കൊണ്ടോട്ടി

ഇപ്പോൾ വയസ്സനായ
ഒരു ചെറുപ്പക്കാരനുണ്ടായി രുന്നു
ഞാവൽ മരങ്ങളുടേയും
ഞാട്ടിപ്പാട്ടിൻ്റേയും
തണലിൽ വളർന്നവൻ
തവളയുടേയും ചീവീടിൻ്റേയും
ശബ്ദത്തിൽ നിന്നും
താരാട്ട് വേർതിരിച്ചു കേട്ടവൻ
അവനിപ്പോൾ
കാണാതായ നെല്ലിനങ്ങളെ
സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു
പുലരും മുമ്പേ
അവയുടെ വീടു തിരഞ്ഞ്
നടന്നു പോകുന്നു
അയാൾ ചെന്നു നിന്നിടത്ത്
പുലരി അയാളെ കാത്തു നിന്നു
ഒരു കിളി പോലും അയാളെ അഭിവാദ്യം ചെയ്യാനുണ്ടായിരുന്നില്ല
കുറെ വിമാനങ്ങൾ
അയാൾക്കു മുന്നിൽ പറന്നിറങ്ങി
കുറെ അയാളെ നോക്കാതെ
പറന്നു പോയി
അയാൾ തിരിച്ചു വന്ന്
വീണ്ടും കിടന്നുറങ്ങി
സ്വപ്നത്തിൽ,
മരിച്ചുപോയ നെൽവിത്തുകൾ
വിതയ്ക്കുന്ന തത്തമ്മയെ അയാൾ കണ്ടു.
തത്തമ്മ അയാളോടു
സങ്കടത്തോടെ പറഞ്ഞു,
കൊണ്ടോട്ടി ഇപ്പോൾ എൻ്റെ നാടല്ല
പിന്നെ അയാൾ ഉണർന്നില്ല

No comments:

Post a Comment