വാക്കുകൾ അഭയാർത്ഥികൾ


വാക്കുകൾ അഭയാർത്ഥികൾ
................................................
അവശരായെത്രപേർ
അനാഥരായെത്ര പേർ
വീടും കൂടുമില്ലാത്തോർ
അഭയം തേടിയലയുന്ന വാക്കുകൾ
അഭയാർത്ഥികൾ
അമ്മിയും ചമ്മന്തിയുമേതോ
വിലോഭ സ്മൃതികളിൽ
അമ്മയ് ക്കൊപ്പം
അടുക്കള കാണാതെ
പലായനം ചെയ്യുന്നു
പൈതലെന്നൊരു വാക്ക്
കടൽ കടക്കുവാൻ തുനിയവേ
കടലിൽ വീണു മരിക്കുന്നു
കരയിൽ
മച്ചും വെളിച്ചിലും
കൊലച്ചിലും
മുത്തിയെേപ്പാൽ
അനാഥരായ് പൊള്ളി നിൽക്കുന്നു
ഉറിയും ഉരലും
തറിയും പരണും
വീടു തകർന്ന ശരണരായ്
മലവെള്ളത്തിനൊപ്പം
മലദൈവത്തിനൊപ്പം
നാടുവിട്ടോടുന്നു
കൈതോലപ്പായ
തേൻവരിക്ക
കൊടിത്തുവ്വ
തഴുതാമ
വിളിപ്പേരു മറന്നു പോയ
മറ്റു പല പല വാക്കുകൾ
ജന്മനാട്ടു വിട്ടു പോകയായ്
അധിനിവേശത്തിൻ
ബൂട്ടിന്നടിയിൽ
ഞെരിഞ്ഞു നട്ടെല്ലു തകർന്നു പോയ്
ബാല്യമാഘോഷിച്ച വെള്ളത്തണ്ടുകൾ
ആങ്ങള,
പെങ്ങൾ,
മാമനും
മരുമക്കളും
വല്യമ്മയും
വയറ്റാട്ടിയും
വെടിയേൽക്കുവാൻ
നിരായുധരായ് വെറുംവാക്കുകളായ്
കാത്തു നിൽക്കുന്നു
ആരുപോകിലും
ആരു തകരിലും
പകരം വെയ്ക്കുവാൻ
വാക്കുകൾ വിതറുന്നൂ
നവയുദ്ധമുറകൾ
ഇടവഴിയെ തടവിലാക്കുന്നു റോഡുകൾ
കാക്കപ്പൂവിൻ ചിരിയെ
തൂക്കിലേറ്റുന്നു
യന്ത്രക്കഴുമരങ്ങൾ
പേടിയാണോരോവാക്കിനും
സഭയിലും ചന്തയിലും
ഉത്സവപ്പറമ്പിലും നിൽക്കുവാൻ
കാടുകത്തുന്ന പേടമാനിനെപോൽ
വിറയ്ക്കുന്നു
മലനാട്ടിൽ മലയാളമെന്ന
മഹാ വാക്ക്
കരഞ്ഞും ചിരിച്ചും
കൊലവിളിച്ചുംവന്ന
മഴയെ നാം വിളിച്ചപേരുകൾ
മഴയുടെ കൈ പിടിച്ചു നടന്ന
കാറ്റു നമുക്കു തന്ന
പദാവലികൾ
രാവിൻ നെടുവീർപ്പുകൾ
നമ്മിലെഴുതിയ ശബ്ദകോശങ്ങൾ
അകന്നു പോകുന്നു
അന്നമില്ലാതെ യെങ്ങോ
അഭയം തേടി.
ആരവരെയേറ്റെടുക്കും
ആരവരെ തിരിച്ചറിയും ?
അതിർത്തികളെന്നോ
കൊട്ടിയടച്ച ന്യവാക്കുകൾ
തോക്കുമായ് നിൽക്കും വഴി നടക്കുന്നതെങ്ങനെ ?
കരയിൽ പൂത്ത വാക്കുമായ്
കടൽ നീന്തുന്ന തെങ്ങനെ ?
മണ്ണിൽ വേരുകളായ്
പടർന്നവ
വിണ്ണിലുയരുന്നതെങ്ങനെ ?
ഹൃദയത്തിൽ
ഇളവെയിലേറ്റു കിടന്ന
വേലിപ്പടർപ്പും
കരിയിലക്കിളിയും
ഓലേ ഞ്ഞാലിയും
പോകുന്ന വേദനയാൽ
അമ്പും വില്ലുമുണ്ടാക്കി
പ്രതിരോധിക്കുവാൻ
ദുർബ്ബലൻ ബലവാനാകുന്നു
വന്നു വീഴുന്നവാക്കിൻ ഷെല്ലുകളാലവ
തകരുന്നുവല്ലോ
വാക്കുകൾക്കൊപ്പം
വാക്കു നെഞ്ചേറ്റിയവരും
അഭയാർത്ഥിയാകുന്നുവോ ?

No comments:

Post a Comment