ജന്മദിനം

 ജന്മദിനം

.................
ഉച്ചയ്ക്ക് 2.15 ന്
എന്റെ ജന്മദിനത്തിലെ
അതിഥിയായി ഉറക്കം വന്നു.
സോഫാ സെറ്റിയിൽ ഇരുന്നു
ഊണുകഴിഞ്ഞ് ഇരിക്കുക്കുന്നവരോട്
പലതും സംസാരിച്ച്
രണ്ടുപേരെ
ഉച്ചവെയിലിലേക്ക് ഇറക്കിവിട്ടു.
നാലുപേർക്കൊപ്പം
മുകളിലെ മുറി വരെ നടന്നു
കേരംബോർഡ് കളിക്കാനറിയാത്തതിനാൽ
തിരിച്ചു വന്ന്
എന്റടുത്തിരുന്നു
അത്രമേൽ പ്രിയപ്പെട്ടൊരാൾ വരാനുണ്ടെന്ന്
ഞാൻ പറഞ്ഞില്ലേ,
അതിയാളാണെന്ന്
എല്ലാവരോടും വിളിച്ചു പറയാൻ തോന്നി
പക്ഷേ പറഞ്ഞില്ല
ഒപ്പമിരുന്ന് പായസം കുടിച്ചു.
കുറച്ചു കൂടി കുടിച്ചു
കുറച്ചു കൂടി
കുറച്ചു കൂടി കുടിച്ചു
കൺപീലികളിൽ ഉമ്മ തന്നു
ഇത്രമേൽ സ്നേഹത്തോടെ
എന്നെ ഉമ്മ വെയ്ക്കാൻ മറ്റാരുമില്ലല്ലോ
എന്നോർത്തു
കണ്ണു നിറയുമ്പോലെ തോന്നി
അമ്മയെ ഓർത്തു
അച്ഛനെ ഓർത്തു
ഇങ്ങനെസെന്റിയാവല്ലേ എന്നു പറഞ്ഞ്
അതല്പം മാറിയിരുന്നു
ഞാൻ കരഞ്ഞു
അപ്പോൾ അടുത്തുവന്ന്
കണ്ണു തുടച്ചു തന്നു.
മരണം കെട്ടിയ ഊഞ്ഞാലിലിരുന്ന്
അച്ഛനുമമ്മയും ജന്മദിനാശംസകൾ പറഞ്ഞ്
തമ്മിൽ നോക്കി
പുഞ്ചിരിക്കുന്നതു കണ്ടു
എനിക്ക് വീണ്ടും കരച്ചിൽ വന്നു
കണ്ണു തുറക്കാൻ സമ്മതിക്കാതെ
അതെന്റെ കണ്ണിൽ ചുണ്ടു ചേർത്തു പിടിച്ചു
അമ്മ നെറ്റിയിൽ തൊട്ടു
നീ പായസം കടയിൽ നിന്നും
വാങ്ങേണ്ടി വന്നല്ലോ എന്ന്
സങ്കടപ്പെട്ടു.
കയ്യിൽ ഒരു പൊതിയുമായ് നിന്ന്
അച്ഛൻ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു
എന്നെപ്പോലെത്തന്നെ
ഇത്തിരി തടി കൂടി എന്നു പറഞ്ഞ്
മറഞ്ഞു പോയി
അച്ഛന്റെ അസാന്നിദ്ധ്യത്തിൽ
ചുറ്റുമുള്ളതെല്ലാം മങ്ങി
ഗതി കിട്ടാതെ നിൽക്കുമ്പോൾ
നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞ്
അതെന്നെ ചേർത്തു പിടിച്ച്
സോഫയിലിരുന്നു
എത്ര നേരമെന്നറിയില്ല
സമയം നോക്കാൻ
ഞങ്ങൾ രണ്ടു പേർക്കും
തോന്നിയില്ല
- മുനീർ അഗ്രഗാമി

മരുഭൂമിയിലെ പക്ഷികൾ

 മരുഭൂമിയിലെ പക്ഷികൾ

.............................................
മരുഭൂമിയിലെ പക്ഷികൾ
നദികളുടെ നാട്ടിലേക്ക്
മരുഭൂമിയുടെ വിത്തുകൾ
കൊത്തിക്കൊണ്ടു വരുന്നു
നഗരത്തിലെ ഏറ്റവും ഉയർന്ന
കൽമരത്തിന്റെ കൊമ്പിൽ
ഏറ്റവും തണുത്ത ശിഖരത്തിലിരുന്ന്
ചില്ലുജാലകത്തിലൂടെ
എന്റെ നായ
അവ പറക്കുന്നത് കാണുന്നു
വെന്തു കിടക്കുന്ന നഗരത്തിന്റെ മണം
ഉയർന്നു പോകുന്ന വഴിയിൽ
അവ അൽപ നേരം വട്ടമിടുന്നു
വിമാനങ്ങൾ
അദൃശ്യമായ ചിലന്തിവലയുടെ
നാരുകളിലൂടെ
മരുഭൂമിയിലേക്ക് പറക്കുന്നു
എന്റെ നായ പക്ഷികളെ പിടിക്കാനോടുന്നു
വെയിലതിനെ റാഞ്ചുന്നു
മരുഭൂമിയിലെ പക്ഷികൾ
എന്റെ നദീതടത്തിൽ ഇരിക്കുന്നു
സമയ ബോധമില്ലാതെ
അവ ചിറകൊതിക്കിയിരിക്കുന്നതു കാണാൻ
എന്റെ ഒഴുക്കവിടെയില്ല
ഒഴുക്കെങ്ങോട്ടാണ് പറന്നു പോയത് ?
ദേശാടനപ്പക്ഷികളെ പോലെ
ഒഴുക്ക് തിരിച്ചു വരുമോ ?
മരുഭൂമിയിലെ പക്ഷികളുടെ
എണ്ണം കൂടുന്ന സമയത്തിന്റെ വിരലുകൾ
വിത്തുകൾ വിതച്ചു കൊണ്ടിരുന്നു
അസ്വസ്ഥമായ ഒരു പകൽ
കറുത്ത നലവിളി പുതച്ച്
പെട്ടെന്ന്
രാത്രിയായിത്തീർന്നു.
എന്റെ നായ തിരിച്ചു വന്നില്ല
കറണ്ടും വന്നില്ല
- മുനീർ അഗ്രഗാമി

ഒരു വഴിയിലൂടെ നടന്നു

 ഒരു വഴിയിലൂടെ നടന്നു

ഒരു വഴിയിലൂടെ നടന്നു

അതുവരെ നടന്നു തീർത്ത വഴികൾ
എന്റെ ഉള്ളിലൂടെയും നടന്നു
ഞാനെത്തിയില്ലെങ്കിലും
അവ നിന്നിലെത്താതിരിക്കില്ല
ഇക്കാലമത്രയും
നിന്നിലേക്ക് നടന്ന
എന്റെ ചുവടുകളുമായ്.
- മുനീർ അഗ്രഗാമി

ആരുടെ ശ്വാസമാണ് ഞാൻ ?

 ആരുടെ ശ്വാസമാണ് ഞാൻ ?

...................................................
ആരോ എന്നെ ശ്വസിക്കുന്നുണ്ട്
ആരുടേയോ സിരകളിൽ
ഞാൻ ജീവവായുവായി
തുടിക്കുന്നുണ്ട്
ഇന്നലെ രാത്രിയിൽ തൊട്ടടുത്തിരുന്ന്
കനത്ത ഒരിരുട്ട്
എന്നോട് അക്കാര്യം
രഹസ്യമായിപ്പറഞ്ഞു
അയാളിലെത്തേണ്ട യാത്രകൾ
സമയം എന്നിലൂടെ നടത്തുന്നത്
ഞാനന്നേരം തിരിച്ചറിഞ്ഞു
ഓരോ നിമിഷവും
ഓരോ ചുവടുകളാണ്
അവനവനെ കണ്ടു പിടിക്കാൻ
ഓരോരുത്തരും
നടന്ന വഴികളിൽ
അതിന്റെ പാടുകളുണ്ട്
ആ പാടുകളിൽ കാലത്തിന്റെ ചിത്രം
അമൂർത്തമായി
പ്രദർശിപ്പിക്കുന്നു
അയാളിലെത്തിച്ചേരുമ്പോൾ
എന്റെ ഉടലിൽ നിന്നും
അയാളതു വായിക്കും
ഞാൻ ആദ്യ ചുവടുവെച്ച
ഞാവലിന്റെ തണൽ
കാണാതായ ദിവസം
വിറകുകൾ ഉണങ്ങാനിട്ട പറമ്പിൽ
ഞാനെന്നെ തിരഞ്ഞു നടന്നത്
അയാൾക്ക് വേഗം മനസ്സിലാവും
കുറെ കിളികൾ
അവരെത്തന്നെ തിരഞ്ഞു പറന്നു വന്നത്
ഉറുമ്പുകൾ ഇഴഞ്ഞു വന്നത്
ഞങ്ങൾ മാത്രമറിയുന്ന
ഒരു പകലിന്റെ ബിനാലെ
അയാൾ എന്നിൽ കാണും
ഞാനാരുടെ നിശ്വാസമാണെന്ന്
അയാളോടു ചോദിക്കും
അയാൾ ഉത്തരം പറയുമെങ്കിൽ
അയാളുടെ ഉത്തരത്തിലാണ്
പിന്നെ ഞാൻ ജീവിക്കുക
എന്നേക്കും.
-മുനീർ അഗ്രഗാമി

 മറ്റൊരു ദേശത്ത്

ഒരു നദിയുടെ തടവറയിൽ
അതിനെ
രക്ഷിക്കാനധികാരമില്ലാതെ
വെറും മനുഷ്യനായി,
കാറ്റുപറയുന്നത് കേൾക്കുന്നു

അഭിനയിക്കുന്ന കുട്ടികൾ - മുനീർ അഗ്രഗാമി

 അഭിനയിക്കുന്ന കുട്ടികൾ


അഭിനയിക്കുന്ന കുറേ കുട്ടികൾ

ഇല്ലാത്ത ഒരു ജീവിതം
ഉണ്ടെന്ന തോന്നൽ
പണിതുയർത്തുന്നു
അല്ല
അവർ
ഉണ്ടായിരുന്ന ഒരു ജീവിതം
ഇപ്പോഴില്ലെന്ന യാഥാർത്ഥ്യം
തകർത്തു കാണിക്കുന്നു.
നടക്കുന്ന ഒരാളെ പോലെ
കിടക്കുന്ന ഒരാളെ പോലെ
മരിക്കുന്ന ഒരാളെ പോലെ
അവർ പെരുമാറുന്നു
അവർ ഒരു കഥയിലാണ്
കളിക്കുന്നത്
അല്ല
കഥ അവരിലാണ്
ജീവിക്കുന്നത്
അവരൊന്നും ഇപ്പോൾ അവരല്ല
അവർ അവരിൽ നിന്നും ഖനനം ചെയ്തെടുത്തവ കൊണ്ട്
മറ്റൊരാളെ ഉണ്ടാക്കുന്നു
അഭിനയിക്കാനറിയാത്ത
ഒരു കുട്ടി അങ്ങോട്ടു നടന്നു വരുന്നു
അവന്റെ നടത്തവും
ഭാവവും അവർ സ്വന്തമാക്കുന്നു
അവൻ അവനെ കണ്ടു ഞെട്ടുന്നു
അവൻ തിരിച്ചു പോകുന്നു
അഭിനയിക്കുന്ന കുറെ കുട്ടികൾ
മറ്റാരോ ആയി ജീവിക്കുന്നു.
രക്ഷിതാക്കളുടെ ലോകം
അവസാനിച്ചു
- മുനീർ അഗ്രഗാമി

പത്തു വർഷങ്ങൾ

 പത്തു വർഷങ്ങൾ

ഒരാളിൽ ചെയ്ത കൊത്തുപണി

അയാളെ ശില്പമാക്കുമോ ?
ചോദിച്ചേൻ
അവളഹല്യയായ്
അകത്തിരിക്കവേ
കാലുകൊണ്ടവളെ
തൊട്ടുണർത്തുവാൻ വയ്യ
പീഡനമാകയാൽ
ഉളിയാകുവാനും വയ്യ
സമയമാകാത്തതിനാൽ
ഉയിരാ കുവാനും വയ്യ
അവൾ ജഡമല്ലാത്തതിനാൽ

Like
Comment
Share

രണ്ടു പേർ പോകുന്ന വണ്ടിയിൽ നിന്നും

 രണ്ടു പേർ പോകുന്ന വണ്ടിയിൽ നിന്നും

രണ്ടു പേരേയും
രണ്ടു കാര്യങ്ങൾ
വിളിച്ചിറക്കിക്കൊണ്ടു പോയാൽ
വണ്ടിയെന്തു ചെയ്യും
ദൈവമേ!
പ്രണയത്തിൽ നിന്നിറങ്ങിപ്പോയ
രണ്ടു പേരെ
നോക്കുമ്പോലെ പോലെ
നിസ്വനായ് നോക്കി നിൽക്കുമോ?
ഉള്ളിലായിരുന്നവർ
തമ്മിലറിയാതിരുന്നതിന്റെ
കാരണങ്ങൾ
ചികഞ്ഞ്
വീണ്ടും മുന്നോട്ടു പോകുമോ ?
രണ്ടും പേരും
തിരിച്ചും കയറും വരെ
അത് കാത്തിരിക്കുമോ ?
ഒരേ സീറ്റിൽ
അവരുടെ
അസാന്നിദ്ധ്യവുമായ്
അതിന് തുടരാനാവുമോ ?
അതെന്തു ചെയ്യും
ദൈവമേ?
-മുനീർ അഗ്രഗാമി

കടലിനോടൊരു മിണ്ടൽ - മുനീർ അഗ്രഗാമി

 കടലിനോടൊരു മിണ്ടൽ

...........................................
ജീവിച്ചിരിക്കുന്ന ഒരു കടൽ
ഇന്നെന്റെ അടുത്തു വന്നു
തിരകളിൽ ആകെ നനഞ്ഞു
എന്തിനാണ് ഇങ്ങനെ
ഇളകി മറിയുന്നതെന്ന് ചോദിച്ചു.
അന്നേരം
പിടിച്ചു നിന്നില്ലെങ്കിൽ
ഒഴുകിപ്പോകുന്ന
ഒരു തിരയുണ്ടായി
സുനാമി പോലെ
വെളിച്ചം മങ്ങി
ജലത്തിന്റെ നിറം മാറി
എനിക്ക് സങ്കടം തോന്നി
ഞാൻ നെറ്റിയിൽ
ഒരുമ്മ കൊടുത്തു
അവസാനത്തെ ശ്വാസവുമായി
ആ കടൽ
ഒന്നും മിണ്ടാതെ
തല താഴ്ത്തി തിരിച്ചുപോയി
എനിക്ക്
ആ മണൽത്തരികളിൽ
തളർന്ന്
ഇരിക്കാനേ കഴിഞ്ഞുള്ളൂ
ഇപ്പോഴും കണ്ണിലിരുന്ന്
ആ തിരകളിൽ നിന്നും തെറിച്ച
ഒരു തുള്ളി
എന്നെ ചേർത്തു പിടിക്കുന്നതിനാൽ .
- മുനീർ അഗ്രഗാമി
Shukkoor Mampad, Ajith Kumar R and 20 others

പ്രസവവാർഡ്

 പ്രസവവാർഡ്

..........................
മറ്റൊരു ഗോളത്തിൽ
ജീവനുണ്ടെങ്കിൽ
അത് കുഞ്ഞുങ്ങളുടെ
കണ്ണുകളിലാണ്
ഏറ്റവും പുതിയ വെളിച്ചം
മറ്റൊരു സൂര്യന്റേതായി
അവയിൽ നിന്നും
എന്നെ നോക്കുന്നു
ഞാനെന്റെ പര്യവേഷണം
അവസാനിപ്പിച്ച്
ഒരു താഴ്വര പോലെ
അവളെ നോക്കിക്കിടക്കുന്നു
അവനെ നോക്കിയിരിക്കുന്നു
കവിളിൽ ആ കറുത്ത പൊട്ട്
വേണ്ടായിരുന്നു
ഭൂമിയിലെ
എല്ലാ ഇരുട്ടും അതിലുണ്ട്
കുഞ്ഞുങ്ങളുടെ കണ്ണിലേക്ക്
നോക്കുമ്പോൾ
ഞാൻ അവരുടെ ലോകത്തിലെ
ഒരു ജീവിയാണ്
പഞ്ഞിരോമമുള്ള
പൂച്ചക്കുഞ്ഞിനെയെന്ന പോലെ
അവർ എന്നോട് ചിരിക്കുന്നു
സത്യമായും
ഇപ്പോൾ ഞാൻ
മാലാഖയാണ്.
- മുനീർ അഗ്രഗാമി

സമാധിയായ രണ്ടു പേർ സംസാരിക്കുന്നു -- മുനീർ അഗ്രഗാമി

 സമാധിയായ രണ്ടു പേർ സംസാരിക്കുന്നു

......................................................................
ദൂരത്തെ തകർത്ത ചുവടുകൾ
ചരിത്രമായ നിമിഷത്തിൽ
നാം തൊട്ടടുത്ത് നിന്നു
അവസാനത്തെ അദ്ധ്യായത്തിനു മുമ്പ്
വർണ്ണം
വർഗ്ഗം
ഭാഷ
ജാതി എന്നിവ
എഴുതിത്തീർത്തു
അവസാനത്തെ അദ്ധ്യായത്തിൽ
സന്തോഷത്തിലിരുന്ന്
സമാധിയായി
നാം നിന്നസ്ഥലമല്ലാതെ
മറ്റെവിടെയുമല്ല
വിശുദ്ധം
അവിടെ പുതിയവരാരും എത്തുന്നില്ല
ചരിത്ര പുസ്തകം തുറക്കുന്നില്ല
മറിച്ച്
നാം നടന്ന വഴി പിന്നിലേക്ക് നടന്ന്
ഖനനം നടത്തുന്നു
നോക്കൂ
തകർത്ത ദൂരത്തിന്റെ
കഷണങ്ങളുമായ്
അവർ വരുന്നു
ഫോസിലുകൾ ചേർത്ത്
ദൂരത്തെ അവർ
പുനർപ്രതിഷ്ഠിക്കുകയാണ്
അവർക്ക് ചുവടുകളില്ല
ചലനങ്ങൾ മാത്രം.
- മുനീർ അഗ്രഗാമി

മരം നടുന്നവർ

 മരം നടുന്നവർ

...........................
ഞാൻ പോകാത്ത ഒരിടത്ത്
എല്ലാവരും എന്നെ കാത്തിരിക്കുന്നു
അവരിൽ ഞാൻ നേരത്തെ
എത്തിയതിനാൽ
ആ സ്ഥലം എന്നെ ഇന്നോളം
വിളിച്ചിട്ടില്ല
നിശ്ശബ്ദമായൊാരു
നോട്ടം കൊണ്ടു പോലും
എത്തേണ്ട ഇടം ഏതെന്ന്
ഇപ്പോഴും തീർച്ചയില്ലാത്ത
ഒരാളായി ചിലപ്പോൾ
തിരയിൽ ചെന്നിരിക്കും
ചിലപ്പോൾ കോടമഞ്ഞിന്റെ തൊട്ടിലിൽ
ഇത്തിരി നേരം മണൽത്തരിയുടെ
ചുടു വാടയിൽ
ചിലപ്പോൾ മഞ്ഞുകട്ടയുടെ അതിരിൽ .
ഞാൻ എത്തിച്ചേരുമെന്ന്
അവർ കരുതുന്ന
ആ ഇടത്തിൽ
അവർ ഒരു മരം നടന്നു.
അതിന് എന്റെ പേരിടുന്നു
അവർ പോയിക്കഴിഞ്ഞാലും
ആ മരം അവിടെ നിൽക്കും
എന്നെ കാത്തു നിൽക്കുന്ന
ഞാനെന്ന പോലെ.
- മുനീർ അഗ്രഗാമി
V V Jose Kallada, Shukkoor Mampad and 31 others
8 comments
Like
Comment
Share