തുള്ളി

 തുള്ളി

..........
ഒരു തുള്ളിയോട് ചോദിച്ചു ,
അതിന്റെ യാത്രകൾ
കടലിൽ നിന്നോ
വയലിൽ നിന്നോ
ഉടലിൽ നിന്നോ
ഉയരെ നിന്നോ തുടക്കം ?
അതു പറഞ്ഞു :
കണ്ണിൽ നിന്നും
നൂറ്റാണ്ടുകൾക്ക് മുമ്പ്
ഒരു ദ്രാവിഡ രാജാവിന്റെ
പ്രണയത്തിന്റെ
ഉടലിൽ നിന്ന്.
അവളുടെ കണ്ണിൽ നിന്നും
അദ്ദേഹത്തിന്റെ പ്രതിബിംബം
അകന്നു പോയ അന്ന്.
അന്നു കൂടെയിറങ്ങിയ
മറ്റു തുള്ളികൾ ?
അവർ എവിടെയോ ഉണ്ട്
എന്നെ തിരഞ്ഞ്
ഏതോമഴകളിൽ...
അടുത്തടുത്ത് തൊടാനാവാതെ
നോക്കി നിൽക്കുന്ന
പുൽക്കൊടികളിൽ എത്തുന്ന അന്ന്
രണ്ടു പേരും
തമ്മിൽ നോക്കിയിരിക്കും
വീഴുവോളം ചിരിക്കും
തുള്ളി
മുറ്റത്ത്
വീണു ചിതറുകയും
പല വഴികളിലൂടെ
പോകുകയും ചെയ്തു
അതൊരു വലിയ മഴയായിരുന്നു
മറ്റു തുള്ളികളൊക്കെ
ആരോടാവും
അവയുടെ യാത്രകൾ പറയുക!
ഒന്നിനെത്തന്നെ
കേട്ടു തീരാതെ
മഴ തോർന്നിട്ടും
മരം പെയ്യും പോലെ ഞാൻ.
- മുനീർ അഗ്രഗാമി

ഓരോ മഴയും ഓരോ ജീവിയാണ്

 ഓരോ മഴയും

ഓരോ ജീവിയാണ്
തൊടിയിൽ
പശുക്കിടാവായ് കളിക്കും
കാട്ടിൽ
ആനയെ പോലെ കറുക്കും
പുരപ്പുറത്ത്
കുറുഞ്ഞിപ്പൂച്ചയായ് നടക്കും
നിറഞ്ഞ വയലിൽ
മീൻ കുഞ്ഞുങ്ങളായ് പിടയ്ക്കും
എകാന്തതയിലൊരാൾക്ക്
കുഞ്ഞിക്കിളിയാവും
ജനലിൽ വന്നതു കൊത്തും
തുറക്കുമ്പോൾ
അകത്തു കയറും
ആത്മാവിന്റെ
തേൻ കുടിക്കും
മഴ നനഞ്ഞവർക്കതറിയാം
ഞാൻ നനഞ്ഞ മഴയിൽ
നീയായിരുന്നു മഴ
മഴ നനഞ്ഞ നിന്നിൽ
ഞാനായിരുന്നു മഴ
ഓരോ മഴയും
ശ്വസിക്കുന്നുണ്ട്
കാതോർക്കൂ
- മുനീർ അഗ്രഗാമി

നിർവൃതി

 സ്വന്തം ഉടൽ കൊണ്ട്

ഒരാൾ മഴയിലെഴുതുന്ന
കവിതയാണ് നിർവൃതി
- മുനീർ അഗ്രഗാമി

ഒരു പൂവൻകോഴിയെ നോക്കി നിൽക്കുന്നു

 ഒന്നും ആവിഷ്കരിക്കുന്നില്ല

വെറുതെ
ഒരു പൂവൻകോഴിയെ നോക്കി നിൽക്കുന്നു.
അതിന്റെ പൂവുള്ള
ഒരു ചെടിയാണത്
അതിന്റെ വേരുള്ള
കാലുള്ള
കാലിൽ വേരുകളുള്ള
ഒരു ചെടി
ചിക്കിച്ചിക്കി
മണ്ണിൽ അതിന്റെ ആധിപത്യം
അതുറപ്പിക്കുന്നതു നോക്കി നിൽക്കുന്നു
വേറെ ഒന്നും ആഷ്കരിക്കുന്നില്ല
വെറുതെ അതിനെ നോക്കി നിൽക്കുന്നു
ആവിഷ്കാരസ്വാതന്ത്ര്യം
അത് കൊത്തിവിഴുങ്ങിയത്
അൽപം മുമ്പാണ്
അന്നേരം
അതിന്റെ അങ്കവാൽ നോക്കി
കൗതുകംപൂണ്ടു
പുരോഗതി എന്ന് പേരിട്ട്
കുട്ടിയുണ്ടാക്കിയ ചീട്ടുകൊട്ടാരം
അത്
തിന്നാൻ തുടങ്ങുന്നു
കൊടിയിലെ നിറം
അതു തിന്നു കഴിഞ്ഞു
ഒന്നും ആവിഷ്കരിക്കുന്നില്ല
പൂവൻകോഴി തിന്നുകഴിഞ്ഞവയുടെ വില
അറിയുന്നവർ ആരെങ്കിലും
ഉണ്ടോ എന്ന്
വെറുതെ നോക്കി അന്വേഷിക്കുന്നു
അതിന്റെ അങ്കവാലിൽ നിന്നും
ഒരു തൂവൽ പൊഴിഞ്ഞു
രാജാവ് അതെടുത്ത്
മഷിയിൽ മുക്കി
ഉത്തരവിൽ ഒപ്പുവെച്ചു
അതു കണ്ടു നിൽക്കുന്നു
നിസ്സഹായത എന്നെ പിടിച്ച്
വീഴാതെ നിൽക്കുന്നു.
അതിന്റെ കീശയിൽ
അലക്കിപ്പോയ നോട്ടു പോലെ
വിപ്ലവം ചുരുണ്ടു കിടക്കുന്നു
- മുനീർ അഗ്രഗാമി

മഴജ്വാല

 മഴജ്വാല

..............
മഴത്തീയിലാളുന്നു
തളിരിലകൾ
കത്തലിൻ തണുപ്പുകായുന്നു
കാക്കകൾ
വയലിൽ തളം കെട്ടിയ ചൂടിൽ
കരിഞ്ഞു കരയുന്നു
ഞാറുകൾ
കത്തിപ്പടരുന്നു
കാറ്റിലെമ്പാടും
മഴ ജ്വാലകൾ...
ഇക്കനൽ ചവിട്ടി
അക്കരെപ്പോവുക വയ്യ
ആണ്ടു പോകും
ഞാനും നീയും
കൈകോർത്തു നടന്നാലും
തണുത്ത ലാവ
നാക്കു നീട്ടിയടുക്കുമ്പോൾ,
പുക മൂടി
പകൽ മറയുമ്പോൾ.
-മുനീർ അഗ്രഗാമി


Like
Comment
Share

അവളുടെ വെളിച്ചം

അവളുടെ വെളിച്ചം

..............................................................
അവളുടെ വെളിച്ചം
രണ്ടായി മുറിച്ച്
പകുതി എനിക്കു തന്നു,
ഒരു സ്വപ്നത്തിന്റെ മുറിവിൽ
മാലാഖയുടെ
അറ്റുവീണ ചിറകിനടിയിൽ
അനങ്ങാനാവാതെ
കിടക്കുമ്പോൾ .
ആ വെളിച്ചത്തിലൂടെ
ആദ്യമൊരു തുമ്പിവന്നു
പിന്നെ ഒരു പ്രാവ്
പിന്നെ ഒരു മാൻ
പിന്നെ നിറയെ മാങ്ങകളുള്ള
മാവിലെ എല്ലാ അണ്ണാൻ മാരും വന്നു
അവയുടെ ചലനം പിടിച്ച്
ഞാൻ എഴുന്നേറ്റിരുന്നു
ഉടലിൽ പറ്റിയ എല്ലാ ഇരുട്ടും
അവൾ തുടച്ചു കളഞ്ഞു
ഉടലിൽ
ജീവന്റെ ഇലകൾ
വിരിഞ്ഞു കൊണ്ടിരുന്നു
ആകാശനീലയിൽ
തൊടാൻ ഉള്ളിൽ നിന്നും
ഒരു പൂവ് നടന്നു വന്നു
അതിന്റെ ഇതളിൽ
ഒരു മഞ്ഞപ്പൂമ്പാറ്റ
ദൈവം
ആ പൂമ്പാറ്റയുടെ
ചിറകുകളിൽ സഞ്ചരിക്കുന്നതു കണ്ടു
അൽപ്പം ചെരിഞ്ഞു വന്ന
മഴയിൽ നിന്നും
കുറെ തുള്ളികൾ
അണ്ണാൻ മാരായി
എന്റെയും അവളുടെയും
ഉടലുകളിലൂടെ താഴേക്കിറങ്ങി
മഴ ശമിക്കെ
അവൾ
അത്ഭുതപ്പെടുകയും
നൃത്തമാകുകയും
എന്നെ ചുംബിക്കുകയും ചെയ്തു
അപ്പോൾ
വീണ്ടും സൂര്യനുദിച്ചു .
- മുനീർ അഗ്രഗാമി

അവളെ ആരും വായിച്ചില്ല

 അവളെ ആരും വായിച്ചില്ല;

എല്ലാവരും സൗന്ദര്യത്തെ വായിച്ചു .
ഈ പ്രസ്താവന ശരിയാകുന്നതെങ്ങനെ ?
തെറ്റാകുന്നതെങ്ങനെ?
അറുപതു കഴിഞ്ഞാലത്തും പിത്തും
എഴുപതു കഴിഞ്ഞാൽ എന്തോ ഏതോ
എന്നല്ലോ പഴമൊഴി
ആയതിനാൽ
നല്പതു കഴിയാക്കാലത്തുത്തരമേകൂ
അവളുടെ വാക്കോ വരയോ?
നോക്കോ മൂക്കോ
എഴുത്തോ കഴുത്തോ ?
നോട്ടത്തിന്നതിരുകൾ
കാട്ടിത്തന്നൊരു മായാഭൂപടമോ ,
നോട്ടം ചെന്നെത്താ ദിക്കുകളിൽ
അവളവളായിട്ടാടും
തോറ്റംപാട്ടുകളോ
കരിമൂടിയ ഭിത്തികളിൽ
കണ്ണീരിൽ വെ(പെ)ൺമഷിയാൽ
അവളെഴുതിയ വരിയോ
അവളെന്നുത്തരമോതൂ.
- മുനീർ അഗ്രഗാമി

Like
Comment
Share