മലയാളമെന്നു പേരുള്ളവൾ


മലയാളമെന്നു പേരുള്ളവൾ
***************************
മലയാളമെന്നു പേരുള്ളവൾ
ഉറ്റവർ
ജീവനോടെ കുഴിച്ചുമൂടിയോൾ
ഏതോ കാല്പനിക വിഭ്രാന്തിയിൽ
കല്ലറയിൽ നിന്നൊരു രാത്രി;
നിലാവുള്ള രാത്രി
പുറത്തിറങ്ങി
കല്ലറയ്ക്കു മുകളിലവളുടെ പേരും
ജനനവും മരണവും
കൊത്തി വെച്ചിട്ടുണ്ട്
അവൾക്കതു വായിക്കുവാനായില്ല
അവൾക്കജ്ഞാതമായ
ഭാഷയിലതു ചരിത്രക്കുറിപ്പല്ല;
ചിത്രലേഖനങ്ങൾ
അവൾ കാത്തിരുന്നു,
നട്ടപ്പാതിരയ്ക്ക്
നാട്ടുകാരനൊരാൾ വന്നു
അവൾക്കറിയാത്തവൻ;
മലയാളിയെന്നു പേരുള്ളവൻ
ഇംഗ്ലീഷറിയുന്നവൻ
അവനതു വായിച്ചു
ബബിൾഗം ചവച്ചതിൻ ബാക്കി അതിൻമേലൊട്ടിച്ചു നടന്നുപോയ്
മറ്റേതോഭാഷിലെ പാട്ടിൻ വരികളവന്നു പിന്നാലെയും
കടന്നുപോയ്
ഒളിച്ചുനിന്നവളതു കേട്ടു
തരിച്ചുപോയ്
പിന്നെ‐തിരിച്ചുപോയ് കല്ലറയിൽ കിടന്നു
മൂന്നു നാളല്ല
മുന്നൂറാണ്ടു കഴിഞ്ഞെങ്കിലും
ഉയിർത്തെഴുന്നേൽക്കുമെന്നൊരു
ശുഭപ്രതീക്ഷയാൽ
***********************
മുനീർഅഗ്രഗാമി

No comments:

Post a Comment