകൾ 138.ആലിപ്പഴങ്ങൾ


മഴയാവും മുമ്പ് ഭൂമികാണാൻ വന്ന
മേഘക്കുഞ്ഞുങ്ങളാണ്
ആലിപ്പഴങ്ങൾ

ഭാഷകൾ പൂവുകൾ

ഭാഷകൾ പൂവുകൾ
............ ...............
ചെടികളുടെ ഭാഷയാണ് പൂവ്
ഓരോ ജാതിക്കും ഓരോ ഭാഷ
ഓേരാ ഭാഷ യ്ക്കും ഓരോ നിറം
ഓരോ നിറത്തിനുംഅതിൻ്റെ വ്യാകരണം
ഓരോ പ്രദേശത്തും
പ്രാദേശിക ഭാഷയിൽ
ചെടികൾ
വെളിച്ചത്തോടു സംസാരിക്കന്നു
ചെമ്പരുത്തി ഒരിക്കലും
ഡാഫോഡിൽ സിൻ്റെ ഭാഷയിൽ സംസാരിക്കില്ല
കണിക്കൊന്ന ഒരിക്കലും
ട്യൂലിപ്പ് പൂക്കളാവാൻ
ശ്രമിക്കില്ല
ഓരോ ഭാഷയും
ഓരോ സ്വത്വമാണ്
ഓരോ സംസ്കാരമാണ്
ഇലഞ്ഞിയുടെ ഭാഷ
അതിൻ്റെ സുഗന്ധമാണ്
മുല്ലയുടെ ഭാഷ
അതിൻ്റെ വെൺമകൂടിയാണ്
അരിപ്പൂവിൻ്റെ ഭാഷ
അതിൻ്റെ രക്തം കൂടിയാണ്
തുമ്പയുടെ ഭാഷ
തുമ്പികൾ വായിക്കുമ്പോൾ
ഓണമുണ്ടാകുന്നു
കൊന്നയുടെ ഭാഷ
വേനൽ വായിക്കുമ്പോൾ
വിഷു വരുന്നു
മാവിൻ്റെ ഭാഷ
മഞ്ഞ് രാത്രിയ്ക്ക് പറഞ്ഞു കൊടുക്കുമ്പോൾ
തിരുവാതിര ചുവടുവെക്കുന്നു
പനിനീരിൻ്റെ ഭാഷ
ഒരാൾ മറ്റൊരാളെ പഠിപ്പിക്കുമ്പോൾ
ലോകം വലുതാകുന്നു
താമരയുടെ ഭാഷയിൽ
ദൈവത്തിൻ്റെ പേര്
തടാകം
കൊത്തിവെക്കുന്നു
സ്വന്തം ഭാഷ സംസാരിക്കാൻ മടിക്കുമ്പോൾ
തൊടിയിലേക്കൊന്നു നോക്കുവാൻ
തൊട്ടാവാടി അതിൻ്റെ മാത്രം ഭാഷയിൽ പറഞ്ഞ്
പിണങ്ങുന്നു
എത്ര മനോഹരമായാണ്
ചെടികൾ അവരുടെ ഭാഷയിൽ
സംസാരിക്കുന്നത്!

കൊണ്ടോട്ടി

ഇപ്പോൾ വയസ്സനായ
ഒരു ചെറുപ്പക്കാരനുണ്ടായി രുന്നു
ഞാവൽ മരങ്ങളുടേയും
ഞാട്ടിപ്പാട്ടിൻ്റേയും
തണലിൽ വളർന്നവൻ
തവളയുടേയും ചീവീടിൻ്റേയും
ശബ്ദത്തിൽ നിന്നും
താരാട്ട് വേർതിരിച്ചു കേട്ടവൻ
അവനിപ്പോൾ
കാണാതായ നെല്ലിനങ്ങളെ
സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു
പുലരും മുമ്പേ
അവയുടെ വീടു തിരഞ്ഞ്
നടന്നു പോകുന്നു
അയാൾ ചെന്നു നിന്നിടത്ത്
പുലരി അയാളെ കാത്തു നിന്നു
ഒരു കിളി പോലും അയാളെ അഭിവാദ്യം ചെയ്യാനുണ്ടായിരുന്നില്ല
കുറെ വിമാനങ്ങൾ
അയാൾക്കു മുന്നിൽ പറന്നിറങ്ങി
കുറെ അയാളെ നോക്കാതെ
പറന്നു പോയി
അയാൾ തിരിച്ചു വന്ന്
വീണ്ടും കിടന്നുറങ്ങി
സ്വപ്നത്തിൽ,
മരിച്ചുപോയ നെൽവിത്തുകൾ
വിതയ്ക്കുന്ന തത്തമ്മയെ അയാൾ കണ്ടു.
തത്തമ്മ അയാളോടു
സങ്കടത്തോടെ പറഞ്ഞു,
കൊണ്ടോട്ടി ഇപ്പോൾ എൻ്റെ നാടല്ല
പിന്നെ അയാൾ ഉണർന്നില്ല
കൊതികൂടി
കെട്ടുകെട്ടി
കെട്ടുപോയി!

തേൻ തുള്ളിക്കവിതകൾ 137.കുതിരപ്പുറത്തു നിന്നും


വാക്കുകളുടെ കുതിരപ്പുറത്തു നിന്നും
ഇറങ്ങുന്നില്ല കൂട്ടുകാരൻ;
രാജാവായെന്നു തോന്നുന്നു.

ഇന്നലെകളിൽ ജീവിക്കുന്നവർ

ഇന്നലെകളിൽ ജീവിക്കുന്നവർ
............................
ഇന്നലെകളിൽ ജീവിക്കുന്നവർ
ഇന്ന് ജീവിക്കുന്നില്ലെന്ന്
പറയുന്നതെങ്ങനെ?
സ്വന്തം മൃതദേഹം വഹിച്ചുകൊണ്ട്
അവർ നമുക്കു മുന്നിലൂടെ
ഒരു തൂവൽ ഒഴു കുമ്പോലെ
നടന്നു പോകുമ്പോൾ .
പുനർജന്മത്തിനോ
ഉയിർത്തെഴുന്നേൽപിനോ വേണ്ടി
അവർ അവരുടെ ദേഹം
സ്വന്തം കൈകളിലേന്തി
അത്യുന്നതങ്ങളിലേക്ക്
നോക്കിയിരിക്കും
ഇന്നലെ കളിൽ നിന്ന്
കാലുകൾ വലിച്ചെടുത്ത്
പുതിയ നിരത്തിലൂടെ നടക്കുമ്പോൾ
അവർ പഴയ വയൽ വരമ്പിൽ തന്നെയാണെന്നു തോന്നും
ഒരാൾ യുദ്ധത്തിനു മുമ്പുള്ള
സ്വപ്നത്തിൽ ചെന്നിരിക്കുമ്പോൾ
മറ്റൊരാൾ ഭുകമ്പത്തെ കുറിച്ച്
ചിന്തിക്കാതിരുന്ന രാത്രിയിൽ നിന്ന്
പുറത്ത് കടക്കാനാവാതെ
മരിച്ചവരെല്ലാം ജീവിച്ചിരിക്കുന്ന വീട്ടിലേക്ക്
തിരിച്ചു നടക്കുന്നു
ഒരാൾ
പ്രണയത്തിൻ്റെ
സംഗീതവഴികളിൽ നിന്ന്
കലാപത്തിൻ്റെ കലമ്പലിലേക്ക്
വന്നു വീണിട്ടും
ഈണം പോകാതെ
വിരഹത്തിൻ്റെ കൈ പിടിച്ച് നടക്കുന്നു
മറ്റൊരാൾ
ഏഴു കടലുകൾ കടന്നു പോയിട്ടും
ഒരു മാഞ്ചോട്ടിൽ വിശ്രമിയ്ക്കുന്നു
ഒരു മഴവില്ലിന് ഉമ്മ കൊടുക്കുന്നു
ഇന്നലെകളിൽ ജീവിക്കുന്നവർ
വേരുകളുടെ യാത്രകളിൽ കിട്ടിയ നിറങ്ങളിൽ
പൂക്കുമ്പോൾ
ഇന്നും ജീവിക്കുന്നു
അവർ
ഇന്നലെകളിലും ഇന്നും
ഒരേ പോലെ ജീവിക്കുന്നില്ല
ഇന്നലെ യുടെ ഇലത്തുമ്പിൽ
മുറ്റിനിന്ന മഴത്തുള്ളി
അവർക്കൊരു കടൽ
അവരതിൽ
ഒരു പരൽമീൻ
ഓണത്തുമ്പി അവർക്ക്
പൂക്കാലത്തിലേക്കുള്ള വാഹനം
ചേതന യില്ലാ ത്തസ്വന്തം ഉടലുമായ്
അവർ എപ്പോഴും നടന്നു പോകും
പുനർജന്മത്തിനു വേണ്ടി
പുൽക്കൊടി കളോട്
പ്രാർത്ഥിക്കാൻ പറഞ്ഞ്.

ചിലരുടെ വിളികളിൽ

ചിലരുടെ വിളികളിൽ
മുല്ല പോലെജീവിതം പൂക്കും
അവരുടെ വാക്കുകൾ
മഴത്തുള്ളികളാകുമ്പോൾ

അഴിമതി

അഴിമതിയുടെ നിറം
കറുപ്പായിരുന്നു
ലോകത്തുള്ള എല്ലാ കറുപ്പും ചേർന്ന
കടും കറുപ്പ്

കാലം പോകപ്പോകെ
അതു നരച്ചു;
നരച്ചുനരച്ചു വെളുത്തു
കറുപ്പു നടന്നു പോകുമ്പോൾ
വെളുപ്പായേ തോന്നൂ

അഴിമതി
ഇപ്പോളങ്ങനെ
വെളുത്ത കാടായ് വളരുന്നു
പുതിയ കുട്ടികൾ
അതിൻ്റെ വെളുപ്പിൽ
വെളിച്ചം തിരയുന്നു

വെളുപ്പായ കറുപ്പിനെ
അവർ കാണില്ല
കാരണം
അവരുടെ കാലം
കറുപ്പെല്ലാം വെളുപ്പായ കാലം

തേൻ തുള്ളിക്കവിതകൾ 136. ചിറകടിക്കുന്നു

തേൻ തുള്ളിക്കവിതകൾ
136. ചിറകടിക്കുന്നു
വാടും മുമ്പുപൂവുകൾ
കണ്ണിലെഴുതിയ പുഞ്ചിരിയിൽ
പൂക്കാലമിപ്പോഴും ചിറകടിക്കുന്നു

ആഴ്ചച്ചന്ത

ആഴ്ചച്ചന്ത
.. .................
പണ്ടൊരു വിരുന്നുകാരൻ
ആഴ്‌ചയിലൊരിക്കൽ
ഗ്രാമത്തിൽ
വിരുന്നു വന്നിരുന്നു
ഗ്രാമം ആഗ്രഹിച്ചതെല്ലാം
അയാൾ കൊണ്ടു വന്നിരുന്നു
കുപ്പിവളകൾ
കുപ്പായം
കൈതോലപ്പായ
കാട്ടുമരുന്നുകൾ
ഉണക്കമീൻ
അങ്ങനെ പലതുമായ്
നിരത്തു വക്കിൽ
അയാൾ വന്നു നിന്നിരുന്നു
അയാളെക്കാണാൻ
കൗതുകം മലയിറങ്ങി നടന്നിരുന്നു
ആവതില്ലാത്തവർ
വടികുത്തി വയൽ കടന്നിരുന്നു
പൊട്ടിച്ചിരികൾ
മലഞ്ചെരിവിലൂടെ വന്നിരുന്നു
പണക്കുഞ്ചികൾ
സന്തോഷത്താൽ
ചിരിച്ചു കുഴഞ്ഞിരുന്നു
ആഴ്ചച്ചന്തയെന്നാളുകൾ
പറഞ്ഞാലും
ഗ്രാമത്തിനവൻ
സന്തോഷത്തിൻ്റെ
ദേവനായിരുന്നു
മതേതരമായ ഉത്സവത്തിൻ്റെ
ഇടയനായിരുന്നു
തിമിരം മൂടിയ കണണ്ണുകളിലിപ്പോഴും
അവൻ മങ്ങാത്ത കാഴ്ചയാണ്
ചുളിവുവീണ വിരലുകളിൽ അവൻ
ഒരു കുഞ്ഞുമോതിരത്തിൻ്റെ
കെടാത്ത വെളിച്ചമാണ്
പുത്തനങ്ങാടികൾ
അവനെ
പണമെറിഞ്ഞോടിച്ചെങ്കിലും

കാട്ടിൽ നിന്നും കടലിൽ നിന്നും

കാട്ടിൽ നിന്നും കടലിൽ നിന്നും
.....................................................
കാട്ടിൽ നിന്നും വന്നവന്
ഉള്ളിൽ ഒരു കാടു സൂക്ഷിക്കാം
സ്വാതന്ത്യ്രത്തിൻ്റെ
കൊമ്പു കുലുക്കാം
മദം പൊട്ടുവോളം
മയക്കുവെടിയെ പേടിക്കാതെ നടക്കാം
പക്ഷേ
കടലിൽ നിന്നു വന്നവന്
അകത്തും പുറത്തും
കടലില്ലാതെ
കഴിയാനാവില്ല
അവന്
കടലിൽ നിന്നും
വരാനേ കഴിയില്ല
ഇനി പറയൂ
നീ കടലാവുമോ
കാടാവുമോ ?

തേൻ തുള്ളിക്കവിതകൾ 135.സങ്കടം

തേൻ തുള്ളിക്കവിതകൾ
135.സങ്കടം

സ്വയമൊരു കടലായ് ,
അതിൽ കറങ്ങി ചുഴിയായ്
ആഴമറിയുന്നു സങ്കടം

ചുവന്ന ആനന്ദം

ചുവന്ന ആനന്ദം
...........................
ഗുൽമോഹർ ചുവന്ന ആനന്ദമാണ്
വെയിലിൻ്റെ തിളങ്ങുന്ന കവിളിൽ
അതിൻ്റെ ചുണ്ടുകൾ 
ഉമ്മവെച്ചുമ്മ വെച്ച്
വേനലിൻ്റെ കണ്ണു പോലും
കുളിർപ്പിക്കുന്നു

ചൂടിൽ തുഴഞ്ഞെത്തുന്ന കിളികൾക്ക്
ഒരു ചുവന്ന സ്നേഹക്കടൽ
കൊടുക്കുന്നു
കരിഞ്ഞു പോയ പുൽക്കൊടിക്ക്
ഒരു ചുവന്ന വാത്സല്യക്കുട
ചൂടുന്നു

വിയർത്തു വരുന്ന തൊഴിലാളിക്ക്
ചുവന്ന കൊടികളുടെ ആകാശം
നൽകുന്നു

തണലിലൂടെ നടക്കുമ്പോൾ
ഗുൽമോഹർ
മോഹിപ്പിക്കുന്ന
ചുവന്ന മഴക്കാലമാണ്

പ്രണയകാലത്ത്
നമ്മുടെ ഞരമ്പുകളിൽ പൂവിട്ട
രക്തത്തുള്ളികൾ പോലെ
അവ കാറ്റിന്
മധുരം കൊടുക്കുകയാണ്

േതൻ തുള്ളിക്കവിതകൾ 134.വരില്ല.


േതൻ തുള്ളിക്കവിതകൾ
134.
ആട്ടിൻകുട്ടി
ബുദ്ധനെ കല്ലെറിയുന്നു
ഇല്ല, 
അദ്ദേഹം ഇനി ഇതു വഴി വരില്ല.

വിഴുങ്ങൽ


വിഴുങ്ങൽ
.......... .........
അവൾ ഉണർന്നു നോക്കുമ്പോൾ
ഒരു വസ് ത്രം മറ്റു വസ്ത്രങ്ങളെ
പിടിച്ചു തിന്നുകയാണ്
നീലയും പച്ചയും കരകളിൽ നിറഞ്ഞ
വിശുദ്ധ നിറമുള്ള
കാച്ചി ത്തുണി,
തത്തമ്മയുടെ വാലു പോലുള്ള പച്ചത്തട്ടം
ചുവപ്പും മഞ്ഞയും ചിറകുകളുള്ള പാവാട
മഞ്ചാടിക്കുടുക്കുള്ള
പെങ്കുപ്പായം
എല്ലാം
അതു തിന്നുകഴിഞ്ഞു
രാത്രി പോലുള്ള ആ വസ്ത്രം
പുലരി യിൽ
കുറേ കുട്ടികളേയും
അകത്താക്കി
പകലിലേക്ക് നടക്കുകയാണ്
അവൾ
ജനലിലൂടെ
അതു നോക്കി നിന്നു
മകൻ ഗൾഫിൽ പോയാൽ
ഒന്നെനിക്കും കൊണ്ടുവരും
അതെന്നെയും വിഴുങ്ങും.
വിഴുങ്ങും

ആ കളിക്കാലം


ആ കളിക്കാലം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,:
കളിക്കൂട്ടുകാരേ
കഴിഞ്ഞൂ കളിക്കാലം
ഇഴയടുപ്പത്തിൻ മഴക്കാലം
മൊഴി മുത്തുകൾ കൊണ്ടു
കളിച്ച മധുക്കാലം
മിഴി നനയാതിരിക്കുവാൻ
മയിൽപീലി കുടയായ
മഴക്കാലം
വഴി മാറാതിരിക്കുവാൻ
ഒഴുക്കിൽ പൊടിമീനായ്
നീന്തിയ പുഴക്കാലം
വഴിവെളിച്ചമായ്
അമ്പിളിമാമൻ
കഥകൾ പറഞ്ഞ
പൗർണ്ണമിക്കാലം
കണ്ടിരിക്കെ
കളിക്കൂട്ടുകാരെ കാണാതായ്
കുളിരു പോയ പോൽ
ചിലരകന്നു പോയ്
കിളികളെ പോൽ
ചിലർ തുവൽ തന്നു മരിച്ചു പോയ്
മഴ പോലെ ചിലർ
പിണങ്ങി നാടുവിട്ടു
വയലുപോൽ
ചിലർ ജീവനോടെ
മണ്ണിന്നടിയിലായ്
കുന്നു പോൽ ചിലരെ
ആരോ കട്ടുകൊണ്ടു പോയ്
കരിമ്പാറ പോലുള്ള
ചിലർ പൊട്ടിച്ചിതറി
കളിക്കാരാ
നിനക്കു മെനിക്കുമിപ്പോൾ
ഒരേ സങ്കടം
ആഴത്തിലെത്തിയില്ലല്ലോ
വഴിവിളക്കിൻ തെളിച്ചം
കളിക്കോപ്പിൻ വെളിച്ചം
( മുനീർ അഗ്രഗാമി)

പഴയവൾ



പഴയവൾ

അരവയറുമായ്
അരിയിടുമവൾ
അരഞ്ഞു തീരും
അരകല്ലു പോൽ
അകത്തുള്ളവൾ
 

താവഴി


താവഴി
.............
അമ്മയ്ക്ക് ഓലമെടയാനറിയില്ല
അമ്മമ്മ ഓല നന്നായി മെടയും
ഒറ്റക്കണ്ണിയായും ഇരട്ടക്കണ്ണിയായും മെടയും
അമ്മൂമ ഓലകൊണ്ട് മങ്കുട്ടയും വല്ലവുമുണ്ടാക്കും
അമ്മൂമ മെടയുന്ന കുട്ടകൾ അപ്പൂപ്പൻ
അടയ്ക്കാക്കുലയ്ക്കും ചക്കയ്ക്കും
കുപ്പായമായി ഇട്ടു കൊടുക്കും
അമ്മൂമയുടെ അമ്മ
ഓലകൊണ്ട് പൂവട്ടിയും ഉമിക്കരിപ്പാത്രവും
ഉണ്ടാക്കിയിരുന്നു
ആ കാലത്തിൽ നിന്നും ഒരോലപ്പന്ത് ഉരുണ്ടുവന്നു
ഓലപ്പമ്പരം കറങ്ങി നിന്നു
ഓലക്കിളിയും ഓലപ്പാമ്പും അതു നോക്കിനിൽക്കെ
ചിതൽ പിടിച്ചു
എനിക്കാണെങ്കിൽ ഒരീർക്കിൽ ചൂലുപോലും
ഉണ്ടാക്കാനറിയില്ല
അതുകൊണ്ട്
ഇപ്പോൾ കുഞ്ഞുങ്ങളെ ഇങ്ങനെ പഠിപ്പിക്കുന്നു:
ഓല ഒരു പാഴ് വസ്തുവാണ്

പൂക്കാലം(തേൻതുള്ളിക്കവിതകൾ 133.)



മഴവില്ല് പൂക്കാലമാണ്
എന്റെ ജലകണങ്ങളിലൂടെ
നിന്റെ രശ്മികൾ 
കടന്നുപോകുമ്പോൾ

എന്റെ കുളിരേ(തേൻതുള്ളിക്കവിതകൾ 132).



എന്റെ വേനലിൽ പെയ്തവളേ
എന്റെ കുളിരേ
 ഓർമ്മപ്പുഴയിലേക്ക് ഒഴുകിപ്പോകല്ലേ
 ഓടിപ്പോകല്ലേ!

പൂരം .


പൂരം
.. ....:....
പൂരം
മഴയുടെ പൂരം
കുളിരാനകൾ
മിന്നലിൻ വെൺചാമരം
ഇടിയുടെ തായമ്പക
ഇരുളിൻ കുടമാറ്റം
പൂരപ്പറമ്പിലവർ;
മഴത്തുള്ളികൾ
മഹാപൂരമായ്

ശബ്ദത


ശബ്ദത
....................
നിശ്ശബദത ഉറങ്ങുന്നവരുടെ
സ്വപ്നത്തിലാണ്
നോക്കൂ ഈ
രാത്രിയിൽ
ഒരിലവീഴുന്നതിന്റെ ശബ്ദം
ഇലകളിൽ മഞ്ഞുതുള്ളികൾ
നടക്കുന്നതിന്റെ ശബ്ദം
ഒരിളംകാറ്റ്
അവിടെ വന്നുനോക്കുന്നതിന്റെ ശബ്ദം
ഇരുളിലെവിടെയോ
പേടി ചിറകുകുടയുന്ന ശബ്ദം
പെട്ടെന്ന് ഭൂമി മെല്ലെ പുരികം ചുളിക്കുന്നു
എല്ലാ ശബ്ദത്തിനും മുകളിൽ
വലിയ ഒച്ച
ഒച്ചകൾ
ശബ്ദങ്ങൾ...
നിശ്ശബദത
ഉറങ്ങുന്നവരുടെ സ്വപ്നത്തിലാണ്
ആരും ഉറങ്ങാത്തതു കൊണ്ട്
നിശ്ശബ്ദതയേ ഇല്ല
ഇപ്പോൾ!
ഭൂകമ്പം കടിച്ചു കുടഞ്ഞതിന്റെ
വേദനയൊച്ചകൾ മാത്‌രം

നിഴൽ (തേൻതുള്ളിക്കവിതകൾ 131.)


പോക്കുവെയിലിൽ
എന്റെ നിഴൽ
എന്നെ കാത്തു നിൽക്കുന്നു

വർ‍ത്തമാനം(തേൻതുള്ളിക്കവിതകൾ 130.)



വർത്തമാനം പറയണം
വർ‍ത്തമാനം പുലരുവാൻ

സാറ്റുകളി


സാറ്റുകളി
*********
വരൂ വരൂ
നമുക്കു സാറ്റു കളിക്കാം
കളിയുടെ മറവിൽ
ഒളിവിലിരിക്കും
ജീവനസംഗീതം കണ്ടുപിടിക്കാം
പലനേരങ്ങളിൽ
പലകാലങ്ങളിൽ
പലരീതികളിൽ
സാറ്റുകളിച്ചവർ നാം
സാരിച്ചിറകിന്നടിയിലൊളിച്ചും
പാറക്കെട്ടിൻ പിന്നിലൊളിച്ചും
പുഴയിലൊളിച്ചും
പൂമരമൊന്നിൻ പിറകിലൊളിച്ചും
കുന്നിലൊളിച്ചും
കുന്നിക്കുരുവിൻ കൂടെയൊളിച്ചും
കോഴിക്കുഞ്ഞിനെ കണ്ടുപഠിച്ചും
കളിയുടെ ലഹരിയിൽ
മുങ്ങി നിവർന്നവർ നാം
വരൂ വരൂ സാറ്റു കളിക്കാം
പേടിക്കാലം
ഒളിവിലിരുത്തിയ
പേടിപ്പനികൾ മറക്കാം
ആഹ്ലാദത്താൽ
ഒളിവിലിരിക്കാം
സന്തോഷത്താൽ
മറവിലിരിക്കാം
വരൂ വരൂ സാറ്റുകളിക്കാം
നമുക്കിത്തിരിനേരം
അമ്മമരത്തിൻ പൊത്തിലിരിക്കാം
ഓടിയൊളിച്ചിട്ടാവഴിയീവഴി
കുട്ടിക്കാലത്തിൻ കൂടെ നടക്കാം
അയ്യോ കളിയിൽ നമ്മുടെ കൂടെ കൂടാൻ
കുന്നില്ലല്ലോ മരമില്ലല്ലോ
അമ്മക്കിളിയുടെ
ചിറകില്ലല്ലോ
പാറക്കെട്ടിൻ മറവില്ലല്ലോ
തൊടിയിൽ നിന്നുചിരിക്കും
പൂങ്കാവുകളുടെ രുചിയില്ലല്ലോ
പക്ഷേ പലപല മതിലുകൾ
നമ്മുടെ കൂടെക്കൂടാൻ
അവരുടെ കളിയിൽ നമ്മെ കൂട്ടാൻ
വീടിൻ ചുറ്റിലുമൊരുങ്ങിയിരിപ്പൂ

ഓർമ്മയകലം


ഓർമ്മയകലം
""""""""""""""""""""""
ധനുമാസ രാവിലെൻ നെഞ്ചിലെ
സേ്നഹനിലാവിൽ
നിൻ കുളിർ കിടന്നുറങ്ങിയതാണോർമ്മ
അന്നൊരിളം കാറ്റുവന്നു
നമ്മെത്തഴുകിക്കടന്നുപോയ്
കണ്ണുചുവന്നിട്ടും തിരുവാതിരത്താരകം
നമുക്കന്നു കാവലായ് നിന്നു
പ്രായത്തിന്നിളയ കൊമ്പിൽ
അന്നു നാം കെട്ടിയാടിയ
ഊഞ്ഞാലിപ്പോഴുമുണ്ടാകണം
ഓർമ്മതന്നകലങ്ങളിൽ
മുറിച്ചുമാറ്റിയ മാവിന്റെ തണലിൽ
ഇടനേരമൊന്നിരിക്കുവാൻ
വയ്യാതെ നാമുഴലുമ്പോഴും

മലയാളമെന്നു പേരുള്ളവൾ


മലയാളമെന്നു പേരുള്ളവൾ
***************************
മലയാളമെന്നു പേരുള്ളവൾ
ഉറ്റവർ
ജീവനോടെ കുഴിച്ചുമൂടിയോൾ
ഏതോ കാല്പനിക വിഭ്രാന്തിയിൽ
കല്ലറയിൽ നിന്നൊരു രാത്രി;
നിലാവുള്ള രാത്രി
പുറത്തിറങ്ങി
കല്ലറയ്ക്കു മുകളിലവളുടെ പേരും
ജനനവും മരണവും
കൊത്തി വെച്ചിട്ടുണ്ട്
അവൾക്കതു വായിക്കുവാനായില്ല
അവൾക്കജ്ഞാതമായ
ഭാഷയിലതു ചരിത്രക്കുറിപ്പല്ല;
ചിത്രലേഖനങ്ങൾ
അവൾ കാത്തിരുന്നു,
നട്ടപ്പാതിരയ്ക്ക്
നാട്ടുകാരനൊരാൾ വന്നു
അവൾക്കറിയാത്തവൻ;
മലയാളിയെന്നു പേരുള്ളവൻ
ഇംഗ്ലീഷറിയുന്നവൻ
അവനതു വായിച്ചു
ബബിൾഗം ചവച്ചതിൻ ബാക്കി അതിൻമേലൊട്ടിച്ചു നടന്നുപോയ്
മറ്റേതോഭാഷിലെ പാട്ടിൻ വരികളവന്നു പിന്നാലെയും
കടന്നുപോയ്
ഒളിച്ചുനിന്നവളതു കേട്ടു
തരിച്ചുപോയ്
പിന്നെ‐തിരിച്ചുപോയ് കല്ലറയിൽ കിടന്നു
മൂന്നു നാളല്ല
മുന്നൂറാണ്ടു കഴിഞ്ഞെങ്കിലും
ഉയിർത്തെഴുന്നേൽക്കുമെന്നൊരു
ശുഭപ്രതീക്ഷയാൽ
***********************
മുനീർഅഗ്രഗാമി

തേൻതുള്ളിക്കവിതകൾ 129.ലിംഗനീതി


ഫെമിനിസ്റ്റായതിൽ പിന്നെ 
മകൾക്ക് അപ്പൂപ്പന്റെ പേരിട്ടു
ലിംഗനീതിയും സമത്വവും
അങ്ങനെയെങ്കിലും പുലരട്ടെ.
(തേൻതുള്ളിക്കവിതകൾ 129)

തേൻതുള്ളിക്കവിതകൾ 128.പരക്കലിൽ വേദനയുടെ



ഉരുളലിൽ ഒരു പരക്കലുണ്ട്
പരക്കലിൽ വേദനയുടെ
ഉരുണ്ടുകൂടലും
ഭൂമിയെ പോലെ.

നിഴലാന


നിഴലാന
::::::::::::::
ഇലച്ചെവികളാട്ടി നിൽക്കുമീ
കൊമ്പനാനയ്ക്കെത്ര കാലുകൾ!
എത്രയെത്ര തുമ്പിക്കയ്യുകൾ!
തമ്മിൽ പുണരുന്ന
പലതരം കൊമ്പുകൾ!
ചൂടേറിയതിനാൽ
മണ്ണുതൊടാൻ നീളുന്നു
തുമ്പിക്കയ്യുകൾ!
അതിലൊന്നിൽ
വേനലിൻ നട്ടുച്ചയ്ക്ക്
ഊഞ്ഞാലാടുന്നു ഞാൻ.
തളർന്നു വരുന്നവരെക്കാത്ത്
ആലിൻ ചോട്ടിൽ
നിൽക്കയാണവൻ
നിഴലാന;
കുളിരിൻ തിടമ്പേറ്റി
തണലിന്നുത്സവം കൊണ്ടാടുവാൻ .