കാണാതായവരെ തിരയുമ്പോൾ

കാണാതായവരെ തിരയുമ്പോൾ
............................................
കാണാതായവരെ തിരഞ്ഞു പോകുമ്പോൾ
കണ്ട കാഴ്ചകളിലൊന്നും
അവരുണ്ടാവില്ല
കാണാനുള്ള കാഴ്ചകളിലും
അവർ അവരായി നിൽക്കില്ല

കാണാതായവരെ തിരയുമ്പോൾ
അപരിചിതരുടെയിടയിൽ
പരിചിതരെയെന്ന പോലെ തിരയരുത്
എന്തെന്നാൽ
പറവകൾ ചിറകഴിച്ചു വെച്ച്
മത്സ്യങ്ങളായ പോലെ
അവർ മാറിയിട്ടുണ്ടാകും
മത്സ്യങ്ങൾ കാലുകളിൽ എഴുന്നേറ്റ്
കാട്ടിലേക്ക് നടക്കുമ്പോലെ
അവർ വന്യരായിട്ടുണ്ടാകും
കാണാതായവർ
കാഴ്ചയ്ക്ക് പിറകിലൂടെ
ഇറങ്ങി നടന്നവരാണ്
അവരെ കുറിച്ചെഴുതിയ
ഉപന്യാസങ്ങളിലോ
വാർത്തകളിലോ അവരുണ്ടാവില്ല
എന്തെന്നാൽ
വെളിച്ചത്തിലുള്ള വാക്കുകളിൽ
അവർ വിടർന്നു നിൽക്കാറില്ല
മരുഭൂമിയിൽ അവരെ തിരയുമ്പോൾ
നോട്ടങ്ങളിൽ മുള്ളുകൾ തറയ്ക്കും
കാരണം
അപ്പോഴേക്കും അവരുടെ മിനുത്ത ഉടലുകൾ
അതിജീവനത്തിനായ്
കള്ളിച്ചെടികളായിട്ടുണ്ടാകും
മഞ്ഞിലാണു തിരയുന്നതെങ്കിൽ
ഹിമക്കരടികളിൽ
അവർ വേഷ പ്രച്ഛന്നരായി
അലിഞ്ഞു ചേർന്നിരിക്കും
കാണാതായവർ
കാക്ക തേങ്ങാമുറി കൊത്തിപ്പക്കുമ്പോലെ
സ്വന്തം ജീവിതം കൊത്തിപ്പറക്കു ന്നവരാണ്
അതുകൊണ്ട്
അവരെ തിരഞ്ഞു പോകുമ്പോൾ
അവരിൽ നിന്നു വീണുപോയ
തേങ്ങാമുറി മാത്രം കണ്ടെത്താം
എന്തെന്നാൽ
അവർ പറന്നു പോയ ആകാശം
നമ്മുടെ കടലോ കരയോ
ഏതെന്ന് നമുക്കറിയില്ല
കാണാതായവർ ചിലപ്പോൾ
എല്ലാ കാഴ്ച്ചയ്ക്കുമപ്പുറം
കാഴ്ചക്കാരായ്
നില്പുണ്ടാവും.
അതു കൊണ്ട്
കാണാതായവരെ തിരിഞ്ഞു പോകുമ്പോൾ
ഉറക്കമില്ലാതെ തിരകളാകണം
തിരയടങ്ങാതെ .
................
മുനീർ അഗ്രഗാമി

No comments:

Post a Comment