വേവലാതി

വേവലാതി
....................
ഓഫീസിലേക്കിറങ്ങുവാൻ മാത്രം
അവളുടെ നേരം വെളുക്കുന്നു.
നല്ല വാർത്തകളൊന്നുമില്ല
തലസ്ഥാനത്തു നിന്നോ
ഹൃദയസ്ഥാനത്തു നിന്നോ
ആശ്വാസകരമായതൊന്നുമില്ല
കുഞ്ഞിനു മുലപ്പാലില്ല
ഭർത്താവിനു നല്ല കൂട്ടുകാരില്ല
കുട്ടിക്ക് നല്ല അദ്ധ്യാപകരില്ല
നേരം കറുക്കുന്നു;
രാത്രിയാകുന്നു.
പുഴ ഒഴുക്കു നിർത്തുന്നു;
പാലത്തിലൂടെ
പണമൊഴുകുന്നു
പകലുകൾ
നിന്ദിതരുടേയും പീഡിതരുടേയും
ഞരമ്പിലൂടെ കയറിയിറങ്ങി
വിള്ളലുകൾ ബാക്കിവെച്ച്
മറഞ്ഞു പോകുന്നു
പ്രഭാതം
വാർത്തകളുടെ കൊത്തേറ്റ്
തളരുന്നു ;
എന്നും പത്രം
വരാന്തയിൽ
അണലിയെ പോലെ
ചുരുണ്ട് കിടക്കുന്നു
ഒന്നും ശരിയാവുന്നില്ലല്ലോ
എന്ന വേവലാതി
വെന്ത് ചുവക്കുന്നു
കൊടിപോലെ പാറുന്നു
നിഴലില്ലാതെ
തണലില്ലാതെ.
അതിൻ ചുവട്ടിലൂടെ
ഏതോ അപസർപ്പക കഥയിലെ കഥാപാത്രമായ്
നഗ്നതമറച്ച ഉടുപ്പുകൾ
ഭയം കൊണ്ട് മറച്ച്
അവൾ നടന്നു പോകുന്നു,
ഓഫീസിലേക്ക് .
- മുനീർ അഗ്രഗാമി

No comments:

Post a Comment